ജമ്മു കശ്മീർ: ( www.truevisionnews.com ) പഹൽഗാമിലെ ഭീകരാക്രമണത്തിൽ മലയാളികൾ അടക്കമുള്ളവർക്ക് പരിക്കേറ്റതായി സൂചന. ജമ്മു കശ്മീരിൽ നിന്ന് വെടിയേറ്റുവെന്ന് പറയുന്ന മലയാളിയുടെ ശബ്ദസന്ദേശം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ആക്രമണം നടന്ന പഹൽഗാമിൽ നിന്ന് മൃതദേഹങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടിട്ടുണ്ട്. ആക്രമണത്തിൽ 27 പേർ കൊല്ലപ്പെട്ടുവെന്ന് കശ്മീരിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇന്ന് ഉച്ചയോടെയാണ് തെക്കൻ കശ്മീരിലെ പഹൽഗാമിൽ ആക്രമണം നടന്നത്. മൂന്ന് പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. കാടുകളും സ്ഫടികം പോലെ തെളിഞ്ഞ തടാകങ്ങളും വിശാലമായ പുൽമേടുകളും കൊണ്ട് പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് പഹൽഗാം. കാൽനടയായോ കുതിരപ്പുറത്തോ മാത്രമേ ഈ പ്രദേശത്തേക്ക് എത്തിച്ചേരാനാകൂ.
പഹൽഗാമിലെ ബൈസരൻ താഴ്‌വരയിലെ പുൽമേടുകളിൽ നിന്നാണ് വെടിയൊച്ചകൾ കേട്ടതെന്ന് പ്രദേശവാസികൾ പറഞ്ഞു. ട്രെക്കിംഗിന് പോയ വിനോദസഞ്ചാരികൾക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തത്. ആസൂത്രിതമായ ആക്രമാണെന്നാണ് നിഗമനം. പ്രദേശത്തെ ഏറ്റവും തിരക്കേറിയ സീസണിലാണ് ആക്രമണം ഉണ്ടായത്.
ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചു. ഭീകരാക്രമണം അപലപനീയവും ഹൃദയഭേദകവുമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു. അമിത് ഷാ ശ്രീനഗറിലേക്ക് പുറപ്പെട്ടു. ആക്രമണം നടന്ന പഹൽഗാം സന്ദർശിക്കും. കൊല്ലപ്പെട്ടവരിൽ ഒരാൾ കർണാടക സ്വദേശിയാണ്.
#audiomessage #malayaliman #jammukashmir #terrorattack
