തിരുവനന്തപുരം: (truevisionnews.com) മാനവീയം വീഥിയിൽ യുവാക്കൾ തമ്മിൽ വീണ്ടും സംഘർഷം. പുലർച്ചെയുണ്ടായ സംഘർഷത്തിൽ ചെമ്പഴന്തി സ്വദേശി ധനു കൃഷ്ണയ്ക്കു വെട്ടേറ്റു.
കഴുത്തിനു ഗുരുതരമായി പരുക്കേറ്റ ധനു കൃഷ്ണ മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ആക്രമണം നടത്തിയ ഷെമീർ എന്ന യുവാവിനെയും ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
റീൽസ് എടുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെയാണ് ആക്രമണമുണ്ടായത്. പുലർച്ചെ ഒന്നരയോടെ ആയിരുന്നു സംഘർഷം. എല്ലാവരും മദ്യ ലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
നിരന്തര സംഘര്‍ഷത്തെ തുടര്‍ന്ന് മാനവീയം വീഥിയിൽ നേരത്തെ പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഇപ്പോൾ അതെല്ലാം അയഞ്ഞ മട്ടാണ്.
പൊലീസ് നിയന്ത്രണങ്ങൾ കുറഞ്ഞതോടെ ലഹരി സംഘങ്ങൾ വീണ്ടും മാനവീയം വീഥി താവളമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ചുമതലയുള്ളതിനാൽ കൂടുതൽ പൊലീസുകാരെ ഇവിടെ വിന്യസിക്കാൻ സാധിക്കുന്നില്ലെന്നാണു പൊലീസിന്റെ നിലപാട്.
സിസിടിവി ഇല്ലാത്ത ഭാഗം നോക്കിയാണു സംഘങ്ങൾ ഒത്തുചേരുന്നത്. 12 മണിക്കുശേഷം ഇവിടെനിന്നു പിരിഞ്ഞു പോകണമെന്നു നിര്‍ദ്ദേശമുണ്ടെങ്കിലും അതിനു തയാറാകാതെ ഇവിടെത്തുടര്‍ന്ന യുവാക്കളാണ് ഇന്നലത്തെ കുറ്റകൃത്യത്തിന്റെയും പിന്നിലുള്ളത്.
#Argument #over #taking #reels #youngman #stabbed #Manaviyam #Veethi