കാളികാവ്: (truevisionnews.com) റബർ വില ഇടിയുന്നു. സീസൺ തുടക്കത്തോടെ വിലയിൽ ഉണർവുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു കർഷകർ. വില ചെറുതായി കൂടുന്നത് കണ്ട് ചരക്ക് വിറ്റഴിക്കാതെ കാത്തിരുന്നവരെയും നിരാശരാക്കി വില ഇടിയുകയാണ്. ആഭ്യന്തര വില ഈ മാസം ആദ്യം 200 കടന്നെങ്കിലും ഇപ്പോൾ 194-196 റേഞ്ചിലാണ്. ടയർ നിർമാതാക്കൾ വിപണിയിൽനിന്ന് വിട്ടുനിൽക്കുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വേനൽമഴ കൂടുതൽ കിട്ടിയത് ഉൽപാദനം വർധിപ്പിക്കാൻ ഇടയാക്കുമെന്നാണ് കരുതുന്നത്. ചെറുകിട തോട്ടങ്ങളിൽ വേനൽ ടാപ്പിങ് പതിയെ സജീവമായിട്ടുണ്ട്. കഴിഞ്ഞ വർഷം ഈ സമയങ്ങളിൽ ടാപ്പിങ് നിലച്ച മട്ടായിരുന്നു. വേനലിൽ വില കൂടിയേക്കുമെന്ന പ്രതീക്ഷയിൽ കർഷകർ ടാപ്പിങ് തുടങ്ങാനായി റെയിൻ ഗാർഡിങ് ആരംഭിച്ചിരുന്നു. ഇതോടെ ഉൽപാദനം നേരത്തേ ആരംഭിക്കുകയും ചെയ്തു. ഇതിനിടയിലാണ് അന്താരാഷ്ട്ര വിപണിയിൽ വിലയിടിയുന്നത്.
നിലവിൽ രാജ്യാന്തര വില കിലോക്ക് 192 രൂപയാണ്. ബാങ്കോക്ക് വിലയാണിത്. അതായത് കേരളത്തിലേക്കാൾ അഞ്ച് രൂപക്കടുത്ത് കുറവ്. രാജ്യാന്തര വില ഉയർന്നുനിൽക്കുന്നതാണ് കേരളത്തിലെ കർഷകർക്ക് എപ്പോഴും നല്ലതെന്നാണ് വ്യാപാരികൾ പറയുന്നത്. രാജ്യാന്തര വില താഴ്ന്നുനിൽക്കുമ്പോൾ ഇറക്കുമതി വർധിക്കും. ആഭ്യന്തര വിലയേക്കാൾ 30 രൂപ വരെ കൂടി നിൽക്കുന്ന സമയത്തും ഇറക്കുമതി ടയർ കമ്പനികൾക്ക് ലാഭമാണ്.
ഇപ്പോഴത്തെ അവസ്ഥയിൽ ഇറക്കുമതിയിലൂടെ ആഭ്യന്തര വിലയിടിക്കാൻ ടയർ കമ്പനികൾ ശ്രമിക്കുമെന്ന് ഉറപ്പാണ്. വിപണിയിൽനിന്ന് ടയർ കമ്പനികൾ വിട്ടുനിൽക്കുന്നതിന്റെ കാരണവും ഇതുതന്നെയാണ്. റബറിന് കാര്യമായ ഡിമാൻഡ് ഇല്ലെന്ന് ചെറുകിട വ്യാപാരികൾ പറയുന്നു. കഴിഞ്ഞ വർഷം ഈ സമയത്ത് ഇതായിരുന്നില്ല സ്ഥിതി. ഇറക്കുമതി സാധ്യത കൂടിയതാണ് ഡിമാൻഡ് കുറയാനുള്ള കാരണമെന്നാണ് വ്യാപാരികളും പറയുന്നത്.
Rubber prices falling.
