തിരുവനന്തപുരം: ( www.truevisionnews.com) സെക്രട്ടേറിയറ്റിൽ അണ്ടര്‍ സെക്രട്ടറിയാണെന്നും, സെക്രട്ടേറിയേറ്റിലെ വിവിധ വിഭാഗങ്ങളില്‍ ജോലി വാങ്ങി നല്‍കാമെന്ന് വാഗ്ദാനവും നല്‍കി പണം തട്ടിയ കേസില്‍ രണ്ടുപേരെ ഫോര്‍ട്ട് പോലീസ് അറസ്റ്റുചെയ്തു. പ്രതികള്‍ ഉപയോഗിച്ചിരുന്ന ആഡംബര കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
വലിയവിള ചെറിയകൊണ്ണി സ്വദേശി അനില്‍ബാബു(40) ഇയാളുടെ സുഹൃത്ത് പേരൂര്‍ക്കട മുക്കോല സ്വദേശി കൃഷ്ണന്‍(50) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഇവരില്‍ അണ്ടര്‍ സെക്രട്ടറിയായി ചമഞ്ഞെത്തിയിരുന്നത് അനില്‍ബാബുവായിരുന്നു. വാടകയ്ക്കെടുക്കുന്ന ആഡംബര കാറുകളിലെത്തിയാണ് ഇവര്‍ ആളുകളെ തേടിപ്പിടിക്കുന്നത്. പൂന്തൂറ പോലീസ് സ്റ്റേഷന്‍ പരിധിയിലുളള നാലുപേര്‍ക്ക് ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി ഇവര്‍ പണം വാങ്ങിയിരുന്നുവെന്ന് ഫോര്‍ട്ട് പോലീസ് പറഞ്ഞു.
.gif)

ഓരോരുത്തരുടെയും പക്കല്‍നിന്ന് ഒന്നര ലക്ഷം രൂപ വീതമാണ് വാങ്ങിയിരുന്നത്. മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലി ലഭിക്കുമെന്നുളള അറിയിപ്പുമെത്തിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് ഫോര്‍ട്ട് പോലീസില്‍ പരാതി നല്‍കിയത്. പോലീസ് നടത്തിയ അന്വേഷണത്തിലായിരുന്നു അനില്‍ ബാബു സെക്രട്ടറിയേറ്റിലെ അണ്ടര്‍ സെക്രട്ടറി എന്ന വ്യാജേന ജോലി വാഗ്ദാനം ചെയ്ത് പലരില്‍നിന്നും പണം വാങ്ങിയതെന്ന് കണ്ടെത്തിയത്. നിരവധി പേര്‍ തട്ടിപ്പിനിരയായതിനെ തുടര്‍ന്ന് ഫോര്‍ട്ട് അസി. കമ്മീഷണര്‍ ഷിബുവിന്റെ നേതൃത്വത്തില്‍ ഫോര്‍ട്ട് എസ്.എച്ച്.ഒ. ശിവകുമാര്‍, എസ്.ഐ.മാരായ വിനോദ്, ശ്രീകുമാര്‍, സുരേഷ്, എസ്.സി.പി.ഒ.മാരായ ശ്രീജിത്ത്, ലിപിന്‍,ഷൈന്‍ എന്നിവരുടെ സംഘം നടത്തിയ അന്വേഷണത്തിലാണ് കോട്ടയത്ത്‌നിന്ന് പ്രതിയെ പിടികൂടിയത്.
ആളുകളില്‍നിന്ന് വാങ്ങുന്ന പണമുപയോഗിച്ച് ആഡംബര കാറുകള്‍ വാടകയ്ക്കെടുത്ത് സഞ്ചരിക്കുന്നതിനോടൊപ്പം വന്‍കിട ഹോട്ടലുകളില്‍ താമസിച്ചുമുളള ജീവിതമാണ് പ്രതികള്‍ നയിച്ചിരുന്നത്. ആളുകളെ കണ്ടെത്തിയശേഷം ജോലിവാഗ്ദാനം നല്‍കുന്നത് അനില്‍ബാബുവായിരുന്നു. പൂന്തുറയില്‍ മീന്‍പിടിത്തത്തിനുപോകുന്ന പൗലോസിനും സെക്രട്ടേറിയേറ്റില്‍ ജോലിവാഗ്ദാനം നല്‍കിയിരുന്നു. ഇയാളാണ് ആദ്യം പരാതി നല്‍കുന്നത്. കൂട്ടുപ്രതിയായ കൃഷ്ണനാണ് പണം വാങ്ങി അനില്‍ബാബുവിനെ ഏല്‍പ്പിക്കുക. കോട്ടയത്ത് കാറില്‍ സഞ്ചരിക്കവെയാണ് പ്രതി അനില്‍ബാബുവിനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തുവെന്ന് ഫോര്‍ട്ട് പോലീസ് അറിയിച്ചു.
Accommodation big hotels luxury cars Promise job secretariat two arrested cheating lakhs
