തിരുവനന്തപുരം:(truevisionnews.com) കേരള പത്രപ്രവർത്തക യൂണിയനെതിരെ തുറന്ന പ്രതിഷേധവുമായി ദേശാഭിമാനിയിലെ മധ്യമ പ്രവർത്തകർ രംഗത്ത്. വർഗീയതയ്‌ക്ക് കുടപിടിക്കുന്ന നിലപാടാണ് പത്രപ്രവർത്തക യൂണിയൻ നേതൃത്വം സ്വീകരിക്കുന്നതെന്ന ആക്ഷേപവുമായി ദേശാഭിമാനി ജേർണലിസ്റ്റ് യൂണിയൻ പ്രസ്താവന.
ജമാഅത്തെ ഇസ്ലാമി ശൂറാ കൗൺസിൽ അംഗം സി ദാവൂദ് മീഡിയാവൺ ചാനലിനെ ഉപയോഗിച്ച് നടത്തുന്ന വർഗീയ വിഷലിപ്‌ത പ്രചാരണത്തിന് കേരള പത്രപ്രവർത്തക യൂണിയൻ കുടപിടിക്കരുതെന്ന് ദേശാഭിമാനി ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു.
.gif)

മതസൗഹാർദ്ദത്തിനും സഹിഷ്‌ണുതയ്‌ക്കും മാതൃകയായ സംസ്ഥാനമാണ് കേരളം. രാഷ്‌ട്രീയ വിയോജിപ്പുകൾക്കിടയിലും മതനിരപേക്ഷ ഉള്ളടക്കം വാർത്തയിലും അവതരണത്തിലും കാത്തുസൂക്ഷിക്കാൻ എക്കാലവും മലയാള മാധ്യമങ്ങൾ ശ്രമിച്ചിട്ടുണ്ട്. എന്നാൽ, മീഡിയാവൺ ചാനലിനെ ഉപയോഗപ്പെടുത്തി ജമാഅത്തെ നേതവായ സി ദാവൂദ് സിപിഐ എമ്മിനും ഇടതുപക്ഷത്തിനുമെതിരെ നിരന്തരം അപവാദപ്രചാരണം നടത്തുകയാണ്.
ചരിത്ര വസ്‌തുതകളെ വക്രീകരിച്ച് സമൂഹത്തെ വർഗീയമായി വിഭജിക്കാൻ നടത്തുന്ന പ്രചാരണ പരിപാടികളെ മാധ്യമപ്രവർത്തനമായി കാണാനാവില്ല. സിപിഐ എം നേതാവും വണ്ടൂർ എംഎൽഎയുമായിരുന്ന എൻ കണ്ണൻ നിയമസഭയിൽ 1999ൽ അവതരിപ്പിച്ച സബ്‌മിഷനിൽ തീവ്രവാദ സംഘടനയായ എൻഡിഎഫിനെ പരമാർശിച്ചത് മുസ്ലിം വിരുദ്ധവും മലപ്പുറം വിരുദ്ധവുമാണെന്ന് വരുത്താനുള്ള ഹീന ശ്രമാണ് മീഡിയ വൺ മാനേജിങ് എഡിറ്റർ പദവി ഉപയോഗിച്ച് ദാവൂദ് നടത്തിയത്.
മാധ്യമ സ്വാതന്ത്ര്യം സമൂഹത്തിൽ വർഗീയത വളർത്താനും പ്രചരിപ്പിക്കാനുമുള്ള അവകാശമായി കാണുന്നത് അത്യന്തം അപകടകരമാണ്. ഇതിനെതിരെ കേരളമൊട്ടാകെ കഴിഞ്ഞദിവസങ്ങളിൽ പ്രതികരണമുണ്ടായി. അതിന്റെ ഭാഗമായി വണ്ടൂരിൽ പ്രാദേശികമായി നടന്ന പ്രതിഷേധ പ്രകടനത്തിൽ ഉയർന്ന മുദ്രാവാക്യത്തിന്റെ പേരിൽ കേരളപത്രപ്രവർത്തക യൂണിയൻ ദാവൂദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച നടപടിയോട് യോജിക്കാനാവില്ല.
മാധ്യപ്രവർത്തകർക്കുനേരെയുള്ള അതിക്രങ്ങളെയും മുദ്രാവാക്യങ്ങളെയും ദേശാഭിമാനി ജേർണലിസ്റ്റ് യൂണിയൻ ഒരുതരത്തിലും ന്യായീകരിക്കുന്നില്ല. എന്നാൽ, ആ മുദ്രാവാക്യം ഉയരാനുള്ള സാഹചര്യത്തെ തീർത്തും അവഗണിച്ച് യൂണിയൻ സംസ്ഥാന കമ്മിറ്റി ഏകപക്ഷീയമായും ധൃതിപ്പെട്ടും പ്രസ്താവന ഇറക്കിയത് ദൗർഭാഗ്യകരമാണ്.
പത്രപ്രവർത്തക യൂണിയന്റെ ഭാഗമല്ലാത്ത, ചാനലിന്റെ മാനേജിങ് എഡിറ്ററായ ഒരാൾക്കുവേണ്ടി യൂണിയൻ അർധരാത്രി പ്രസ്‌താവന ഇറക്കി രംഗത്തുവരുന്നതിന്റെ ഉദ്ദേശശുദ്ധി സംശയാസ്‌പദമാണ്. മതനിരപേക്ഷതയ്‌ക്കും ജനാധിപത്യാവകാശങ്ങൾക്കും വേണ്ടി നിരന്തരം ശബ്ദിക്കുന്ന ദേശാഭിമാനി റസിഡന്റ് എഡിറ്റർ എം സ്വരാജിനെ വർഗീയവാദിയായി ചിത്രീകരിക്കാനും അവഹേളിക്കാനും നിരന്തരം ശ്രമിച്ച വ്യക്തിയാണ് ദാവൂദ്.
അദ്ദേഹം നടത്തുന്ന അധമ രാഷ്‌ട്രീയ പ്രവർത്തനത്തെ തള്ളിപ്പറയേണ്ട ധാർമിക ചുമതല പത്രപ്രവർത്തക യൂണിയനുണ്ട്. നിയമസഭാ രേഖകൾ പോലും വളച്ചൊടിച്ച് നടത്തിയ വർഗീയ പ്രചാരണത്തിനു മുന്നിൽ മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിട്ടിക്കേണ്ട യൂണിയൻ മൗനം പാലിക്കുന്നത് ഭൂഷണമല്ല.
യൂണിയൻ അംഗമല്ലാത്ത, യൂണിയനെതിരെ പലവട്ടം നിലപാട് എടുത്തിട്ടുള്ള വ്യക്തിയാണ് ദാവൂദ്. ഒരു സ്ഥാപനത്തിന്റെ മാനേജ്മെന്റിന്റെ ഭാഗമായ രാഷ്ട്രീയനേതാവായ ഒരാൾക്കുവേണ്ടി യൂണിയൻ ധൃതിപ്പെട്ട് ഇത്തരമൊരു പ്രസ്താവന ഇറക്കിയത് ദുരൂഹമാണ്. പ്രസ്തുത വ്യക്തി മാധ്യമപ്രവർത്തനത്തിന്റെ മറവിൽ തന്റെ വർഗീയ രാഷ്ട്രീയ താല്പര്യങ്ങൾ പ്രചരിപ്പിക്കുന്നതിന് എതിരെ പ്രസ്താവനയിൽ ഒരക്ഷരം ഉൾപ്പെടുത്താനുള്ള ആർജവം സംസ്ഥാനത്തെ മുഴുവൻ മാധ്യമപ്രവർത്തകരെയും പ്രതിനിധീകരിക്കുന്ന യൂണിയന്റെ നേതൃത്വത്തിന് ഉണ്ടായില്ല എന്നത് ദുഃഖകരമാണ്.
ദാവൂദിനെ അനുകൂലിച്ച് പ്രസ്താവന ഇറക്കിയതിലുള്ള വിയോജിപ്പും പ്രതിഷേധവും പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡൻ്റിനെയും ജനറൽ സെക്രട്ടറിയെയും രേഖാമൂലം അറിയിക്കുകയും മാധ്യമ സ്വാതന്ത്ര്യത്തിൻ്റെ മറവിൽ വർഗീയത പ്രചരിപ്പിക്കുന്നതിനെതിര പ്രസ്താവനയിറക്കുകയോ മുൻ പ്രസ്താവന തിരുത്തുകയോ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, കത്തിൻ്റെ ഉള്ളടക്കത്തിലേക്ക് കടക്കാതെ ഒഴുക്കൻ മറുപടിയാണ് ജനറൽ സെക്രട്ടറി നൽകിയത്. ദാവൂദ് നിരന്തരം നടത്തുന്ന വർഗീയ പ്രചാരണത്തെ തള്ളിപ്പറയാൻ പോലും യൂണിയൻ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് ദേശാഭിമാനി ജേർണലിസ്റ്റ് യൂണിയൻ പ്രസ്താവന ഇറക്കാൻ തീരുമാനിച്ചത്.
കേരളത്തിന്റെ മതനിരപേക്ഷ ബോധത്തെ തകർക്കാൻ മീഡിയ വൺ മാനേജിങ് എഡിറ്റർ പദവി ദുരുപയോഗം ചെയ്ത് സി ദാവൂദ് നടത്തുന്ന വർഗീയ പ്രചാരണത്തിനെതിരെ ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന മുഴുവൻ മാധ്യമ പ്രവർത്തകരും രംഗത്തിറങ്ങണമെന്ന് അഭ്യർത്ഥിക്കുന്നതായി പ്രസിഡന്റ് കെ എൻ സനിൽ,സെക്രട്ടറി ടി എം മൻസൂർ ട്രഷറർ സിബി ജോർജ് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
deshabhimani Journalist Union against Journalist Union
