കോട്ടയം:(www.truevisionnews.com) കാപ്പ കേസ് പ്രതിയെ പിടിക്കാനെത്തിയ പൊലീസുകാരന് കുത്തേറ്റു. ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലെ സിപിഒ ശ്രീജേഷിനാണ് കുത്തേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. ഇദ്ദേഹത്തെ ആക്രമിച്ച കാപ്പാ കേസ് പ്രതി അബ്ദുൾ ഹക്കീമിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഈ മാസമാണ് ഇയാൾക്കെതിരെ കാപ്പ ചുമത്തിയത്. ഇയാൾ വീട്ടിലുണ്ട് എന്നറിഞ്ഞ് കസ്റ്റഡിയിലെടുക്കാൻ എത്തിയതായിരുന്നു പൊലീസ് സംഘം. വീട്ടിൽ ഉപയോഗിക്കുന്ന കറിക്കത്തി ഉപയോഗിച്ചാണ് പ്രതി പൊലീസിന് നേരെ ആക്രമണം നടത്തിയത്. ഇയാളെ കോടതിയിൽ ഹാജരാക്കും. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ പൊലീസുകാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ചതിന് പ്രതിക്കെതിരെ പുതിയ കേസ് ചുമത്തും.
മറ്റൊരു സംഭവത്തിൽ തമ്പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കെ.കെ.എം. ഹോട്ടലിലെ ബാറിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വിവരമറിഞ്ഞെത്തിയ പൊലീസിനെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ ഓട്ടോ ഡ്രൈവർമാരായ സജു, മജു, ഹരിശങ്കർ എന്നിവരെയും സജുവിന്റെ സഹോദരൻ വിഷ്ണുവിനെയും കോടതി റിമാൻഡ് ചെയ്തു.
സംഗീത കോളേജിന് സമീപത്തെ ബാറിൽ ഈ നാലുപേരും ചേർന്ന് വൻ നാശനഷ്ടങ്ങളുണ്ടാക്കി. വിവരം അറിഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ഇവർ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. തുടർന്നാണ് പോലീസ് ഇവരെ പിടികൂടിയത്. തമ്പാനൂരിലെ ഓട്ടോ ഡ്രൈവർമാരായ സജു, മജു, വിഷ്ണു എന്നിവർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു.
അടുത്തിടെ തമ്പാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ശാന്തി കവാടത്തിൽ നിന്ന് പൂജപ്പുര സ്വദേശിയായ ഉണ്ണി എന്നയാളെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കവർന്ന കേസിൽ പ്രതിയായി ജാമ്യത്തിൽ ഇറങ്ങിയ ആളാണ് വിഷ്ണു.
മുൻപും ഇവർ തമ്പാനൂർ പോലീസ് സ്റ്റേഷന്റെ പിടിയിലായിട്ടുണ്ട്. മെഡിക്കൽ പരിശോധനയ്ക്കായി ഫോർട്ട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ അവിടെ അക്രമം നടത്തിയ കേസിലും ഇവർ പ്രതികളാണ്. വിഷ്ണുവും സജുവും കഴിഞ്ഞ ദിവസം രാത്രി ഫോർട്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു തട്ടുകടയിൽ മദ്യപിച്ച് അടിപിടി ഉണ്ടാക്കിയതായും റിപ്പോർട്ടുണ്ട്.
Content Highlight: Kottayam, a policeman who came to arrest the accused in the Kappa case was stabbed.




































