ചണ്ഡിഗഡ്: (truevisionnews.com) ഇന്ത്യൻ നാഷനൽ ലോക്ദൾ (ഐഎൻഎല്‍ഡി) ഹരിയാന യൂണിറ്റ് അധ്യക്ഷനും മുൻ എംഎൽഎയുമായ നഫേ സിങ് റാഠിയെ അജ്ഞാതർ വെടിവച്ചു കൊന്ന സംഭവത്തിൽ അന്വേഷണം സിബിഐയ്ക്ക്.
തിങ്കളാഴ്ചയാണ് കേസ് അന്വേഷണം സിബിഐയ്‌ക്ക് കൈമാറിയത്. ഞായറാഴ്ച വൈകിട്ടാണ് ഝജ്ജർ ജില്ലയിലെ ബഹാദുർഗഡ് ടൗണിൽ നഫേ സിങ് റാഠി വെടിയേറ്റു മരിച്ചത്.
കാറിലെത്തിയ അക്രമികൾ മറ്റൊരു വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന റാഠിക്കും സംഘത്തിനും നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ മറ്റുപേർ കൂടി കൊല്ലപ്പെടുകയും മറ്റുരണ്ടുപേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു.
ഇതുമായി ബന്ധപ്പെട്ട് കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ച വാഹനത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. കൊലപാതകത്തിനു തൊട്ടുമുൻപ് പ്രതികൾ കാറിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങളാണു പുറത്തുവന്നത്. നാലുപേരാണു വാഹനത്തിലുള്ളത്.
സമീപപ്രദേശത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വാഹനത്തിന്റെ റജിസ്ട്രേഷൻ നമ്പർ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. മുൻ ബിജെപി എംഎൽഎ നരേഷ് കൗശിക്, രമേശ് റാഠി, സതീഷ് റാഠി, രാഹുൽ എന്നിവർക്കെതിര എഫ്ഐആർ റജിസ്റ്റർ ചെയ്തിരുന്നു.
‘‘കൊലപാതകവുമായി ബന്ധപ്പെട്ട് ചിലർ നിരീക്ഷണത്തിലായിരുന്നു. അഞ്ചംഗ സംഘത്തിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം പുരോഗമിച്ചിരുന്നത്. വിവിധ തരത്തിലുള്ള തോക്കുകളാണു കൊലയ്‌ക്കായി ഉപയോഗിച്ചത് ’’–ഝജ്ജർ ഡപ്യൂട്ടി കമ്മഷണർ ശക്തി സിങ് പറഞ്ഞു.
ഇതുമായി ബന്ധപ്പട്ട് തിഹാർ ജയിലിലെ ഗുണ്ടാനേതാവിനെയും പൊലീസ് ചോദ്യം ചെയ്തു. അധോലോക നേതാവ് ലോറന്‍സ് ബിഷ്ണോയിയും അടുത്ത അനുയായി കാലാ ജഠേഡിയുമാണ് ആക്രമണത്തിനു പിന്നിലെന്നാണു പൊലീസ് നിഗമനം.
വിവിധയിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചു വരികയാണ്. ഹരിയാന നിയമസഭയിലേക്കു റാഠി രണ്ടു തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഹരിയാന ഫോര്‍മര്‍ ലെജിസ്ലേറ്റേഴ്സ് അസോസിയേഷന്റെ സംസ്ഥാന അധ്യക്ഷനായിരുന്നു. രണ്ടു തവണ ബഹാദുർഗഡ് മുനിസിപ്പല്‍ കൗണ്‍സില്‍ അധ്യക്ഷനുമായി.
#Local #leader #shotdead #unidentified #group; #Investigation#CBI
![](https://tvn.zdn.im/img/truevisionnews.com/0/assets/images/truevision-whatsapp.jpeg)