വടകര (കോഴിക്കോട്) : (www.truevisionnews.com) കുട്ടികളുടെ പഠനത്തിന് സാമ്പത്തിക സഹായം ആവശ്യപ്പെട്ടെത്തിയ യുവതിയും സംഘവും ഒരുക്കിയ ഹണി ട്രാപ്പ് കേസിൽ ഒന്നാം പ്രതിയായ റുബൈദയുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കും. പ്രവാസിയിൽ നിന്ന് തട്ടിയെടുത്ത കാർ ചോമ്പാല പോലീസ് കസ്റ്റഡിയിൽ എടുത്തു. എന്നാൽ സംഘം കൈക്കലാക്കിയ ഒരു ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ കണ്ടെടുക്കാൻ കഴിഞ്ഞില്ല.
യുവതിക്ക് പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾ ഉള്ളതിനാൽ കുട്ടികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള നോട്ടീസ് നൽകിയ ശേഷമാകും അറസ്റ്റ് രേഖപ്പെടുത്തുക എന്ന് ചോമ്പാല സി ഐ ബി കെ ഷിജു പറഞ്ഞു. നാദാപുരം ചാലപ്പുറം ഒതയോത്ത് സിറാജ് ( 52 ) ൻ്റെ പരാതിയിലാണ് തട്ടിപ്പ് സംഘം വലയിലായത്. മുക്കാളി റെയിൽവെ അടിപ്പാതക്ക് സമീപം വാടക കോട്ടേഴ്സിൽ താമസിക്കുന്ന തലശ്ശേരി സ്വദേശി റുബൈദ (38)യുടെ നേതൃത്വത്തിലുള്ള സംഘമാണ് ഹണി ട്രാപ്പ് ഒരുക്കിയത്.
.gif)

നേരത്തെ ഫോണിലൂടെ പരിചയപ്പെട്ട് സാമ്പത്തിക സഹായം നൽകിയ സിറാജിനെ വ്യാഴാഴ്ച രാത്രി എട്ടോടെ റുബൈദ വാടക വീട്ടിൽ വിളിച്ചു വരുത്തുകയായിരുന്നുവത്രെ. വാടക വീട്ടിൽ ഉണ്ടായിരുന്ന സംഘം സിറാജിന്റെ വസ്ത്രങ്ങൾ ബലപ്രയോഗത്തിലൂടെ അഴിച്ചുമാറ്റി യുവതിയോടൊപ്പം നിർത്തി ദൃശ്യങ്ങൾ പകർത്തുകയും അഞ്ച് ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തതായി പരാതിയിൽ പറഞ്ഞു.
നഗ്ന ചിത്രങ്ങൾ ബന്ധുക്കളെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ഒരു ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ കൈക്കലാക്കുകയും ചെയ്തു . യുവതിയോടൊപ്പം കൂട്ടാളികളായ തലശ്ശേരി ധർമ്മടം ചിറക്കാനി നടുവിലോനി അജിനാസ് (35) എന്ന യുവാവിനെയും പള്ളൂർ പാറാൽ പുതിയ വീട്ടിൽ തെരേസ നൊവീന റാണി (37)എന്ന യുവതിയെയും ചോമ്പാല പോലീസ് അറസ്റ്റ് ചെയ്തു.
ഗൾഫിൽ ബിസിനസ് കാരനായ സിറാജ് റുബൈദക്ക് സാമ്പത്തിക സഹായം ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. വലിയ തോതിൽ പണം തട്ടിയെടുക്കാൻ യുവതിയും സംഘവും കെണിയൊരുക്കുകയായിരുന്നുവെന്ന് പോലീസ് കരുതുന്നു. കഴിഞ്ഞ ദിവസം വീട്ടിലെ മുറിയിൽ അടച്ചിട്ട സിറാജിനെ അഞ്ച് ലക്ഷം രൂപ നൽകിയ ശേഷം കാർ തിരിച്ച് നൽകാമെന്ന ഉറപ്പിൽ വിട്ടയക്കുകയായിരുന്നു.
തുടർന്ന് രാത്രി തന്നെ ചോമ്പാല പോലിസിൽ നേരിട്ടെത്തി സിറാജ് പരാതി നൽകുകയായിരുന്നു. പണം തട്ടിയെടുക്കാൻ ആസൂത്രിതമായാണ് പ്രതികൾ തിരക്കഥ ഒരുക്കിയത്. സംഘത്തിന് നേരത്തെയും ഇത്തരം തട്ടിപ്പുകളുമായി ബന്ധം ഉണ്ടോ എന്നുള്ള കാര്യവും പോലീസ് അന്വേഷിച്ച് വരുകയാണ്.
Woman who set up honey trap Vadakara arrested soon expatriate car in police custody case update
