തിരുവനന്തപുരം: ( www.truevisionnews.com ) വിവാദങ്ങൾക്ക് പിന്നാലെ വിഴിഞ്ഞം ഉദ്ഘാടന ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ക്ഷണം. തുറമുഖ മന്ത്രിയുടെ കത്ത് അൽപ്പസമയം മുന്‍പാണ് പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയിൽ എത്തിച്ചത്. ഇന്നലത്തെ തീയതിയിലാണ് കത്തുള്ളത്.

പ്രതിപക്ഷ നേതാവിനെ ഇന്ന് ക്ഷണിച്ചെന്ന് മന്ത്രി വി.എൻ.വാസവനും സ്ഥിരീകരിച്ചു. പ്രതിപക്ഷ നേതാവിന്റെ അടക്കം പേര് ഉൾപ്പെടുത്തിയാണ് കേന്ദ്രത്തിനു കത്ത് നൽകിയതെന്നും വേദിയിൽ ആരൊക്കെ ഉണ്ടാകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങിലേക്ക് വി.ഡി സതീശന് ക്ഷണിക്കാത്തതില്‍ വലിയ വിമര്‍ശനമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയത്. സര്‍ക്കാര്‍ വാര്‍ഷികം പ്രതിപക്ഷം ബഹിഷ്കരിക്കുന്നതിനാലാണ് വിളിക്കാത്തതെന്നായിരുന്നു സംസ്ഥാന സർക്കാറിന്‍റെ വാദം.
വിഴിഞ്ഞം ട്രയല്‍ റണ്ണിന് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാതിരുന്നതിനെ അന്ന് സര്‍ക്കാര്‍ ന്യായീകരിച്ചത് വലിയ ആഘോഷം വരികയല്ലേ എന്നായിരുന്നു. വിഴിഞ്ഞം ഉദ്ഘാടനം സര്‍ക്കാരിന്‍റെ വാര്‍ഷിക പരിപാടിയാണോയെന്നാണ് കോൺഗ്രസിന്റെ ചോദ്യം. മുഖ്യമന്ത്രിയുടെ കുടുംബത്തിന്‍റെ വിഴിഞ്ഞം സന്ദര്‍ശനവും പ്രതിപക്ഷം ആയുധമാക്കുന്നുണ്ട്.
വിഴിഞ്ഞം തുറമുഖത്തിന് കാരണക്കാരന്‍ ഉമ്മന്‍ചാണ്ടിയാണെന്നതും സര്‍ക്കാരിനെ യുഡിഎഫ് ഓര്‍മ്മിപ്പിക്കുന്നു. ഒപ്പം വിഴിഞ്ഞത്ത് ഒരുക്കം വിലയിരുത്താന്‍ കുടുംബവുമായി എത്തിയ മുഖ്യമന്ത്രിയുടെ നടപടിയേയും യുഡിഎഫ് തള്ളി. പദ്ധതിയെ എല്‍ഡിഎഫ് എതിര്‍ത്ത കാലത്ത് അവരെ ശിലാസ്ഥാപന ചടങ്ങിലേക്ക് യുഡിഎഫ് സര്‍ക്കാര്‍ ക്ഷണിച്ചതും കോണ്‍ഗ്രസ് ഓര്‍മ്മിപ്പിക്കുന്നു.
ബിജെപിയെ ക്ഷണിച്ചിട്ടും പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തത് അന്തർധാരയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഈ വിവാദങ്ങള്‍ക്കൊടുവിലാണ് തുറമുഖ മന്ത്രി പ്രതിപക്ഷ നേതാവിന് ക്ഷണക്കത്ത് നല്‍കിയിരിക്കുന്നത്.
opposition leader vd satheesan got invitation vizhinjam commissioning
