കോഴിക്കോട്: (truevisionnews.com) അമീബിക് മസ്തിഷ്കജ്വരത്തെ കുറിച്ച് പഠിക്കാനായി കേരളത്തിലേക്ക് വിദഗ്ധസംഘത്തെ അയക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തോട് എം.കെ. രാഘവൻ എം.പി. ഇക്കാര്യം സൂചിപ്പിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയ്ക്ക് അദ്ദേഹം കത്തയച്ചു.
വളരെ വിരളമായി കണ്ടുവരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാകുന്ന സാഹചര്യത്തിലാണ് എം.പി. ആരോഗ്യമന്ത്രിക്ക് കത്തയച്ചത്.
ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്ക് മാത്രമാണ് രോഗം ബാധിച്ചത്. എന്നാല്‍ കഴിഞ്ഞ രണ്ടുമാസത്തിനിടെ സംസ്ഥാനത്ത് മൂന്നുകുട്ടികള്‍ക്ക് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചതോടെയാണ് ആശങ്ക ഉടലെടുത്തത്.
ഇതില്‍ രണ്ട് കുട്ടികള്‍ മരിച്ചു. കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടുവയസ്സുകാരന്‍ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ അതിഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്.
ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്. ഒരാള്‍ക്ക് രോഗംവന്ന അതേ കുളത്തില്‍ കുളിച്ച എല്ലാവരും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വെള്ളം മൂക്കില്‍ക്കയറുകവഴി അമീബ ശരീരത്തില്‍ പ്രവേശിച്ചാല്‍മാത്രമേ രോഗം ബാധിക്കൂവെന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ജനറല്‍ മെഡിസിന്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഇ. ഡാനിഷ് പറഞ്ഞു.
ജലാശയങ്ങള്‍ വലിയതോതില്‍ മലിനമായിക്കൊണ്ടിരിക്കുന്നതാണോ കാരണമെന്ന് പറയാനാവില്ലെന്നും കാലാവസ്ഥ ഉള്‍പ്പെടെ ഒട്ടേറെ കാര്യങ്ങള്‍ ഇത്തരം രോഗങ്ങള്‍ വര്‍ധിക്കാന്‍ കാരണമാവുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
റിപ്പോര്‍ട്ടുചെയ്ത സ്ഥലത്തെ ഉറവിടത്തില്‍നിന്ന് മറ്റൊരാള്‍ക്ക് രോഗം റിപ്പോര്‍ട്ടുചെയ്തിട്ടില്ലെന്ന് രാമനാട്ടുകര കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. സുമംഗല പറഞ്ഞു. വെള്ളം കുടിച്ചാലും രോഗം പകരില്ല. രക്ഷപ്പെടാന്‍ സാധ്യത മൂന്നു ശതമാനം മാത്രം.
#Amoebic #encephalitis #MKRaghavan #writes #Center #asking #expert #team