തലശ്ശേരി: ( www.truevisionnews.com ) തലശ്ശേരിയിൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവാവ് മരിച്ചത് ചികിത്സാ പിഴവിനെ തുടർന്നെന്നാണ് കുടുംബത്തിൻ്റെ ആരോപണം. തലശ്ശേരി മാടപ്പീടികയിലെ വാഴക്കോത്ത് വി കെ മനീഷാണ് തലശ്ശേരി ടെലി ഹോസ്പിറ്റലിൽ ഹെർണ്ണിയക്കുള്ള ശസ്ത്രക്രിയക്ക് പിന്നാലെ മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു മരണം.

വയർ വേദനയെ തുടർന്ന് മെയ് ആറിനാണ് മനീഷ് തലശ്ശേരി ടെലി ഹോസ്പിറ്റലിൽ ചികിത്സ തേടിയത്. തുടർന്ന് 7ന് രാവിലെ സ്കാനിങിന് ശേഷം ഡോക്ടർമാർ നിർദ്ദേശിച്ച പ്രകാരം അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനായി. തുടർന്ന് ആരോഗ്യസ്ഥിതിമോശമായതിനെ തുടർന്ന് വെൻ്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തുവെന്നും പീന്നീട് മണിക്കൂറുകൾക്ക് ശേഷം മരണം സംഭവിച്ച വിവരം അറിയിക്കുകയുമായിരുന്നു.
ചികിത്സാ പിഴവാണ് മരണകാരണമെന്ന് മനീഷിൻ്റെ ബന്ധുക്കൾ ആരോപിച്ചു. അതേ സമയം രോഗിക്ക് കൃത്യമായ ചികിത്സ നൽകിയെന്നും, അപ്രതീക്ഷിതമായ് ഉണ്ടായ ഹൃദയാഘാതവും ശ്വാസതടസവുമാണ് മരണത്തിനിടയാക്കിയതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
കുടുംബത്തിൻ്റെയും ആശുപത്രി അധികൃതരുടെയും ആവശ്യത്തെ തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായ് പരിയാരത്തെ കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി.
Youth dies after surgery Thalassery family alleges medical malpractice tension prevails
