---
title: "#Sargalayaartsandcraft | സർഗ്ഗ വസന്തം തീർക്കുന്ന ആവേശം ഓളപ്പരപ്പിൽ ഇനി തിരമാലകൾ ആകും;സർഗാലയ കലാ-കരകൗശല ഗ്രാമം ഒരുങ്ങി"
english_title: "#excitement #heavenly #spring #waves #ocean"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/258050/excitement-heavenly-spring-waves-ocean"
published_at: "2024-12-22T07:56:00+05:30"
category: "Sargaalaya International Arts and Crafts Festival2024-25"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67677940af314_sargalaya.jpg"
keywords: []
---

# #Sargalayaartsandcraft | സർഗ്ഗ വസന്തം തീർക്കുന്ന ആവേശം ഓളപ്പരപ്പിൽ ഇനി തിരമാലകൾ ആകും;സർഗാലയ കലാ-കരകൗശല ഗ്രാമം ഒരുങ്ങി

> **Lead Summary:** **കോഴിക്കോട് (ഇരിങ്ങൽ): **അന്താരാഷ്ട്ര കലാ-കരകൗശല മേള പതിവ് തെറ്റാതെ ഇത്തവണയും വേറിട്ട അനുഭവങ്ങൾ സമ്മാനിക്കും.

## Article Content

**കോഴിക്കോട് (ഇരിങ്ങൽ): **അന്താരാഷ്ട്ര കലാ-കരകൗശല മേള പതിവ് തെറ്റാതെ ഇത്തവണയും വേറിട്ട അനുഭവങ്ങൾ സമ്മാനിക്കും.

ചരിത്രമുറങ്ങുന്ന ദേശത്ത് നിറഞ്ഞൊഴുകുന്ന വെള്ളത്തിനുമീതെ പാട്ടും നൃത്തവും അരങ്ങേറുന്ന വേദിയുമായി ഇരിങ്ങൽ സർഗാലയ കലാ-കരകൗശല ഗ്രാമം ഒരുങ്ങി. ഇന്ന് അരങ്ങുണരും.

മേളയുടെ ഔപചാരിക ഉദ്ഘാടനം വിനോദസഞ്ചാരം, പൊതുമരാമത്ത് മന്ത്രി അഡ്വ. പി. എ. മുഹമ്മദ് റിയാസ് വൈകുന്നേരം 6 മണിക്ക് നിർവഹിക്കും.

ചടങ്ങിൽ കാനത്തിൽ ജമീല എംഎൽഎ അധ്യക്ഷത വഹിക്കും. എം പി പി. ടി. ഉഷ തീം വില്ലേജ് സോൺ ഉദ്ഘാടനം ചെയ്യും.ഇരിങ്ങൽപ്പാറ പൊട്ടിച്ചുണ്ടായ ജലാശായത്തിലാണ് കൂറ്റൻ ബാർജുകൾ കൂട്ടിയിണക്കി വേദിയൊരുക്കിയത്.

സമചതുരാകൃതിയുള്ള 16 ബാർജുകളാണ് സ്റ്റേജിനായി ഉപയോഗിക്കുന്നത്.

ഒരു ബാർജിന് നാലരമീറ്റർ നീളവും രണ്ടുമീറ്റർ വീതം വീതിയും ഉയരവുമുണ്ട്. നാലര ടൺ ഭാരവുമുണ്ട്. ഇരുമ്പു ഫ്രെയിമിൽ എട്ട് എം.എം. സ്റ്റിൽ ഷിറ്റ് ഉപയോഗിച്ചാണ് ബാർജുണ്ടാക്കിയത്.

ഓരോബാർജും തമ്മിൽ വെള്ളത്തിൽ ഒരുമീറ്റർ അകലമുണ്ടാകും. വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടാതിരിക്കാനാണിത്. മുകളിൽ സ്റ്റീൽ ഷീറ്റ് വിരിച്ച് ഇവ കൂട്ടിയോജിപ്പിച്ചാണ് സ്റ്റേജാക്കിയത്.

16 എണ്ണം യോജിപ്പിക്കുമ്പോൾ വേദിക്ക് 18 മീറ്റർ നീളവും 11 മീറ്റർ വീതിയുമാണുണ്ടാകുക. വെള്ളത്തിൽ ഉയർത്തുന്ന വേദിക്കായി ഉപയോഗിച്ച അനുബന്ധ സാമഗ്രികൾകൂടി പെടുത്തിയാൽ ഒട്ടാകെ 150 ടൺ ഭാരമുണ്ട്.

ഒരടി വെള്ളത്തിൽ താഴ്ന്നാണ് ബാർജ് നിൽക്കുന്നത്. 15 ടൺ ഭാരംവരെ സ്റ്റേജിൽ കയറ്റാം.

100 പേർക്ക് ഒരേസമയം നിൽക്കാൻകഴിയും. ചെറിയ ഒഴുക്കിൽ ഇളകില്ല.

കുഞ്ഞാലി മരയ്ക്കാരുടെ ധീരകൃത്യങ്ങൾക്ക് താങ്ങുംതണലുമായി വർത്തിച്ച ഇരിങ്ങൽപ്പാറ നിന്നിടത്തുള്ള പാറ കുളമാണ് മറ്റൊരു അവിസ്മരണീയ മുഹൂർത്തത്തിന് സാക്ഷ്യംവഹിക്കുന്നത്.

ഇവിടെ പൊട്ടിക്കാതെ അവശേഷിച്ച പാറയ്ക്കടുപ്പിച്ചാണ് ബാർജിന്റെ വേദി സ്ഥാപിക്കുക. കരയിൽനിന്ന് 15 മീറ്റർ അകലെയാണിത്. വെള്ളത്തിലൂടെ വേദിയിലെത്താൻ മൂന്നുമീറ്റർ വീതിയുള്ള പ്ലാസ്റ്റിക് ഡ്രം ഉപയോഗിച്ചുള്ള വഴിയുണ്ടാകും.

ഊരാള്ളുങ്കൽ ലേബർ കോൺട്രാ ക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയു ടേതാണ് ഈ ബാർജുകൾ. എറണാകു ളം പെരുമ്പളത്ത് പാലംപണിക്ക് കൊണ്ടുപോയ ഈ ബാർജുകൾ രണ്ടുവർഷമായി വേമ്പനാട് കായലിലായിരുന്നു. അവിടുന്നാണ് സർഗാലയയിലെത്തിച്ചത്.

വിലകൂടിയ നാവിഗേഷൻ പെയിൻറടിച്ചാണ് ഇവയെല്ലാം ഇവിടെ വെള്ളത്തിലിറക്കിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/258050/excitement-heavenly-spring-waves-ocean)