തിരുവനന്തപുരം: (truevisionnews.com) മഴക്കെടുതിയിൽ ഉന്നതല യോഗം വിളിച്ച് റവന്യൂ മന്ത്രി കെ രാജൻ. മഴ വരുന്ന രണ്ട് ദിവസങ്ങളിൽ കൂടി ശക്തമായി പെയ്യുമെന്നും ഇന്നും നാളെയും മറ്റന്നാളും അതിതീവ്ര മഴയുണ്ടാകുമെന്നും മന്ത്രി. 29 മുതൽ മഴ കുറയും. 30 മുതൽ ജൂലൈ 2 വരെ മഴയുടെ അളവ് കുറയും. ജൂലൈ മൂന്നാം തീയതി കാലവർഷത്തിന്റെ ഭാഗമായുള്ള മഴ ശക്തിപ്പെടുമെന്നും ജൂലൈ പത്താം തീയതി മുതൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നും മന്ത്രി അറിയിച്ചു.
വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. ഇതാണ് മഴ ശക്തമാകാനുള്ള കാരണം. മലയോരമേഖലകളിൽ മഴയും കാറ്റും ശക്തമാക്കാനുള്ള സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ അതീവ ശ്രദ്ധ ആവശ്യമുള്ളത് ഇടുക്കി ജില്ലയിലാണ്. 203 മുതൽ 213 വരെ മില്ലിമീറ്റർ മഴ ഇടുക്കിയിലെ വിവിധ സ്ഥലങ്ങളിൽ ലഭിക്കുന്നുണ്ട്. മൂന്നാർ മുല്ലപ്പെരിയാർ മേഖലകളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ചുരുങ്ങിയ കാലത്തിനിടയിൽ കൂടുതൽ മഴ ലഭിക്കുന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
.gif)

28 തിയതി വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇടുക്കി, വയനാട്, മലപ്പുറം, പത്തനംതിട്ട ജില്ലകളിൽ ആവശ്യമായ വാഹനങ്ങളും സൗകര്യങ്ങളും ഉറപ്പാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ക്യാമ്പുകൾ ആരംഭിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലാ ദുരന്തനിവാരണ അതോറിറ്റികളുടെ യോഗം ദിവസവും ഒരു തവണയെങ്കിലും കൂടണം എന്ന് നിർദ്ദേശം നൽകിയെന്നും മന്ത്രി പറഞ്ഞു.
നിലവിൽ കേരളത്തിലെ 31 ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്. എല്ലാ ദിവസങ്ങളും ഡിഡിഎം യോഗം ചേരും. റവന്യൂ ഉദ്യോഗസ്ഥർ അവരുടെ അധികാരപരിധി എവിടെയാണോ അവിടെത്തന്നെ നിൽക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. വയനാട് ജില്ലയിൽ ക്യാമ്പുകൾ ആരംഭിച്ചിട്ടില്ല. ബെയ്‌ലി പാലം തകർന്നുപോയെന്ന് തരത്തിലുള്ള പ്രചാരണങ്ങൾ നടന്നതായി ശ്രദ്ധയിൽപ്പെട്ടുവെന്നും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ടെന്നും ജീവനോപാധികളുമായി ബന്ധപ്പെട്ട പരാതികൾ മാധ്യമങ്ങളിലൂടെ കേട്ടുവെന്നും മന്ത്രി.
തുടർച്ചയായി ജോലിക്ക് പോകാൻ സാധിക്കാത്ത ആൾക്കാർക്ക് ഒരു വീട്ടിലെ രണ്ടുപേർക്ക് 300 രൂപ തോതിൽ ദിനബത്ത നൽകുന്നുണ്ട്. അർഹരായ ആളുകൾക്ക് ആനുകൂല്യങ്ങൾ വിതരണം ചെയ്യും. മറ്റു വരുമാനം ഇല്ലാത്തവർക്ക് ദിനബത്ത ലഭ്യമാവാതെ പോയിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നും കെ രാജൻ അറിയിച്ചു.
KRajan calls high level meeting rains.
