സ്വകാര്യവൽക്കരണം - ബിഎസ്എന്നലിൻ്റെ വഴിയിലേക്കോ? വൈദ്യുതി നിയമ ഭേദഗതി ബിൽ ഇന്ന് പാർലമെന്റിൽ

സ്വകാര്യവൽക്കരണം - ബിഎസ്എന്നലിൻ്റെ വഴിയിലേക്കോ? വൈദ്യുതി നിയമ ഭേദഗതി ബിൽ ഇന്ന് പാർലമെന്റിൽ
Aug 8, 2022 11:16 AM | By Vyshnavy Rajan

തിരുവനന്തപുരം : കേന്ദ്ര ഗവൺമെന്റ് ആഗസ്‌ത്‌ 8ന്‌ പാർലമെന്റിൽ വൈദ്യുതി നിയമ ഭേദഗതി ബിൽ 2022 അവതരിപ്പിക്കുകയാണ്‌. ഈ സമ്മേളനത്തിൽതന്നെ ബിൽ പാസാക്കാനുള്ള ശ്രമത്തിലാണ്.

ഭൂരിപക്ഷം സംസ്ഥാന ഗവൺമെന്റുകളുടേയും വൈദ്യുതി മേഖലയിലെ ട്രേഡ് യൂണിയനുകളുടേയും കർഷകരുടേയും എതിർപ്പുകളെ പരിഗണിക്കാതെയാണ് കേന്ദ്ര സർക്കാർ ഏകപക്ഷീയമായി മുന്നോട്ട് പോകുന്നത്.

2021 ൽ കർഷക പ്രക്ഷോഭത്തിൽ രാജ്യത്തെ കർഷകർ ഉയർത്തിയ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു വൈദ്യുതി നിയമഭേദഗതി പിൻവലിക്കുക എന്നത്. കർഷകരുടെ (സംയുക്ത കിസാൻ മോർച്ചയുടെ) ശക്തമായ സമരത്തെ തുടർന്ന്‌ കേന്ദ്രസർക്കാർ ഭേദഗതി നടപടികളിൽ നിന്ന് പിൻമാറി.

ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി സമവായ തീരുമാനങ്ങൾക്ക് ശേഷമേ ഭേദഗതി നിർദ്ദേശങ്ങളുമായി മുന്നോട്ട് പോകുകയുള്ളു എന്നാണ് സംയുക്തകിസാൻമോർച്ചക്ക്‌ വാഗ്ദാനം നൽകിയത്. എന്നാൽ കർഷക സംഘടനകളു മായോ സംസ്ഥാന സർക്കാരുകളുമായോ വൈദ്യൂതി ജീവനക്കാരുടേയും എഞ്ചിനീയർമാരുടേയും സംഘടനകളുമായോ യാതൊരു ചർച്ചയും കേന്ദ്രസർക്കാർ തുടർന്ന് നടത്തിയില്ല.

തികച്ചും ജനാധിപത്യവിരുദ്ധമായി വൈദ്യുതിനിയമ (ഭേദഗതി)2022 പാർലമെന്റിൽ അവതരിപ്പിക്കാനുള്ള നീക്കം അത്യന്തം പ്രതിഷേധാർഹവും തിരുത്തപ്പെടേണ്ടതുമാണ്. ഊർജ്ജ മേഖലയുടെ സ്വകാര്യവൽക്കരണം ലക്ഷ്യമിട്ടാണ്‌ 2003 വൈദ്യുതി നിയമം തന്നെ കേന്ദ്രസർക്കാർ നടപ്പിലാക്കിയത്. കാര്യക്ഷമതയും സേവനമികവും കുറഞ്ഞ താരിഫുമാണ്‌ വാഗ്ദാനം ചെയ്തത്‌.


എന്നാൽ നാളിതുവരെ സ്വകാര്യവൽക്കരിക്കപ്പെട്ട സംസ്ഥാനങ്ങളിൽ ഇതൊന്നും യാഥാർത്ഥ്യമായില്ല. മുംബൈ പ്രളയത്തിലും ഒറീസ്സാ ചുഴലിക്കാറ്റിലും അതത് സ്ഥലത്തെ സ്വകാര്യ വൈദ്യുത കമ്പനികൾ പരാജയമാണെന്ന് തെളിയിച്ചു.

താരിഫ് വർദ്ധന മൂലം സ്വകാര്യവൽക്കരിക്കപ്പെട്ട സ്ഥലങ്ങളിൽ ജനങ്ങൾ തീരാദുരിതത്തിലായി. ഒറീസയിൽ ചുഴലിക്കൊടുങ്കാറ്റിൽ തകർന്ന വൈദ്യൂതി വിതരണ ശൃംഖല പുനസ്ഥാപിക്കുന്നതിന്‌ വൻസാമ്പത്തിക ബാധ്യത കാരണം സ്വകാര്യവിതരണ കമ്പനി തയ്യാറായില്ല. അത്‌ വീണ്ടും സംസ്ഥാന സർക്കാർ ഏറ്റെടുക്കേണ്ട സാഹചര്യമാണ്‌ ഉണ്ടായത്‌.

കേന്ദ്രസർക്കാരിന്റെ കുത്തക പ്രീണന നയങ്ങൾക്കെതിരെയുള്ള പ്രക്ഷോഭങ്ങൾ പരിഗണി ക്കാതെ പൂർണ്ണ സ്വകാര്യവൽക്കരണം ലക്ഷ്യം വച്ചാണ് 2022 നിയമഭേദഗതിക്കായി മോദി സർക്കാർ തയ്യാറെടുക്കുന്നത്.

നിലവിലെ നിയമത്തിനകത്ത് നിന്ന് തന്നെ കേരളം ജനപക്ഷ ബദൽ ഉയർത്തി വൈദ്യുതി ബോർഡിനെ വിഭജിക്കാതെ ഒറ്റ പൊതുമേഖലാ കമ്പനിയായി കേരളത്തിൽ മുന്നോട്ട് പോകുന്നു. സമ്പൂർണ്ണ വൈദ്യുതീകരണത്തിലേയ്ക്കും ക്രോസ്‌ സബ്സിഡി നിലനിർത്തി ദുർബ്ബല ജനവിഭാഗങ്ങൾക്കാശ്വാസമേകാനും സംസ്ഥാനത്തിനായി.

ഓഖിയിലും 2018, 2019 പ്രളയകാലത്തും കെ.എസ്.ഇ.ബി.എൽ മികച്ച പ്രവർത്തനമാണ് നടത്തിയത്. കോവിഡ് മഹാമാരി കാലത്തും ഈ പൊതുമേഖലാ സ്ഥാപനം മികവാർന്ന പ്രവർത്തനങ്ങൾ നടത്തി. എന്നാൽ പുതിയ നിയമഭേദഗതി നടപ്പിലായാൽ കേരള സംസ്ഥാന വൈദ്യുതി ബോർഡിന്റെയും പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കു ഒരു പ്രദേശത്ത് ഒന്നിൽ കൂടുതൽ വിതരണ ലൈസൻസി കൾക്ക് പ്രവർത്തനാനുമതി നൽകുന്നതാണ് സുപ്രധാന ഭേദഗതി.

ഇത് യാതൊരു മുതൽമുടക്കും ഇല്ലാതെ പൊതുമേഖലയിൽ പടുത്തുയർത്തിയ സൗകര്യങ്ങൾ ഉപയോഗിച്ച് സ്വകാര്യ ലൈസൻസികളുടെ പ്രവേശനത്തിന് വഴിയൊരുക്കും. ക്രോസ് സബ്സിഡി ബാധ്യതകൾ സ്വകാര്യകമ്പനികൾ നിർവഹിക്കാതിരിക്കുക വഴി താഴെ തട്ടിലുള്ളവരുടെ കാർഷിക – വ്യാവസായിക താരിഫ്‌ ഉൾപ്പടെ വൈദ്യുതി ചാർജ്ജ് കുത്തനെ ഉയരും.

ഇത്‌ കാർഷികമേഖലയെ പ്രതിസന്ധിയിലേക്കും ഭക്ഷ്യക്ഷാമത്തിലേക്കും തള്ളിവിടും. വ്യാവസായിക മേഖലയിൽ അടച്ചുപൂട്ടൽഭീഷണിയും സൃഷ്‌ടിക്കും. രാജ്യത്തെ ഇരുട്ടിലാക്കുന്നതിനും സമ്പദ്‌ഘടനയെ തകർക്കുന്നതിനും ഇത്‌ കാരണമാക്കും. വൈദ്യൂതി വിതരണ ശൃംഖലയുടെ സംരക്ഷണം സ്വകാര്യ മേഖലയുടെ ബാധ്യതയല്ലാത്തതിനാൽ വിതരണത്തിന്റെ കാര്യക്ഷമതയേയും പ്രതികൂലമായി ബാധിക്കും.

അന്തർ സംസ്ഥാന ലൈസൻസികൾക്ക് അനുമതി നൽകുന്നത് സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിന് പുറത്തേയ്ക്ക് വൈദ്യുതിവിതരണത്തെ കൊണ്ടുപോകും. ഫലത്തിൽ സംസ്ഥാന അധികാരത്തിൻമേലുള്ള കടുത്ത കടന്നാക്രമണമാണിത്.


ബി.എസ്.എൻ.എൽ തകർന്നതുപോലെ ഏതാനും വർഷങ്ങൾക്കുള്ളിൽ വൈദ്യുതി രംഗത്തും പൊതുമേഖല തകരും വിധത്തിലാണ് ഭേദഗതി നിർദ്ദേശങ്ങൾ, കർഷകർക്ക് സബ്സിഡി ഇല്ലാതാക്കുന്നത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കപ്പെടും. ഭക്ഷ്യക്ഷാമമടക്കം കടുത്ത സാമൂഹ്യ പ്രത്യാഘാതങ്ങൾ നാടിനേയും ജനങ്ങളേയും തകർക്കും.

കേന്ദ്ര സർക്കാരിന്റെ ഏകപക്ഷീയ നടപടിയിൽ പ്രതിഷേധിച്ച് പാർലമെന്റിൽ ബിൽ അവതരിപ്പിക്കുന്ന ആഗസ്‌ത്‌ 8ന്‌ ദേശീയാടി സ്ഥാനത്തിൽ വൈദ്യുതി മേഖലയിലെ മുഴുവൻ തൊഴിലാളികളും ഓഫീസർമാരും ജോലി ബഹിഷ്കരിക്കാനാണു എൻ.സി.സി.ഒ.ഇ.ഇ.ഇ (നാഷണൽ കോ-ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് & എഞ്ചിനിയേഴ്സ്) തീരുമാനിച്ചിട്ടുള്ളത്. വൈദ്യുതി നിയമഭേദഗതി 2022 നെതിരെ സംയുക്ത കിസാൻ മോർച്ചയും ഇതോടൊപ്പം പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

പാർലമെന്റിൽ ജനവിരുദ്ധമായ വൈദ്യുതിനിയമ ഭേദഗതി അവതരിപ്പിക്കുന്ന ആഗസ്റ്റ് 8 ന് കേരളത്തിലും സംയുക്ത സമരസമിതി ജോലി ബഹിഷ്കരിക്കുകയാണ്. എൻ സി സി ഒ ഇ ഇ ഇ യുടെ ആഹ്വാനപ്രകാരം തിങ്കളാഴ്‌ച രാവിലെ 9 മുതൽ വൈകീട്ട്‌ അഞ്ചുവരെ മുഴുവൻ വൈദ്യതി സെക്‌ഷൻ ഓഫീസുകളുടെയും ഡിവിഷൻ ഓഫീസുകളുടേയും അടുത്ത കവലകളിൽ പ്രതിഷേധ ധർണ സംഘടിപ്പിക്കും.

കേന്ദ്ര സർക്കാർ നിയമം പിൻവലിക്കുന്നതുവരെ , നാഷണൽ കോർഡിനേഷൻ കമ്മറ്റി തീരുമാനത്തിനനുസരിച്ച്‌ ശക്തമായ തുടർ പ്രക്ഷോഭം മുന്നോട്ടുകൊണ്ടുപോകും. തുടർ പ്രക്ഷോഭങ്ങളിൽ മുഴുവൻ ജനാധിപത്യ വിശ്വാസികളുടെയും വർഗ ബഹുജന സംഘടനകളുടേയും ഉപഭോക്താക്കളുടെയും പിന്തുണയും സഹായ സഹകരണങ്ങളും ഉണ്ടാകണമെന്ന്‌ എൻ.സി.സി.ഒ.ഇ.ഇ.ഇ കേരള ഘടകം കൺവീനർ അഭ്യർത്ഥിച്ചു.

Privatization - BSNL's Way? Electricity Act Amendment Bill in Parliament today

Next TV

Related Stories
#humanwildlifeconflict|മനുഷ്യ വന്യ ജീവി സംഘര്‍ഷം; സംസ്ഥാനങ്ങൾ കൈകോർത്തത് ആശാവഹം

Mar 12, 2024 04:07 PM

#humanwildlifeconflict|മനുഷ്യ വന്യ ജീവി സംഘര്‍ഷം; സംസ്ഥാനങ്ങൾ കൈകോർത്തത് ആശാവഹം

വനം-വന്യജീവി വകുപ്പിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം കേരളത്തില്‍ ഓരോ വര്‍ഷവും മനുഷ്യ-വന്യജീവി ആക്രമണത്തിന്റെ തോത്...

Read More >>
#electoralbondcase | ആർക്കൊപ്പം എസ്ബിഐ ? ഇലക്ടറൽ ബോണ്ടിൽ ബാങ്കിൻ്റെ ഒത്തുകളി നാടകം പൊളിച്ച് സുപ്രീം കോടതി

Mar 11, 2024 08:43 PM

#electoralbondcase | ആർക്കൊപ്പം എസ്ബിഐ ? ഇലക്ടറൽ ബോണ്ടിൽ ബാങ്കിൻ്റെ ഒത്തുകളി നാടകം പൊളിച്ച് സുപ്രീം കോടതി

ആർക്കൊപ്പമാണ് എസ്ബിഐ ?ഇലക്ടറൽ ബോണ്ടിൽ ബാങ്കിൻ്റെ ഒത്തുകളി നാടകം പൊളിക്കാൻ ശക്തമായ താക്കീത് കൂടിയാണ് സുപ്രിം കോടതി...

Read More >>
#KuroolliChekon | കടത്തനാടൻ സിംഹം കുറൂളി ചേകോൻ; ചതിയിൽ കൊലപ്പെടുത്തിയിട്ട് ഇന്ന് 111വർഷം

Feb 14, 2024 07:58 AM

#KuroolliChekon | കടത്തനാടൻ സിംഹം കുറൂളി ചേകോൻ; ചതിയിൽ കൊലപ്പെടുത്തിയിട്ട് ഇന്ന് 111വർഷം

ഒളിവിലായിരുന്നപ്പോഴും പാവങ്ങളുടെ ഈ രക്ഷകൻ വേഷം മാറി വന്നു അവരെ അത്ഭുതപ്പെടുത്തിയതും...

Read More >>
Top Stories