തിരുവനന്തപുരം: (truevisionnews.com) കണ്ണൂരിലെ സിപിഐഎം നേതാക്കൾക്കെതിരെ ഗുരുതര ആരോപണം ഉയർത്തിയ മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസിന് എതിരെ പോരാളി ഷാജിയും.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മനു തോമസിനെതിരെ പോരാളി ഷാജി രംഗത്തെത്തിയത്. മനു തോമസ് മാധ്യമങ്ങളിൽ നടത്തുന്ന പ്രതികരണത്തിനെതിരെയാണ് പോരാളി ഷാജിയുടെ പോസ്റ്റ്.
സിപിഐഎം പുറത്താക്കിയ ജില്ലാ കമ്മിറ്റി അംഗം ഛർദ്ദിക്കുന്നതൊക്കെ മാധ്യമങ്ങൾ വാർത്തയാക്കുന്നുവെന്നും ക്രെഡിബിലിറ്റി ഇല്ലാത്ത കാര്യങ്ങളാണ് മാധ്യമങ്ങൾ വാർത്തയാക്കുന്നതെന്നും പോരാളി ഷാജി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
പാർട്ടിയിൽ നിന്നും പുറത്തുപോയ മുൻ പ്രസിഡൻ്റിൻ്റെ ആരോപണങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്നു, കോൺഗ്രസ് പ്രതിസ്ഥാനത്ത് വന്നാൽ മാധ്യമങ്ങൾ വാർത്തയാക്കുന്നില്ലെന്നും ഷാഫി പറമ്പിലിനെതിരെ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഉന്നയിച്ച ആരോപണം വാർത്തയാക്കിയില്ലെന്നും പോരാളി ഷാജി പറയുന്നുണ്ട്.
പോരാളി ഷാജിയുടെ ഫേസ്ബുക്ക് കുറിപ്പ് അതേപടി പങ്കുവെച്ച് റെഡ് ആർമിയും രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ മനു തോമസിനെതിരെ ഭീഷണിയുമായി ഷുഹൈബ് വധക്കേസിലെ മുഖ്യപ്രതിയായ ആകാശ് തില്ലങ്കേരിയും സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ അർജുൻ ആയങ്കിയും രംഗത്തെത്തിയിരുന്നു.
'എന്തും പറയാൻ പറ്റില്ലെന്ന് ഇവനെ ബോധ്യപ്പെടുത്താൻ സംഘടനയ്ക്ക് അധിക സമയം വേണ്ട' എന്ന് ഓർത്താൽ നല്ലതെന്നായിരുന്നു ആകാശ് തില്ലങ്കേരിയുടെ മുന്നറിയിപ്പ് പോസ്റ്റ്.
മാധ്യമങ്ങൾക്കും ബിസിനസ്സ് പങ്കാളികൾക്കും സംരക്ഷിക്കാൻ കഴിയില്ലെന്നും ആകാശ് തില്ലങ്കേരി പോസ്റ്റിൽ പറഞ്ഞിരുന്നു. ബിസിനസ് പരിപോഷിപ്പിക്കാൻ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നതാണ് മനു തോമസെന്ന് അർജുൻ ആയങ്കിയും വിമർശിച്ചിരുന്നു.
മനു തോമസിനെതിരെ പി ജയരാജൻ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് പിന്നാലെയാണ് ആകാശ് തില്ലങ്കേരിയും അർജുൻ ആയങ്കിയും ഇന്നലെ തലപ്പൊക്കിയത്. പാർട്ടിയേയും പാർട്ടി നേതാക്കളേയും ഇല്ലാ കഥകൾ പറഞ്ഞ് അപമാനിക്കാൻ നിൽക്കരുതെന്ന മുന്നറിയിപ്പുമായി റെഡ് ആർമിയും ഇന്നലെ രംഗത്തെത്തിയിരുന്നു.
പാർട്ടിയിൽ ഗ്രൂപ്പുണ്ടാക്കാൻ പി ജയരാജൻ ചർച്ച നടത്തിയെന്നും മകനെയും ക്വട്ടേഷൻകാരെയും ഉപയോഗിച്ച് വിദേശത്തുള്‍പ്പടെ ജയരാജൻ കച്ചവടങ്ങൾ നടത്തിയന്നുമാണ് കഴിഞ്ഞ ദിവസം മനു തോമസ് ആരോപിച്ചത്.
നേരത്തെ സിപിഐഎമ്മിന്റെ തിരഞ്ഞെടുപ്പ് തോൽവിയിൽ പോരാളി ഷാജി അടക്കമുള്ള സോഷ്യൽ മീഡിയ പേജുകൾക്കെതിരെ സിപിഐഎം നേതാവ് എം വി ജയരാജൻ പരസ്യമായി രംഗത്ത് വന്നിരുന്നു. പാർട്ടിയുടെ പേരിൽ സോഷ്യൽ മീഡിയയിൽ പണം വാങ്ങി ചിലർ കോൺഗ്രസിന് ജോലി ചെയ്യുന്നു എന്ന ആരോപണമാണ് എം വി ജയരാജൻ അന്ന് ഉന്നയിച്ചിരുന്നത്.
എന്നാലിപ്പോൾ മുൻ ഡിവൈഎഫ്ഐ നേതാവിന്റെ വെളിപ്പെടുത്തലിൽ പാർട്ടിയും പി ജയരാജനും പ്രതിരോധത്തിലായപ്പോൾ ഇതേ പേജുകൾ തന്നെ പാർട്ടിക്ക് വേണ്ടി പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്.
#poraliShaji #also #criticizes #ManuThomas #Red #Army #shared #note
![](https://tvn.zdn.im/img/truevisionnews.com/0/assets/images/truevision-whatsapp.jpeg)