ന്യൂഡൽഹി: ( www.truevisionnews.com ) കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്കു നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ പാക്കിസ്ഥാനെതിരെ കടുത്ത നയതന്ത്ര നടപടികളിലേക്കു നീങ്ങുന്നതിനിടെ, ആക്രമണത്തിൽ വേദന പങ്കുവച്ച് പാക്കിസ്ഥാന്റെ മുൻ ക്രിക്കറ്റ് താരം മുഹമ്മദ് ഹഫീസ്.

എക്സിൽ പോസ്റ്റ് ചെയ്ത ലഘു കുറിപ്പിലാണ്, പഹൽഗാം ഭീകരാക്രമണത്തിൽ ഹഫീസ് വേദന പങ്കുവച്ചത്. ആക്രമണത്തിനു പിന്നിൽ പാക്കിസ്ഥാനാണെന്ന് വ്യാപക വിമർശനം ഉയരുന്നതിനിടെയാണ് ഹഫീസിന്റെ പോസ്റ്റ് എന്നത് ശ്രദ്ധേയം.
‘‘ദുഃഖം, ഹൃദയം തകരുന്നു’ – പഹൽഗാം ഭീകരാക്രമണമെന്ന ഹാഷ്ടാഗിനൊപ്പം ഹഫീസ് കുറിച്ചു. അതിനിടെ, ആക്രമണത്തിനു പിന്നാലെ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെ കുറ്റപ്പെടുത്തി മുൻ പാക്കിസ്ഥാൻ താരം ഡാനിഷ് കനേറിയയും രംഗത്തെത്തി.
പഹൽഗാം ആക്രമണത്തിൽ പാക്കിസ്ഥാനു പങ്കില്ലെങ്കിൽ എന്തുകൊണ്ടാണ് പാക്ക് പ്രധാനമന്ത്രി അതിനെ അപലപിക്കാത്തതെന്ന് കനേറിയ ചോദിച്ചു. ‘‘പഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്ഥാന് പങ്കില്ലെങ്കിൽ, പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് എന്തുകൊണ്ടാണ് അതിനെ അപലപിക്കാത്തത്?
എങ്ങനെയാണ് പാക്കിസ്ഥാൻ സൈന്യം ഇത്രപെട്ടെന്ന് വൻ ജാഗ്രതയിലേക്ക് നീങ്ങിയത്? കാരണം, എന്താണ് സംഭവിക്കുന്നതെന്ന് താങ്കൾക്കും അറിയാമായിരുന്നു. നിങ്ങളാണ് ഭീകരവാദികൾക്ക് താവളമൊരുക്കുന്നതും അവരെ വളർത്തുന്നതും. ലജ്ജാകരം’ – ഡാനിഷ് കനേറിയ കുറിച്ചു.
അതേസമയം, പാക്കിസ്ഥാനുമായി ഇനി ഒരിക്കലും ദ്വിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയ്‌ക്കില്ലെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പ്രതികരിച്ചു. കേന്ദ്രസർക്കാരിന്റെ നിർദ്ദേശങ്ങൾ അനുസരിച്ചു മാത്രമേ മുന്നോട്ടു പോകൂവെന്നും അദ്ദേഹം വ്യക്തമാക്കി.
‘‘ഞങ്ങൾ ഈ ആക്രമണത്തിന്റെ ഇരകൾക്കൊപ്പമാണ്. ഈ ആക്രമണത്തെ ഞങ്ങൾ അപലപിക്കുന്നു. സർക്കാർ എന്തു പറയുന്നോ, അതാണ് ഇക്കാര്യത്തിൽ ഞങ്ങളുടെ നയം. സർക്കാർ വിലക്കിയതിനാൽ ഞങ്ങൾ പാക്കിസ്ഥാനുമായി ദ്വിരാഷ്ട്ര പരമ്പരകൾ കളിക്കാറില്ല.
ഭാവിയിലും അതുണ്ടാകില്ലെന്ന് ഉറപ്പ്. ഐസിസി ടൂർണമെന്റുകളിൽ ഒഴിവാക്കാനാകാത്ത സാഹചര്യത്തിലാണ് പാക്കിസ്ഥാനെതിരെ കളിക്കുന്നത്. സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഐസിസിക്കും ധാരണയുണ്ട്’ – ശുക്ല പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന സൺറൈസേഴ്സ് ഹൈദരാബാദ് – മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെയും ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരമർപ്പിച്ചിരുന്നു. മത്സരത്തിനു മുന്നോടിയായി ഒരു മിനിറ്റ് മൗനമാചരിച്ചതിനു പുറമേ, ടോസിനു പിന്നാലെ ആക്രമണത്തെ ഇരു ടീമുകളുടെയും ക്യാപ്റ്റൻമാർ അപലപിച്ചിരുന്നു.
കളിക്കാർ ഉൾപ്പെടെയുള്ളവർ കറുത്ത ആംബാൻഡ് അണിഞ്ഞാണ് കളത്തിലിറങ്ങിയതും. ഇതിനെല്ലാം പുറമേ, മത്സരത്തിനിടെ പതിവുള്ള വെടിക്കെട്ടും ചിയർ ഗേൾസിന്റെ നൃത്തവും സംഗീതവും ഡിജെയുമെല്ലാം ബിസിസിഐ ഒഴിവാക്കുകയും ചെയ്തു.
#MohammadHafeez #terrorattack #broke #heart #former #Pakistani #player #accuses #Pakistan #knowing #everything
