മുംബൈ: (truevisionnews.com) എംബിബിഎസ് ബിരുദമുള്ള മകൾ 12–ാം ക്ലാസ് വരെ മാത്രം പഠിച്ച യുവാവിനെ വിവാഹം കഴിച്ചതിലുള്ള രോഷത്തെ തുടർന്ന് സിആർപിഎഫ് മുൻ ഇൻസ്പെക്ടർ മകൾക്കും മരുമകനും നേരെ വെടിയുതിർത്തു; മകൾ തൃപ്തി (24) സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. മരുമകൻ അവിനാഷ് വാഘ് (29) ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ്. റിട്ട. സിആർപിഎഫ് ഇൻസ്പെക്ടർ കിരൺ മാംഗ്ലെയാണ് (50) ആക്രമണം നടത്തിയത്.

ഉത്തര മഹാരാഷ്ട്രയിലെ ജൽഗാവിൽ ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. മകളും മരുമകനും വിവാഹച്ചടങ്ങിന് എത്തുന്നതറിഞ്ഞ് ക്ഷണമില്ലാഞ്ഞിട്ടും 50 കിലോമീറ്റർ യാത്ര ചെയ്ത് എത്തിയാണ് മാംഗ്ലെ വെടിയുതിർത്തത്. വിവാഹ പന്തലിൽ ഉണ്ടായിരുന്നവർ മാംഗ്ലെയെ ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്. പരുക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. പുണെയിലെ ഒരു സ്ഥാപനത്തിൽ ഹെൽപറാണ് അവിനാഷ്. ദമ്പതികൾ പുണെയിലാണു താമസിച്ചിരുന്നത്. കൊലക്കുറ്റത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
honour killing mumbai father shot daughter and son-in-law
