കോഴിക്കോട് : ( www.truevisionnews.com ) കോഴിക്കോട് ജില്ലയിൽ കനത്ത മഴ. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ മഴയും ശക്തമായ കാറ്റും ആഞ്ഞുവീശിയത്തിൽ വൻ നാശനഷ്ടം. കുറ്റ്യാടിയിലെ പലഭാഗങ്ങളിലും ഇന്നലെ രാത്രിയോട് കൂടി പെയ്ത കനത്ത മഴയിൽ വ്യാപക നാശം. രാത്രി 11:30 നു കുറ്റ്യാടിയിലും പരിസര പ്രദേശങ്ങളിലും വീശിയടിച്ച ശക്തമായ കാറ്റിൽ വലിയ നാശ നഷ്ട്ടങ്ങൾ ആണ് ഉണ്ടായത്. നിരവധി മരങ്ങൾ കടപുഴകി വീണും നിരവധി ഇലട്രിക് പോസ്റ്റുകൾ ഒടിഞ്ഞു വീണും വൈദ്യുതി ലൈനുകൾ പൊട്ടി വീണും വൈദ്യുതി വിതരണം താറുമാറായി.
പാറക്കടവ് S വളവിൽ ടാങ്കർ ലോറിയുൾപ്പെടെയുള്ള വാഹനങ്ങൾക്ക് മേലെ 11kv ലൈൻ പൊട്ടിവീണു, അപകട സമയത്ത് വൈദ്യുതി വിതരണം നിലച്ചിരുന്നതിനാൽ ഒഴിവായത് വൻ ദുരന്തം ആണ്. ഇവിടെ ഗതാഗതം രാത്രിതന്നെ പൂർവസ്ഥിതിയിൽ ആക്കിയിട്ടുണ്ട്. മലയോര മേഖലയിൽ കനത്ത മഴയും ദുരിതവും തുടരുന്നു. ദുരന്തമുഖത്തെ മാലാഖമാരായി സന്നദ്ധ പ്രവർത്തകർ സജീവമാണ്.
.gif)

കക്കയം ഡാമിലെ ജലനിരപ്പ് ഉയർന്നതിനാൽ ഷട്ടറുകൾ ഉയർത്തി ഡാമിന്റെ രണ്ട് ഷട്ടറുകൾ 0.25 അടി വീതമാണ് ഉയർത്തുന്നത്. ഡാമിന്റെ ഷട്ടറുകൾ വഴി വെള്ളം പുറത്തേക്ക് ഒഴുക്കിവിടുന്നതിനാൽ പുഴക്കരയിൽ താമസിക്കുന്നവർ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കരിയാത്തുംപാറ, ഓട്ടപ്പാലം, കുറ്റ്യാടി പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവരും, താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവരുൾപ്പടെ ജാഗ്രത പാലിക്കണമെന്ന് എക്സിക്യുട്ടിവ് എഞ്ചിനിയർ അറിയിച്ചു.
കുറ്റ്യാടി അടുക്കത്ത് നീളം പാറ കമലയുടെ വീടിന് മുകളിൽ തെങ്ങ് വീണു. അർധരാത്രിയാണ് സംഭവം. ഓടിട്ട വീടിന് മുകളിലാണ് തെങ്ങ് വീണത്. കുട്ടികളടക്കം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വിലങ്ങാട് മരം വീണ് വീട് തകർന്നു. വിലങ്ങാട് സ്വദേശി ജലജയുടെ വീടാണ് തകർന്നത്. താമരശ്ശേരി ഉൾപ്പെടെയുള്ള മേഖലകളിൽ രാത്രിയിൽ അതിശക്തമായ മഴ തുടരുകയാണ്.
അതേസമയം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരുന്നു. ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കേരളത്തിനു മുകളിൽ വടക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാണ്. ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ തീരത്തോട് ചേർന്നുള്ള ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. ഇതാണ് കേരളത്തിൽ ശക്തമായ മഴക്കുള്ള കാരണം. കേരളാ തീരത്ത് 60 കി.മീ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.
അതിനാൽ 30-ാം തിയതി വരെ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. വിവിധ നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ നദീതീരത്തുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണം. മലയോര മേഖലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. കനത്ത മഴയായതിനാൽ കണ്ണൂർ ജില്ലയിൽ ക്വാറികളുടെ പ്രവർത്തനം ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും നിരോധിച്ചു
Heavy rains cause widespread damage in Kozhikode district, including Kuttiadi, Vilangad and Parakkad
