ന്യൂഡൽഹി: ദേശീയ കോൺഗ്രസ് നേതൃത്വത്തിന് പുതിയ കരുത്ത്. സംഘടന ശക്തമാക്കാൻ കച്ചകെട്ടി നേതാക്കൾ. ജെഎൻയു മുൻ വിദ്യാർത്ഥി നേതാവും സിപിഐയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ കനയ്യ കുമാറിനും ഗുജറാത്തിലെ ദളിത് നേതാവ് ജിഗ്നേഷ് മേവാനിയ്ക്കും പിന്നാലെ യുപിയിലെ ദളിത് പ്രക്ഷോഭകാരി ചന്ദ്രശേഖർ ആസാദും പാർട്ടിയിലേക്ക് എത്തുമോ ?എന്ന ചോദ്യം ഉയരുമ്പോൾ അഭ്യൂഹങ്ങൾക്ക് മറുപടി നൽകാതെ എല്ലാം രഹസ്യമാക്കി വെക്കുകയാണ് കോൺഗ്രസ് ഹൈക്കമാൻഡ്.
യു പിയിൽ ഏറ്റവും ബഹുജന പിന്തുണയുള്ള നേതാക്കളിൽ ഒരാളാണ് ആസാദ് . കനയ്യയും മേവാനിയും വരുന്ന വഴി രഹസ്യമായി ആസൂത്രണം ചെയ്ത രീതി തന്നെയാണ് ഇവിടെയും അനുവർത്തിക്കുന്നത്. രാജ്യത്തുടനീളം യുവാക്കളെയും പുരോഗമന ചിന്താഗതിക്കാരെയും ത്രസിപ്പിച്ച കനയ്യകുമാർ മോദി സർക്കാരിന്റെയും ബിജെപിയുടെയും കണ്ണിലെ കരടായിരുന്നു.
കോൺഗ്രസിനുമാത്രമേ ബി ജെ പിക്ക് എതിരായ പ്രതിപക്ഷ ശബ്ദമായി മാറാൻ കഴിയു എന്നും യോജിക്കണമെന്നുമുള്ള രാഹുൽഗാന്ധിയുടെ ഇരുവർക്കും ഇരുവർക്കും പ്രചോദനമായത്. ബി ജെ പി യുടെ വർഗീയ പ്രീണനത്തിനെതിരെ പോരാടാൻ സി പി ഐയേക്കാൾ മികച്ചത് രാജ്യവ്യാപകമായി വേരുകളുള്ള കോൺഗ്രസാണെന്ന് കനയ്യയെ ബോധ്യപ്പെടുത്തി.
തുടർന്നുള്ള കരുക്കൾ നീക്കാൻ ഏല്പിച്ചത് രാഹുലിന്റെ വിശ്വസ്തനും സംഘടനാ ജനറൽ സെക്രട്ടറിയുമായ കെ സി വേണുഗോപാലിനെയാണ്. സമാന അവസ്ഥയിലായിരുന്നു ഗുജറാത്തിൽ നിന്നുള്ള ദളിത് നേതാവും എംഎൽഎയുമായ ജിഗ്നേഷ് മേവാനിയുടെ അവസ്ഥയും. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പിൽ കോൺഗ്രസുമായി സഹകരിച്ചാണ് മത്സരിച്ചു ജയിച്ചെങ്കിലും സ്വതന്ത്രാംഗം എന്ന നിലയിലാണ് അദ്ദേഹം പ്രവർത്തിച്ചത്.
കോൺഗ്രസ് പോലൊരു വിശാലമായ പ്ലാറ്റ്ഫോമിലെത്തിയാൽ ബിജെപിക്കെതിരായ പോരാട്ടം കനപ്പിക്കാമെന്ന് അദ്ദേഹത്തെയും ബോധ്യപ്പെടുത്തുന്നതിൽ വിജയിച്ചത് കോൺഗ്രസ്സ് ദേശീയ നേതൃത്വത്തിന്റെ തന്ത്രപൂർവ്വമായ കരുനീക്കങ്ങളാണ്. അതീവ രഹസ്യമായി മൂന്നു മാസത്തിലേറെ നീണ്ട ആസൂത്രണമാണ് അണിയറയിൽ നടന്നത്. വിരലിലെണ്ണാവുന്ന നേതാക്കൾക്കു മാത്രമാണ് ഈ നീക്കങ്ങൾ അറിയാമായിരുന്നത്.
ഈ നീക്കങ്ങൾ മണത്തറിഞ്ഞ കോൺഗ്രസിലെ ജി 23 ഗ്രൂപ്പ് ശക്തമായി എതിർപ്പ് ഉന്നയിക്കുകയും ചെയ്തു. തന്ത്രങ്ങളിലെ രഹസ്യ നീക്കങ്ങൾ അറിയാതെ പോയതാണ് കനയ്യ എവിടെയും പോകില്ലെന്ന് സി പി ഐ ദേശീയ നേതൃത്വം പ്രഖ്യാപിച്ചതിന് പിന്നിൽ. കനയ്യകുമാറിനെ അടർത്തിയെടുത്ത് കോൺഗ്രസാക്കി മാറ്റുക എന്നത് ഏറെ കടമ്പകളുള്ള പ്രവർത്തനമായിരുന്നു. സി പി ഐ ദേശീയ നേതാവായ അദ്ദേഹത്തിന് ആ ബന്ധങ്ങൾ മുറിക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല.
യുവ നേതാക്കൾ പാർട്ടിയിലേക്ക് കടന്നു വന്നാൽ നൽകേണ്ട പദവികളും തന്ത്രങ്ങളും സംബന്ധിച്ച് സോണിയാ ഗാന്ധിയുടെ നിർദ്ദേശത്തിൽ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഉൾപ്പെടെയുള്ള നേതാക്കളുമായ് ചർച്ച നടത്തി. ജെ എൻ യു സമര മുഖത്തു നിന്നും ഇന്ത്യയിലെമ്പാടും ലക്ഷക്കണക്കിന് ആരാധകരിലേക്ക് പടർന്നു കയറാൻ സാധിച്ച കനയ്യയുടെ വരവ് ഗുണം ചെയ്യുമെന്ന് കെ സി വേണുഗോപാൽ മറ്റ് നേതാക്കളെ ബോധ്യപ്പെടുത്തി.
രാജ്യത്താകമാനം ദളിത് മുന്നേറ്റത്തിന് ശക്തിപകരാൻ ജിഗ്നേഷ് മേവാനിക്ക് സാധിക്കുമെന്നും ബോധ്യപ്പെടുത്തി. തുടർന്ന് ബീഹാറിലെയും ഗുജറാത്തിലെയും കോൺഗ്രസ് നേതാക്കളെ കൂടി ഇരുവരും വന്നാലുള്ള സാധ്യതകൾ നേരിട്ട് ധരിപ്പിച്ചു. അങ്ങനെ പല ഘട്ടങ്ങളിൽ നടന്ന ചർച്ചയെ തുടർന്നാണ് കോൺഗ്രസ് പ്രവേശനം അന്തിമമായി തീരുമാനിച്ചത്. ചർച്ചകളും ധാരണകളുമെല്ലാം ഹൈക്കമാന്റ് രൂപപ്പെടുത്തിയത് രാഹുലിന്റെ മേൽനോട്ടത്തിൽ ആയിരുന്നു. എല്ലാം രഹസ്യമായി തന്നെ മാസങ്ങളോളം മുന്നോട്ടു പോയി എന്നത് കോൺഗ്രസിൽ അപൂർവതയാണ്.
തന്ത്രങ്ങൾ നടത്തിയെടുക്കാൻ തീവ്രമായി പരിശ്രമിച്ചപ്പോൾ തന്നെ ഒന്നും വാർത്തയാവാതിരിക്കാനുള്ള സംഘടനാ ജാഗ്രതയും ചെലുത്തി. രണ്ടാഴ്ച മുമ്പ് കനയ്യകുമാർ ന്യൂഡൽഹിയിൽ തുഗ്ലക് ലൈനിലെ രാഹുൽ ഗാന്ധിയുടെ വസതിയിൽ ചർച്ചയ്ക്ക് എത്തിയപ്പോൾ മാത്രമാണ് മാധ്യമങ്ങൾ ചർച്ച നടക്കുന്ന വിവരം അറിഞ്ഞത്. എന്നിട്ടും കനയ്യയോ മേവാനിയോ കോൺഗ്രസ് നേതൃത്വമോ പരസ്യ പ്രതികരണത്തിന് തയ്യാറായില്ലെന്നത് ശ്രദ്ധേയമാണ്.
അനുകൂലമായ ദിവസത്തിനു വേണ്ടി കാത്തിരുന്ന ഇരുവരും ഭഗത് സിംഗിന്റെ ജന്മ ദിനത്തിൽ പാർട്ടിയിൽ ചേരാൻ തീരുമാനിക്കുകയായിരുന്നു. കോൺഗ്രസിലും രഹസ്യങ്ങൾ സൂക്ഷിച്ച് വലിയ ഓപ്പറേഷൻ നടത്താൻ നേതൃത്വം പ്രാപ്തമാണെന്ന് തെളിയിക്കുന്ന സംഭവമായി ഇത്. മുമ്പെല്ലാം ഇത്തരം ഒരു നീക്കം നടന്നാൽ ഉടൻ വാർത്തയാവുമായിരുന്നു.
ഒച്ചപ്പാടും അവകാശവാദങ്ങളുമില്ലാതെ നിശബ്ദമായി ടാർഗറ്റ് നടപ്പാക്കുന്ന സംഘടന സംവിധാനം രൂപപ്പെടുത്തിയതിൽ കെ സി വേണുഗോപാലിന്റെ പങ്ക് കോൺഗ്രസിൽ അദ്ദേഹത്തിന്റെ സ്വാധീനം വർദ്ധിപ്പിക്കും. അടുത്ത വർഷം നടക്കുന്ന യു പി നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോൺഗ്രസ് എന്തെല്ലാം പുതിയ നീക്കം നടത്തുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
After Jignesh and Kanaya, Chandrasekhar Azad joins Congress? Rahul and KC kept everything a secret