കൊളംബോ: (truevisionnews.com) ശ്രീലങ്കയിൽ ബസ് പാറക്കെട്ടിലേക്ക് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 21 ആയി. 14 പേർക്ക് പരിക്കേറ്റു. കോട്മലെ എന്ന സ്ഥലത്ത് വച്ചാണ് സർക്കാർ ബസ് മറിഞ്ഞത്. തീർത്ഥാടകരുമായി പോയ ബസ് നിയന്ത്രണം വിട്ട് മലഞ്ചെരിവിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ദ്വീപിന്റെ തെക്കൻ തീരത്തുള്ള തീർത്ഥാടന നഗരമായ കതരഗമയിൽ നിന്ന് കുറുണെഗലയിലേക്ക് യാത്ര ചെയ്യുകയായിരുന്നു ബസ്.

ഏകദേശം 250 കിലോമീറ്ററാണ് ഇരു നഗരങ്ങളും തമ്മിലുള്ള ദൂരം. മരിച്ചവരിൽ ഏറെയും ബുദ്ധമത വിശ്വാസികളാണ്. ബസിൽ ആളുകളെ കുത്തി നിറച്ചാണ് കൊണ്ടു പോയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഒറ്റ ബസിൽ 70 യാത്രക്കാരാണ് ഉണ്ടായിരുന്നത്. 50 പേർക്കാണ് സാധാരണ ഈ ബസിൽ പോകാൻ അനുവാദമുള്ളത്. അതിനേക്കാൾ 20 യാത്രക്കാരെ അധികം വഹിച്ചായിരുന്നു ബസിന്റെ യാത്ര.
യന്ത്ര തകരാറാണോ അതോ ഡ്രൈവർ ഉറങ്ങിപ്പോയതാണോ അപകട കാരണം എന്നത് സംബന്ധിച്ച അന്വേഷണം നടന്നു വരികയാണ്. ശ്രീലങ്കയിലെ സ്ഥിരം അപകട മേഖലയാണ് ഇത്. ഇതേ റൂട്ടിൽ പ്രതിവർഷം ശരാശരി 3000 റോഡപകട മരണങ്ങൾ നടക്കുന്നുണ്ടെന്നാണ് കണക്ക്.
Bus accident SriLanka
