കോഴിക്കോട് : ( www.truevisionnews.com ) സൈബർ തട്ടിപ്പുകാർക്ക് ഇടനിലക്കാരനായി പ്രവർത്തിച്ച പ്രധാന പ്രതി അറസ്റ്റിൽ. കൊടുവള്ളി വാവാട് പീക്കണ്ടിയിൽ മുഹമ്മദ് ജാസിമിനെയാണ് (23) കോഴിക്കോട് റൂറൽ സൈബർ ക്രൈം ഇൻസ്പെക്ടർ രാജേഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
വ്യാജ ട്രേഡിംഗ് തട്ടിപ്പിലൂടെ കൊയിലാണ്ടി സ്വദേശിനിയുടെ 23 ലക്ഷം രൂപ നഷ്ടപ്പെട്ട കേസിലും ലോൺ ആപ്പിലൂടെ പെരുവണ്ണാമൂഴി സ്വദേശിയുടെ 95,000 രൂപ തട്ടിയ കേസിലും നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദ് ജാസിം പിടിയിലായത്.
.gif)

പരാതിക്കാരുടെ നഷ്ടപ്പെട്ട പണം എത്തിയ അക്കൗണ്ടുകൾ കേന്ദ്രീകരിച്ച നടത്തിയ അന്വേഷണത്തിൽ തിരൂർ സ്വദേശി റിസ്വാൻ, കോഴിക്കോട് പെരുവയൽ സ്വദേശി ആദിൽ ഷിനാസ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഇവരെ ചോദ്യം ചെയ്തപ്പോഴാണ് അക്കൗണ്ടുകളും എടിഎം കാർഡും മുക്കം സ്വദേശി ഷാമിൽ റോഷന് കൈമാറിയതായും ഇങ്ങനെ ലഭിക്കുന്ന പണം പിൻവലിക്കുന്നത് ഷാമിൽ റോഷനാണെന്നും കണ്ടെത്തിയത്.
പിന്നീട് ഷാമിൽ റോഷനെ അറസ്റ്റ് ചെയ്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് താൻ പിൻവലിക്കുന്ന പണം നേരിട്ടും ക്രിപ്റ്റോ കറൻസി ആക്കിയും മുഹമ്മദ് ജാസിമിനാണ് കൈമാറിയിരുന്നതെന്നു വ്യക്തമായത്.
മുഹമ്മദ് ജാസിം ഈ ക്രിപ്റ്റോ കറൻസി അധിക വിലക്ക് ചൈനീസ് സൈബർ തട്ടിപ്പുകാർക്ക് ബിനാൻസ് എക്സ്ചേഞ്ചിലൂടെ നൽകികൊണ്ടിരുന്നതായും കണ്ടെത്തി. എറണാകുളത്ത് ഒളിവിലായിരുന്ന പ്രതിയെ സൈബർ ക്രൈം പോലീസ് സംഘം സാഹസികമായി പിടികൂടുകയായിരുന്നു.
എസ്ഐ ടി.ബി. ഷൈജു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷഫീർ, അജേഷ്, സിപിഒമാരായ ശരത് ചന്ദ്രൻ, ദീപക് സുന്ദരൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ട്
main suspect acted intermediary cyber fraudsters kozhikkode native arrested
