തെഹ്റാൻ: നയതന്ത്ര ചർച്ചാ സാധ്യതകൾക്കിടെ ഇറാനിലും ഇസ്രയേലിലും ആക്രമണം തുടരുന്നു. രണ്ടാഴ്ച സമയം ട്രംപ് അനുവദിച്ചത് ഇറാന് ചർച്ചക്കുള്ള സാധ്യത ഒരുക്കാനാണെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി പറഞ്ഞു. ഇന്ന് യൂറോപ്യൻ യൂണിയൻ വിദേശകാര്യമന്ത്രിമാരുമായി ഇറാന്‍റെ സുപ്രധാന ചർച്ച.
ചർച്ചയിൽ ഇറാന്‍റെ നിലപാടിനനുസരിച്ച് യുഎസ് തീരുമാനമെടുക്കുമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. ഇന്നു മുതൽ മൂന്ന് ദിനം തുടർച്ചയായി ഇന്‍റലിജൻസ് വിഭാഗം ഇറാനിലെ സാഹചര്യം ട്രംപിന് വിശദീകരിക്കും. അതേസമയം, സമവായത്തിന് ട്രംപ് ശ്രമിക്കുന്നത് തന്ത്രത്തിലൂടെ ആക്രമണം നടത്താനാകാമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
.gif)

അതേസമയം ഇസ്രായേൽ ഇറാൻ സംഘർഷ പശ്ചാത്തലത്തിൽ ഇറാനിലെ ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്ന ദൗത്യം തുടരുകയാണ്. ഓപ്പറേഷൻ സിന്ധുവിന്‍റെ ഭാഗ്മായി വടക്കൻ ഇറാനിൽ നിന്ന് ഒഴിപ്പിച്ച 110 വിദ്യാർത്ഥികളാണ് ഇന്നലെ രാജ്യത്ത് മടങ്ങിയെത്തിയത്. ഇറാനിൽ നിന്ന് ഇന്ത്യക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്.
350 ലധികം അഭ്യർത്ഥനകൾ സർക്കാരിന് ലഭിച്ചതായി വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് ഇന്നലെ ന്യൂഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാൻ ഇന്ന് ഒരു വിമാനം തുർക്ക്മെനിസ്താനിലേക്ക് പോകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ വിമാനങ്ങൾക്കായി സുരക്ഷിതമായ വ്യോമാതിർത്തികളിലൂടെയാണ് ഒഴിപ്പിക്കൽ ശ്രമങ്ങൾ നടത്തുന്നത്.
Iran Israeli aggression European Union meeting today
