കോഴിക്കോട്: (truevisionnews.com) കോഴിക്കോട് എംഡിഎംഎയുമായി എക്സൈസിൻ്റെ പിടിയിലായ നാലംഗ സംഘത്തിലെ പ്രധാനിയായ അമർ പ്രമുഖ ഇലക്ട്രോണിക്‌സ് കടയുടെ കോഴിക്കോട് ,കുറ്റ്യാടി, കണ്ണൂർ ശാഖകളിൽ മാനേജരായി ജോലി ചെയ്തു വരികയായിരുന്നുവെന്ന് എക്സെെസ്.

പിന്നീട് ഒരു മാസം മുൻപ് ഇയാൾ ജോലി ഉപേക്ഷിക്കുകയും പൂർണമായും ലഹരിക്കച്ചവടത്തിലേക്ക് തിരിയുകയുമായിരുന്നുവെന്നും എക്സൈസ് പറയുന്നു. ഇന്ന് രാവിലെ 27 ഗ്രാം എംഡിഎംഎയാണ് സംഘം എക്സെെസ് പിടിയിലായത്. പുലർച്ചെ ബീച്ച് റോഡിൽ ആകാശവാണിക്ക് സമീപത്ത് വെച്ച് എംഡിഎംഎ കാറിൽ കടത്താനായിരുന്നു ശ്രമം.
ഡിസിപിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘവും ടൗൺ പൊലീസും ചേർന്നാണ് സംഘത്തെ പിടികൂടിയത്. കണ്ണൂരിൽ നിന്ന് കാറിൽ കൊണ്ടുവരുന്ന ലഹരി വസ്തുക്കൾ ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുന്നതായിരുന്നു പ്രതികളുടെ രീതി. അമറിനെ കൂടാതെ കതിരൂർ സ്വദേശിനി ആതിര, പയ്യന്നൂർ സ്വദേശിനി വൈഷ്ണവി, കോഴിക്കോട് കുറ്റ്യാടി സ്വദേശി വാഹിദ് എന്നിവരാണ് പൊലീസിന്റെ പിടിയിലായ മറ്റുള്ളവർ.
അതേസമയം മയക്കുമരുന്ന് വേട്ടയിൽ പെൺകുട്ടികളെ കൂടെ കൂട്ടിയത് പോലീസിന്റെ ശ്രദ്ധ തിരിക്കാൻ. പിടിയിലായ ആതിര കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഇവന്റ് മാനേജ്മെന്റ് നടത്തിവരികയാണ്. വൈഷ്ണവി കണ്ണൂരിലെ പ്രമുഖ കോസ്മെറ്റിക് ഷോപ്പിലെ ജോലിക്കാരിയാണ്. വാഹിദിന് കുറ്റ്യാടിയിൽ കോഴി കച്ചവടമാണ്. ഈ സംഘം മുമ്പും കോഴിക്കോട് എത്തി ലഹരി കച്ചവടം നടത്തിയിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഏതാനും ദിവസങ്ങളായി ഇവർ പൊലീസ് നിരീക്ഷണത്തിലായിരുന്നു.
സംഘത്തിലെ പ്രധാനിയായ അമറിന് മറ്റു സംസ്ഥാനങ്ങളിലെ മയക്കുമരുന്ന് ശൃംഖലയുമായി ബന്ധമുണ്ട്. കേരളത്തിലുടനീളം ലഹരി പദാർഥങ്ങൾക്കെതിരെ നിരീക്ഷണം ശക്തമാക്കിയതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ജില്ലയിൽനിന്ന് മാത്രമായി നാലാമത്തെ കേസ് ആണ് ഈ മാസം പിടികൂടിയത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തതിൽനിന്ന് ജില്ലക്കകത്തും പുറത്തുമുള്ള വൻ മയക്കുമരുന്ന് കണ്ണികളെ കുറിച്ച് വിവരം ലഭിച്ചെന്ന് പൊലീസ് പറഞ്ഞു.
Kozhikode MDMA hunt more update
