കൊല്‍ക്കത്ത: ( www.truevisionnews.com ) നിയമവിദ്യാര്‍ഥിനി കോളേജ് ക്യാമ്പസിനുള്ളില്‍ ബലാത്സംഗത്തിരയായ സംഭവത്തില്‍ വിവാദ പ്രസ്താവനയുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ മദന്‍ മിത്ര.
പെണ്‍കുട്ടിയെ കുറ്റക്കാരിയാക്കും വിധത്തിലായിരുന്നു എംഎല്‍എയുടെ പരാമര്‍ശം. പെണ്‍കുട്ടി അവിടേക്ക് പോകാതിരുന്നെങ്കില്‍ സംഭവം ഉണ്ടാകില്ലായിരുന്നെന്ന് ശനിയാഴ്ച വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ പ്രതികരണത്തില്‍ മിത്ര പറഞ്ഞു.
.gif)

എവിടേക്കാണ് പോകുന്നതെന്ന് പെണ്‍കുട്ടി ആരോടെങ്കിലും പറഞ്ഞിരുന്നെങ്കിലോ, ഒന്നോ രണ്ടോ സുഹൃത്തുക്കളെ ഒപ്പം കൂട്ടിയിരുന്നെങ്കിലോ അത് സംഭവിക്കില്ലായിരുന്നു. പെണ്‍കുട്ടിക്ക് നേരെ ആക്രമണം നടത്തിയവര്‍ സാഹചര്യത്തിന്റെ ആനുകൂല്യം മുതലെടുക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മിത്രയുടെ പ്രസ്താവന വലിയ വിവാദത്തിന് തിരികൊളുത്തിയതോടെ അതിനെ അപലപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. പിന്നാലെ മിത്രയുടെ വിശദീകരണവുമെത്തി. തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.
https://x.com/MahuaMoitra/status/1938981602534854819
മദന്‍ മിത്രയുടെ പരാമര്‍ശത്തിന് മുന്‍പ് തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജിയും സംഭവത്തെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയിരുന്നു. ഒരു സുഹൃത്ത് മറ്റൊരു സുഹൃത്തിനെ ബലാത്സംഗം ചെയ്താല്‍ എന്താണ് ചെയ്യാന്‍ കഴിയുക എന്നായിരുന്നു ബാനര്‍ജിയുടെ പരാമര്‍ശം.
അതേസമയം, നിയമവിദ്യാര്‍ഥിനി ബലാത്സംഗത്തിനിരയായ സംഭവത്തെ കുറിച്ച് നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തിയ പാര്‍ട്ടി നേതാക്കള്‍ക്കെതിരേ വിമര്‍ശനവുമായി തൃണമൂല്‍ എംപി മഹുവാ മോയിത്ര രംഗത്തെത്തി.
സ്ത്രീവിരുദ്ധത ഇന്ത്യയിലെ എല്ലാ പാര്‍ട്ടികളിലുമുണ്ട്. എന്നാല്‍, പ്രസ്താവന ആര് നടത്തിയാലും അതിനെ അപലപിക്കാന്‍ തയ്യാറാകുന്നു എന്നതാണ് തൃണമൂല്‍ കോണ്‍ഗ്രസിനെ വ്യത്യസ്തമാക്കുന്നതെന്ന് അവര്‍ സാമൂഹികമാധ്യമമായ എക്‌സില്‍ കുറിച്ചു. മദന്‍ മിത്രയുടെയും കല്യാണ്‍ ബാനര്‍ജിയുടെയും പ്രസ്താവനകളെ അപലപിച്ചുകൊണ്ടുള്ള പാര്‍ട്ടി പ്രസ്താവന പങ്കുവെച്ചായിരുന്നു മഹുവയുടെ പ്രതികരണം.
നിയമവിദ്യാർഥിനി ബലാത്സംഗത്തിരയായ സംഭവത്തില്‍ മമതാ ബാനര്‍ജി സര്‍ക്കാരിനെതിരേ വലിയ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തുണ്ട്. പത്തുമാസം മുന്‍പ് ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരായായി കൊല്ലപ്പെട്ട സംഭവം ദേശീയതലത്തില്‍ വാര്‍ത്തയാവുകയും മമതാ സര്‍ക്കാര്‍ വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു.
Trinamool leaders make controversial statement Kolkata rape case
