ടെൽ അവീവ്: (truevisionnews.com) ഇസ്രയേലിലെ ടെൽ അവീവിൽ മൂന്ന് ബസുകളിൽ ഉഗ്ര സ്ഫോടനം. മറ്റു രണ്ട് ബസുകളിലെ ബോംബ് നിർവീര്യമാക്കി. സ്ഫോടനം നിർത്തിയിട്ടിരുന്ന ബസുകളിൽ ആയതിനാൽ ആളപായമില്ല. നടന്നത് ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായി ഇസ്രയേൽ പൊലീസ് പറഞ്ഞു.

വ്യാഴാഴ്ച രാത്രി ബാറ്റ് യാം നഗരത്തിൽ ബസുകൾ പാർക്ക് ചെയ്തിരുന്ന പ്രദേശത്താണ് സംഭവം. പലസ്തീൻ ഭീകര സംഘടനകളാണ് സ്‌ഫോടനം നടത്തിയതെന്ന് പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് ആരോപിച്ചു. പ്രതികൾക്കായി തെരച്ചിൽ നടത്താൻ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചതായി പ്രസ്താവനയിൽ പറഞ്ഞു.
ആളപായമുണ്ടാവുകയോ ആർക്കും പരിക്കേൽക്കുകയോ ചെയ്തിട്ടില്ലെന്ന് ബാറ്റ് യാം മേയർ പറഞ്ഞു. ചില ഇസ്രയേലി ചാനലുകൾ പൂർണമായും കത്തിനശിച്ച ബസിന്‍റെ ദൃശ്യം സംപ്രേഷണം ചെയ്തു. രാജ്യത്തുടനീളമുള്ള ബസ് ഡ്രൈവർമാരോട് ബസുകളിൽ പരിശോധന നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.
സ്ഫോടനം നടത്താൻ ഉപയോഗിച്ച ഉപകരണങ്ങൾ വെസ്റ്റ്ബാങ്കിൽ നിന്ന് കണ്ടെത്തിയതിന് സമാനമാണെന്ന് മധ്യ ഇസ്രായേലിൽ നിന്നുള്ള പൊലീസ് കമാൻഡർ ഹൈം സർഗറോഫ് പറഞ്ഞു.
സ്‌ഫോടനത്തെ തുടർന്ന് ബെഞ്ചമിൻ നെതന്യാഹു സുരക്ഷായോഗം നടത്താൻ തീരുമാനിച്ചതായി അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചു. ബസ്സുകളിൽ സ്‌ഫോടക വസ്തുക്കൾ സ്ഥാപിക്കുന്നത് വളരെ ഗുരുതരമായ സംഭവമായാണ് നെതന്യാഹു കാണുന്നതെന്നും വെസ്റ്റ്ബാങ്കിലെ ഭീകരവാദികൾക്കെതിരെ നിർണായക നടപടിക്ക് ഉത്തരവിടുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
#violent #explosion #three #buses #Tel #Aviv #Israel.
