( www.truevisionnews.com) കാട്ടാന, കാട്ടുപന്നി, കടുവ തുടങ്ങിയ വന്യമൃഗങ്ങളുടെ ആക്രമണവും ശല്യവുമൊക്കെ ഇന്ന് സ്ഥിരം പ്രശ്നങ്ങളായി മാറിയിരിക്കുകയാണ്. വർദ്ധിച്ചുവരുന്ന വന്യജീവി സംഘർഷം സാധാരണ മനുഷ്യർക്കും അവരുടെ കൃഷിയിടങ്ങൾക്കും ജീവനോപാധികൾക്കും മുമ്പെങ്ങുമില്ലാത്തവിധം വൻഭീഷണിയാണ് സൃഷ്ടിക്കുന്നത്.

അതിരാവിലെ റബ്ബർ വെട്ടാൻ പോകുന്നവരും വനങ്ങളിൽ വിഭവങ്ങൾ ശേഖരിക്കാൻ പോകുന്നവരും പുല്ല് ചെത്താൻ പോകുന്നവരും എന്തിന് വിനോദ സഞ്ചാരികൾ ഉൾപ്പെടെ ഭീതിയിലാണ് . വയനാട്, പാലക്കാട്, , മലപ്പുറം, കോഴിക്കോട് , ഇടുക്കി ജില്ലകളിലും സംസ്ഥാനത്തിന്റെ കിഴക്കൻ മലയോരപ്രദേശങ്ങളിലുമാണ് വന്യജീവി സംഘർഷം കൂടുതൽ.
പകല്‍പോലും കാട്ടാനയും കാട്ടുപന്നിയും കടുവയുമൊക്കെ നാട്ടിലിറങ്ങുന്നത് ജനങ്ങളെ ഭീതിയിലാക്കിയിട്ടുണ്ട്. ഒരുകാലത്തും വന്യമൃഗങ്ങളെ ഇത്രയും പേടിക്കേണ്ട അവസ്ഥ വന്നിട്ടില്ലെന്നാണ് മലയോര ഗ്രാമങ്ങളിലുള്ളവർ ഒന്നടങ്കം പറയുന്നത്.
വന്യമൃഗശല്യം വർദ്ധിക്കുന്നതിന് പല കാരണങ്ങളും പറയുന്നുണ്ട്. എന്നാൽ ജനങ്ങൾക്ക് വേണ്ടത് കാരണങ്ങളല്ല, മറിച്ച് അതിനെ മറികടക്കാനുള്ള സുസ്ഥിരമായ പരിഹാരമാർഗങ്ങളാണ്.
അവരുടെ അഭിപ്രായത്തിൽ ഇത് മനുഷ്യ-വന്യജീവി സംഘർഷമല്ല, മറിച്ച് വന്യജീവി ആക്രമണമാണ്. വന്യമൃഗശല്യം നിയന്ത്രിക്കുന്നതിനുള്ള പദ്ധതികള്‍ക്കായി കോടിക്കണക്കിന് തുകയാണ് വർഷംതോറും വനംവകുപ്പ് ചിലവഴിക്കുന്നത്. പക്ഷേ, ഇതൊന്നും ഉദ്ദേശിച്ച ഫലം നൽകുന്നില്ലെന്നാണ് നാട്ടുകാർ ആവർത്തിച്ചു പറയുന്നുണ്ട്.
ഇത്തരം സംഘർഷങ്ങൾ മനുഷ്യരെയും, വന്യജീവികളെയും പ്രതികൂലമായി ബാധിക്കുന്നുവെന്ന് മാത്രമല്ല, പലപ്പോഴും മൃഗസ്നേഹികളും, കർഷകരും, വനംവകുപ്പും, സാധാരണക്കാരും, ഭരണകൂടവും തമ്മിലുള്ള സംഘർഷത്തിലേക്കും നയിക്കുന്നുണ്ട് .
കേരളത്തിൽ സംഘർഷമുണ്ടാക്കുന്ന വന്യജീവികളിൽ പ്രമുഖർ കാട്ടാന, കടുവ, പുലി, കുരങ്ങ്, കാട്ടുപന്നി, കാട്ടുപോത്ത്, കരടി, മുള്ളൻപന്നി എന്നിവയാണ്.
കേരളത്തിലെ വനമേഖലയ്ക്ക് ഉൾക്കൊള്ളാനാവുന്നതിലും അധികം വന്യജീവികളുണ്ടെന്നും അവയുടെ പെരുപ്പത്തെ നിയന്ത്രിക്കുകയല്ലാതെ പരിഹാരമാര്‍ഗമില്ലെന്നും കർഷകർ വാദിക്കുന്നു.
ഈയൊരു നിർദേശം പുച്ഛിച്ചുതള്ളാതെ ശാസ്ത്രീയമായി വിലയിരുത്തേണ്ടതുണ്ട്. എന്തായാലും സംഘർഷത്തിന് പകരം മനുഷ്യ-വന്യജീവി സഹവർത്തിത്വത്തിനുള്ള (human-animal co-existence) സാഹചര്യമാണ് ഉണ്ടാകേണ്ടത് എന്ന കാര്യത്തിൽ തർക്കമില്ല.
നാശനഷ്ടങ്ങളോ ആഘാതങ്ങളോ കുറയ്ക്കുന്നതിനും, അപകടസാധ്യതകൾ തരണം ചെയ്യുന്നതിനും, സുസ്ഥിരമായ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനും സ്വീകരിക്കാവുന്ന നിരവധി സമീപനങ്ങളും നടപടികളുമുണ്ട്.
ഇവയിൽ തടസ്സങ്ങൾ (സോളാർ വേലികൾ, ജൈവവേലികൾ, കിടങ്ങുകൾ), കാവൽ, മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ, വികർഷണ തന്ത്രങ്ങൾ (സൈറണുകൾ, ലൈറ്റുകൾ, ഡ്രോണുകൾ, റേഡിയോ കോളർ, തേനീച്ചക്കൂടുകൾ), സ്ഥലം മാറ്റൽ (വന്യജീവികളെ മാറ്റൽ, ചിലപ്പോൾ മനുഷ്യരെയും), അർഹിക്കുന്ന നഷ്ടപരിഹാരം അല്ലെങ്കിൽ ഇൻഷുറൻസ്, അപകടസാധ്യത കുറയ്ക്കുന്ന ബദലുകൾ, എന്നിവ ഉൾപ്പെടുന്നു.
വന്യമൃഗങ്ങൾ കാട്ടിൽനിന്നും വളരെ അകലെയുള്ള ജനവാസമേഖലകളിലേക്ക് പോലും എത്തുന്ന സംഭവങ്ങൾ കേരളത്തില്‍ വര്‍ധിക്കുകയാണ്. വനവും വന്യജീവികളും സംരക്ഷിക്കപ്പെടുന്നതിനൊപ്പംതന്നെ മനുഷ്യജീവനും അവരുടെ ഉപജീവന മാര്‍ഗങ്ങളും സംരക്ഷിക്കപ്പെടണം.
ചില സന്ദർഭങ്ങളിൽ, വന്യജീവികൾ മനുഷ്യർക്കും അവരുടെ വാസസ്ഥലങ്ങൾക്കും വലിയ നാശവും അപകടവും ഉണ്ടാക്കും. ആനകളുടെയും മറ്റ് വന്യജീവികളുടെയും ആവാസവ്യവസ്ഥയുടെ ഭാഗമായിരുന്ന വനങ്ങളിലും പരിസരങ്ങളിലും മനുഷ്യർ കൃഷിചെയ്യാൻ ആരംഭിച്ചതുമുതൽ മൃഗങ്ങളുടെ വിള ആക്രമണം നടന്നുകൊണ്ടിരിക്കുന്നു.
കന്നുകാലികൾക്കും മനുഷ്യർക്കും നേരെ മാംസഭോജികളായ മൃഗങ്ങൾ നടത്തുന്ന ആക്രമണങ്ങളുമുണ്ട്. അത് ഇപ്പോൾ വർദ്ധിക്കുന്നു എന്നതും പ്രശ്നമാണ്. ഇത്തരം സംഘർഷസാഹചര്യങ്ങളിൽ, ദുരിതബാധിതരായ ഗ്രാമീണരെ സമാധാനിപ്പിക്കാനും വന്യജീവി സംരക്ഷണത്തിന് പ്രാദേശികമായ പിന്തുണ നേടാനും വളരെ പ്രയാസമായിരിക്കും.
വിളകൾ നശിപ്പിക്കൽ, വളർത്തുമൃഗങ്ങളെ വേട്ടയാടൽ എന്നിവയിലൂടെ കൃഷിയിൽ സംഭവിക്കുന്ന സാമ്പത്തികനഷ്ടത്തിൽനിന്നാണ് കർഷകരുമായി സംഘർഷം ഉണ്ടാകുന്നത്.
കാട്ടാന, കാട്ടുപന്നി, കടുവ, പുലി, കാട്ടുപോത്ത്, കുരങ്ങ്, മയിൽ, മുള്ളന്‍പന്നി എന്നിവയടക്കമുള്ള ജീവികൾ കാർഷികരംഗത്ത് വൻഭീഷണി സൃഷ്ടിക്കുന്നു. കാട്ടാനകൾ പലപ്പോഴും വാഴ, പ്ലാവ്, മാവ്, നെല്ല്, പച്ചക്കറികൾ, കരിമ്പ്, കൈതച്ചക്ക, തെങ്ങ്, എണ്ണപ്പന എന്നിവയ്ക്ക് വൻനാശം വരുത്തുന്നു.
അരിക്കൊമ്പൻ, ചക്കക്കൊമ്പൻ, തണ്ണീർക്കൊമ്പൻ, പടയപ്പ എന്നിങ്ങനെ കാട്ടാനകൾക്കു പേരു വന്നതിന്റെ ഒരു കാരണം മനുഷ്യവാസസ്ഥലങ്ങളിലേക്കുള്ള അവയുടെ കൂടെക്കൂടെയുള്ള സന്ദർശനമാണ്. പ്രശ്നക്കാരനായി മാറിയ അരിക്കൊമ്പനെ അവസാനം നാടുകടത്തേണ്ടിവന്നു! തണ്ണീർക്കൊമ്പന്റെ ദുരന്ത മരണവും ഓർക്കണം.
കാട്ടാനകൾ ചിലപ്പോൾ മനുഷ്യരെ ആക്രമിച്ച് കൊലപ്പെടുത്താറുണ്ട്. അടുത്തകാലത്ത് കേരളത്തിൽ കാട്ടാനയുടെ ആക്രമണങ്ങളിൽ 10 കൂടുതൽ പേർക്ക് ജീവൻ നഷ്ടമായി എന്നത് ഏറെ വേദനാജനകമാണ്.
പലപ്പോഴും അടച്ചുറപ്പില്ലാത്ത വീടുകളില്‍ കഴിയുന്ന ദരിദ്ര കുടുംബങ്ങളാണ് വന്യമൃഗങ്ങളുടെ ആക്രമണത്തിന് നേരിട്ട് വിധേയമാകറളേതെങ്കിലും , നിലവിൽ അതിൽ നിന്നും മാറിയിരിക്കുകയാണ്. കാട്ടാനയുടെ ആക്രണത്തിൽ ആണ് നിരവധി ജീവനുകൾ പൊലിഞ്ഞത്. എന്നാൽ അത് മനുഷ്യൻ കാടുകയറിയതിന്റെ ഫലമല്ല മറിച്ച് വന്യജീവി കാടിറങ്ങിയതിന്റെ കുരുതിയാണ്.'
കാർഷികവിളകൾക്ക് ഉണ്ടാകുന്ന നഷ്ടത്തേക്കാൾ മനുഷ്യജീവൻ നഷ്ടപ്പെടുന്ന സാഹചര്യത്തെ കണക്കിലെടുക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ പുലി, പാമ്പ് എന്നിവയെക്കാൾ പ്രശ്നക്കാരായി മാറിയിരിക്കുന്നത് കാട്ടാനയും, കാട്ടുപോത്തുമൊക്കെയാണ്. വനമേഖലയോടുചേർന്ന് ജീവിക്കുന്ന മനുഷ്യരുടെ കിടപ്പാടവും, കൃഷിയിടങ്ങളും, മറ്റ് ജീവനോപാധികളും സംരക്ഷിച്ചു നിലനിർത്താനുള്ള നടപടികൾ അടിയന്തിരമായി എടുത്തേ മതിയാവൂ.
വന്യജീവി സംഘർഷം തടയുന്നതിനുള്ള പൊതുവായ ചില പ്രതിവിധികൾ ചുവടെ നൽകുന്നു....
1 മനുഷ്യവാസകേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലും വന്യജീവികൾ എത്തുന്നത് തടയാൻ ഭൗതിക തടസ്സങ്ങൾ സൃഷ്ടിക്കുക. മൃഗങ്ങൾ വയലുകളിലേക്ക് വഴിതെറ്റുന്നത് തടയാൻ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന വൈദ്യുതവേലി ഉൾപ്പെടെയുള്ള കിടങ്ങുകൾ നിർമിക്കണം.
2 വനത്തിനുള്ളിൽതന്നെ ആവശ്യത്തിന് ഭക്ഷണവും വെള്ളവും ലഭ്യമാക്കുന്നതിനായി പുൽമേടുകളും ജലാശയങ്ങളും ഉറപ്പുവരുത്തിക്കൊണ്ട് വനത്തിലെ മൃഗങ്ങളുടെ ആവാസവ്യവസ്ഥ മെച്ചപ്പെടുത്തുക.
3 വനാതിർത്തികളോട് ചേർന്നുള്ള കൃഷിരീതികൾ സാധിക്കുമെങ്കിൽ മാറ്റുക.
4 അനുകൂലമല്ലാത്ത സമയങ്ങളിൽ വലിയ മൃഗങ്ങളുടെ കൂട്ട കുടിയേറ്റത്തിന് വന്യജീവി ഇടനാഴികൾ ഉപകരിക്കണം.
5 മനുഷ്യ-വന്യജീവി സംഘർഷം ഫലപ്രദമായി ലഘൂകരിക്കുന്നതിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങളും മനുഷ്യവിഭവശേഷിയും വികസിപ്പിക്കുക.
6 സംഘർഷം ലഘൂകരിക്കാൻ സഹായിക്കുന്നതിന് ലൈൻ ഡിപ്പാർട്ട്മെന്റുകളെ ശാക്തീകരിക്കുക.
7 മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സമ്പർക്കം ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക.
8 കടുവസംരക്ഷണ പദ്ധതിപോലുള്ള പ്രത്യേക മൃഗ സംരക്ഷണപദ്ധതികളിൽ ആവശ്യത്തിന് വാഹനങ്ങൾ, ട്രാൻക്വിലൈസർ തോക്കുകൾ, ബൈനോക്കുലറുകൾ, കമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ മുതലായവ ലഭ്യമാക്കുന്നതിനൊപ്പം ആസന്നമായ ഏത് അപകടത്തെയും തന്ത്രപരമായി നേരിടാനുള്ള വ്യവസ്ഥകൾ ഉണ്ടാകണം.
9 മനുഷ്യജീവന്റെ നഷ്ടത്തിന് ഗണ്യമായ നഷ്ടപരിഹാരത്തോടൊപ്പം മതിയായ വിള നഷ്ടപരിഹാരവും കന്നുകാലി നഷ്ടപരിഹാര പദ്ധതികളും വേണം. വിള ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ്, എക്സ് ഗ്രേഷ്യ എന്നിവ ഉറപ്പുവരുത്തണം.
10 സംഘർഷം കുറയ്ക്കുന്നതിനുള്ള പരിശീലനം, അവബോധം സൃഷ്ടിക്കൽ, ഗവേഷണം എന്നിവയ്ക്ക് മുഖ്യപരിഗണന നല്കണം.
ഇനിയും ഒരു ജീവൻ ബലിയാടാവാതിരിക്കാൻ എന്ത് ചെയ്യാം എന്നാണ് ചിന്തിക്കേണ്ടത്. അതിനായി പരിശ്രമിക്കാം...

Article by ATHIRA V
SENIOR SUB EDITOR TRUEVISIONNEWS BA Journalism And Mass Communication (Calicut University, NMSM Govt College Kalpetta, Wayanad)
#When #humans #are #sacrificed #to #animals #we #can #look #for #causes #wildlife #human #conflicts
