കോട്ടയം: (truevisionnews.com) ചിന്നക്കനാൽ റിസർവനം സംബന്ധിച്ച കരട് വിജ്ഞാപനം മരവിപ്പിക്കുകയല്ല വേണ്ടതെന്നും അടിയന്തരമായി റദ്ദാക്കുകയാണ് ചെയ്യേണ്ടതെന്നും കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.
കേരള വനം നിയമം 4-ാം വകുപ്പ് പ്രകാരം ഏതെങ്കിലും ഭൂമി റിസർവ് വനമായി മാറ്റാനായി സംസ്ഥാന സർക്കാർ പ്രാഥമിക ഉത്തരവ് പുറപ്പെടുവിച്ചാൽ ആ ഭൂമി അപ്പോൾ തന്നെ റിസർവ് വനമായി വേർതിരിച്ച് നടപടിക്രമങ്ങളിലേക്ക് പോകും.
.gif)

അവിടെ ജനജീവിതവും കാർഷിക പ്രവർത്തനങ്ങളും അസാധ്യമാകും. ഇടുക്കി ജില്ലയിലെ ചിന്നക്കനാൽ വില്ലേജിലെ 364.39 ഹെക്ടർ റവന്യൂഭൂമി റിസർവ് വനമായി നിർദേശിച്ചുകൊണ്ടുള്ള 20.09.2023 എസ്.ആർ.ഒ നമ്പർ 1119/23 സർക്കാർ ഉത്തരവ് 19/2023 അടിയന്തിരമായി പിൻവലിക്കണമെന്നും നിർദ്ദേശം മരവിപ്പിച്ചു എന്ന നിലപാട് തികഞ്ഞ ജനവിരുദ്ധവും കർഷകവിരുദ്ധവുമാണ്.
രാഷ്ട്രീയ ഭരണനേതൃത്വത്തെ ഉദ്യോഗസ്ഥർ തെറ്റിദ്ധരിപ്പിക്കുന്ന നടപടിയാണ് ഉത്തരവും മരവിപ്പിച്ചു എന്നു പറയുന്നതിലൂടെ ഇപ്പോഴുണ്ടായിരിക്കുന്നത്.
ചിന്നക്കനാൽ റിസർവനം എന്ന പേരിൽ ഒരു കരട് വിജ്ഞാപനം ഉണ്ടായതും പ്രതിഷേധമുയർന്നപ്പോൾ അത് മരവിപ്പിച്ചതും ഉദ്യോഗസ്ഥ തലത്തിൽ നടന്ന ആസൂത്രിത ഗൂഢാലോചനയുടെ ഫലമായിട്ടാണ്.
ഇടുക്കി ജില്ലയിൽ 50,000 ൽപ്പരം പട്ടികജാതി/പട്ടികവർഗ്ഗ മറ്റു പിന്നോക്കവിഭാഗക്കാരും ഇതര ഭൂരഹിതരും കഴിഞ്ഞ 15 വർഷമായി ഭൂമിക്കായി കാത്തിരിക്കുകയാണ്.
ഭൂരഹിതർക്ക് സ്വന്തമായി ഭൂമി നൽകുക എന്നതാണ് എൽഡിഎഫ് സർക്കാരിന്റെ നയപരമായ സമീപനം.സർക്കാർ നിലപാടിനെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിട്ടും ഭൂരഹിതർക്ക് നൽകാൻ കഴിയുന്ന റവന്യൂഭൂമി വനമാക്കാനുള്ള ഏതാനും വനം വകുപ്പ് ഉദ്യോഗസ്ഥർ ഗൂഡാലോചന നടത്താനിടയായ കാരണങ്ങൾ ഉന്നതതല അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണമെന്നും ജോസ് കെ.മാണി ആവശ്യപ്പെട്ടു.
#Chinkanal #reservation #draft #notification #frozen #canceled #immediately #JoseKMani
