( truevisionnews.com)പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിദേശകാര്യമന്ത്രി എസ് ജയശങ്കറിനെതിരെ ഉന്നയിച്ച ആരോപണം തള്ളി വിദേശകാര്യ മന്ത്രാലയം. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിദേശകാര്യമന്ത്രി പാകിസ്ഥാനെ മുൻകൂട്ടി അറിയിച്ചിരുന്നുവെന്നായിരുന്നു രാഹുൽ ഗാന്ധി ആരോപിച്ചിരുന്നത്.

പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞുവെന്നത് തെറ്റായ വ്യാഖ്യാനമാണെന്നും ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചതിന് ശേഷമുള്ള ഘട്ടത്തിലാണ് പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയതെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ പരാമർശങ്ങൾ സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റിയതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യ പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് ജയ്ശങ്കർ പറഞ്ഞതായി ഓൺലൈനിൽ പ്രചരിക്കുന്ന അവകാശവാദങ്ങൾ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (പിഐബി) ഫാക്ട് ചെക്ക് യൂണിറ്റ് നേരത്തെ നിഷേധിച്ചിരുന്നു.
ഭീകരവിരുദ്ധ ആക്രമണം നടത്തുന്നതിന് മുമ്പ് അത്തരമൊരു മുൻകൂർ ആശയവിനിമയം നടത്തിയിട്ടില്ലെന്നും ജയ്ശങ്കറിന്റെ പ്രസ്താവനകൾ മനഃപൂർവ്വം തെറ്റായി ഉദ്ധരിക്കുകയായിരുന്നുവെന്നും പിഐബി സ്ഥിരീകരിച്ചു.
ആക്രമണത്തിൻ്റെ തുടക്കത്തിൽ വിവരം പാകിസ്ഥാനെ അറിയിച്ചെന്ന് വിദേശകാര്യ മന്ത്രി പരസ്യമായി സമ്മതിച്ചുവെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. ഇത് കുറ്റകരമാണെന്നും ,ആരാണ് അനുമതി നൽകിയതെന്നും രാഹുൽ ചോദിച്ചിരുന്നു. ഇതുകൊണ്ട് വ്യോമസേനയ്ക്ക് എത്ര വിമാനങ്ങൾനഷ്ടപ്പെട്ടു എന്നും രാഹുൽ ഗാന്ധി ചോദിച്ചിരുന്നു. അതേസമയം രാഹുൽ ഗാന്ധി വ്യാജ വാർത്ത പ്രചരിപ്പിക്കുന്നുവെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി.
Ministry External Affairs rejects Rahul Gandhi allegation against Jaishankar
