ബംഗളൂരു : ഹിജാബ് ധരിച്ച പെൺകുട്ടികളെ പരീക്ഷ എഴുതാൻ അനുവദിച്ചതിന് കർണാടകയിലെ ഗദഗ് ജില്ലയിൽ ഏഴ് അധ്യാപകരെ സസ്പെൻഡ് ചെയ്തു. രണ്ടാം ഭാഷാ പരീക്ഷയ്ക്ക് 8,68,206 വിദ്യാർത്ഥികളിൽ 22,063 പേർ ബുധനാഴ്ച ഹാജരായില്ല. തിങ്കളാഴ്ച നടന്ന ഒന്നാം ഭാഷാ പരീക്ഷയിൽ ഹാജരാകാത്തവരുടെ എണ്ണം 20,994 ആയിരുന്നു. ദി ഇന്ത്യൻ എക്സ്പ്രസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
സിഎസ് പാട്ടീൽ ഗേൾസ് ഹൈസ്‌കൂളിൽ നടന്ന സംഭവം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ഏഴ് അധ്യാപകരെ സസ്പെൻഡ് ചെയ്തതെന്ന് ഗദഗ് ജില്ലയിലെ പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ജിഎം ബസവലിംഗപ്പ പറഞ്ഞു.
“സർക്കാർ ഉത്തരവുകൾ ലംഘിച്ചാണ് ഇൻവിജിലേറ്റർമാർ ശിരോവസ്ത്രം അനുവദിച്ചത്. ചില ടിവി ചാനലുകൾ സംഭവം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഉത്തരവ് ലംഘിച്ചതിന് അധ്യാപകരെ സസ്പെൻഡ് ചെയ്തു,” അദ്ദേഹം പറഞ്ഞു. കലബുറഗി ജില്ലയിലെ ജെവർഗിയിൽ പരീക്ഷാ കേന്ദ്രത്തിൽ ഹിജാബ് അനുവദിച്ചതിന് ഉറുദു അധ്യാപകനായ മുഹമ്മദ് അലിക്കെതിരെ ശ്രീരാമസേന പരാതി നൽകി.
കലബുറഗി ജില്ലയിലെ പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ അശോക് ഭജൻത്രി പറഞ്ഞു, ബ്ലോക്ക് എഡ്യൂക്കേഷൻ ഓഫീസർ സംഭവത്തെ കുറിച്ച് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഇത് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സൗജന്യ മാസ്‌കുകൾ വിതരണം ചെയ്യുമെന്ന വ്യാജേന ചില സംഘടനകളിലെ അംഗങ്ങൾ സ്‌കൂളുകളിൽ പ്രവേശിക്കുകയും ഹിജാബ് ധരിച്ച വിദ്യാർത്ഥികളെ കണ്ടാൽ വീഡിയോ എടുക്കുകയും ചെയ്യുന്നു. ജെവർഗി സംഭവം അത്തരത്തിലുള്ള സംഭവത്തിന് ഒരു ഉദാഹരണമാണെന്നും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരിലൊരാൾ പറഞ്ഞു.
കലബുറഗി ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ ഹാജരാകാത്തത്. കണക്കുകൾ പ്രകാരം, എൻറോൾ ചെയ്ത 46,380 വിദ്യാർത്ഥികളിൽ 2,401 പേർ ബുധനാഴ്ച ഹാജരായി. ഹാജരാകാത്തവരും ഹിജാബ് പ്രശ്‌നവും തമ്മിൽ ബന്ധമില്ലെന്ന് കർണാടക സെക്കൻഡറി എജ്യുക്കേഷൻ എക്സാമിനേഷൻ ബോർഡ് ഡയറക്ടർ (പരീക്ഷ) ഗോപാൽകൃഷ്ണ എച്ച്എൻ പറഞ്ഞു.
Girls wearing hijab allowed to appear for exams; Seven teachers suspended