കൊയിലാണ്ടി: ( www.truevisionnews.com ) കൊയിലാണ്ടിയിൽ യുവാവിനെ ആക്രമിച്ച് പണം തട്ടിയെന്ന കവർച്ചാ കേസിലെ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി. കൊയിലാണ്ടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 3 ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചിരിക്കുന്നത്.
റിമാന്റിൽ കഴിയുന്ന പ്രതികളായ പയോളി സ്വദേശി ഷുഹൈൽ, യാസിർ, താഹ, എന്നിവരെ അഞ്ച് ദിവസം കസ്റ്റഡയിൽ വിട്ടുകിട്ടണമെന്ന് പോലീസ് ഇന്ന് രാവിലെ അപേക്ഷ നൽകുകയായിരുന്നു.
കേസിൽ ഇനിയും പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ പണം സംബന്ധിച്ചുള്ള ദുരൂഹതകൾ എന്നിവയെക്കുറിച്ചുള്ള അന്വേഷണത്തിനാണ് പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.
താഹയിൽ നിന്നും 37 ലക്ഷം രൂപ പോലീസ് കണ്ടെടുത്തിരുന്നു. എന്നാൽ എഫ്.ഐ ആർ പ്രകാരം 72 ലക്ഷം കണ്ടെത്താനുണ്ടെന്നാണ് വൺ ഇന്ത്യാ എടിഎം കമ്പനി പറയുന്നത്. പ്രതികൾ പോലീസിന് നൽകിയ മൊഴി പ്രകാരം ബാധ്യതകൾ തീർക്കാൻ പണം ഉപയോഗിച്ചുവെന്നാണ്.
എന്നാൽ ആർക്കൊക്കെയാണ് പ്രതികൾ പണം നൽകിയതെന്നും എ.ടി.എം കമ്പനി നഷ്ടമായെന്ന് പറയുന്ന തുകയിലെ ബാക്കി തുക എന്ത് ചെയ്തെന്നതിനെയും കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
കൊയിലാണ്ടിയിൽ നിന്നും പണവുമായി അരിക്കുളം കുരുടിമുക്കിലേക്ക് പോകവെ വഴിയിൽവെച്ച് പർദ്ദ ധാരികളായ ഒരു സംഘം ആക്രമിച്ച് ശരീരത്തിൽ മുളക് പൊടി വിതറുകയും തലയ്ക്ക് മർദ്ദിക്കുകയും ചെയ്‌ത് ബോധം കെടുത്തി പണം തട്ടിയെന്നായിരുന്നു സുഹൈൽ പൊലീസിനോട് പറഞ്ഞത്.
എന്നാൽ തുടക്കത്തിൽ തന്നെ പൊലീസ് ഇത് വിശ്വാസത്തിലെടുത്തിരുന്നില്ല. സുഹൈലിൻ്റെ കണ്ണിൽ മുളകുപൊടി ആയിട്ടില്ലെന്നതും തലയ്ക്ക് അടിയേറ്റതായി വൈദ്യപരിശോധനയിൽ സൂചനയൊന്നും ലഭിക്കാതിരുന്നതും സംശയം വർധിപ്പിച്ചു.
കാട്ടിലപ്പീടികയിൽ സുഹൈലിനെ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയ കാറിൻ്റെ പിറകിലെ ഗ്ലാസ് തുറന്ന നിലയിലുമായിരുന്നു.
25ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു സുഹൈൽ പറഞ്ഞത്. എന്നാൽ സുഹൈൽ ജോലി ചെയ്തിരുന്ന ഏജൻസി വ്യക്തമാക്കിയത് 72ലക്ഷം രൂപ നഷ്‌ടപ്പെട്ടിട്ടുണ്ടെന്നാണ്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതിയും കൂട്ടാളിയും ചേർന്ന് നടത്തിയ നാടകമാണിതെന്ന് വ്യക്തമായത്.
പരാതിയിൽ പറഞ്ഞ സാഹചര്യങ്ങളും, വിവിധ സി.സി.ടി.വി.ക്യാമറകളും ചുരുങ്ങിയ സമയത്തിനുള്ളിൽ പോലീസ് പരിശോധിച്ചു.ഇതിൻ്റെയെല്ലാം അടിസ്ഥാനത്തിലാണ് കേസ് നാടകമാണെന്ന നിഗമനത്തിലെത്തിയത്. തുടർന്ന് വില്യാപ്പള്ളിയിൽവെച്ച് താഹയെയും യാസിറിനെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
#Koyilandi #robbery #drama #Police #took #accused #into #custody