ഇംഫാൽ : (www.truevisionnews.com) കലാപം തുടരുന്ന മണിപ്പൂരിൽ ബി.ജെ.പി ഓഫിസ് കത്തിച്ചു. തൗബാൽ ജില്ലയിലെ ബി.ജെ.പി മണ്ഡലം കമ്മറ്റി ഓഫീസാണ് കത്തിച്ചത്. ഇവിടെ നേരത്തെ ബി.ജെ.പിയുടെ മൂന്ന് ഓഫിസുകൾ കത്തിച്ചിരുന്നു.

കലാപത്തിന് അയവില്ലാത്ത സാഹചര്യത്തിൽ മണിപ്പൂരില്‍ സായുധ സേനയുടെ പ്രത്യേക അധികാര നിയമം (അഫ്സ്പ) ആറ് മാസത്തേക്ക് കൂടി നീട്ടിയിരിക്കുകയാണ്. തലസ്ഥാന നഗരമായ ഇംഫാല്‍ ഉള്‍പ്പെടെ 19 പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പ്രദേശങ്ങളെ നിയമത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
മെയ്തേയ് വിദ്യാർഥികളെ കൊലചെയ്തെന്ന വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് മണിപ്പൂരിൽ വീണ്ടും സംഘർഷം ഉടലെടുത്തത്. സംഘർഷത്തിൽ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി. അക്രമികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് അമിത് ഷായ്ക്ക് എം.എൽ.എമാർ കത്തയച്ചു.
പ്രതിഷേധത്തെ തുടർന്ന് അഞ്ച് ദിവസത്തേക്ക് ഇന്‍റർനെറ്റിന് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. സ്കൂളുകൾക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. മണിപ്പൂരിൽ ജൂലൈയിൽ കാണാതായ മെയ്‌തേയ് വിഭാഗത്തിലെ രണ്ട് വിദ്യാർഥികള്‍ കൊല്ലപ്പെട്ടിരുന്നു.
മരിച്ചുകിടക്കുന്ന വിദ്യാർഥികളുടെ പിറകിൽ ആയുധധാരികൾ നിൽക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിരുന്നു. മണിപ്പൂരിൽ ഇന്‍റർനെറ്റ് പുനഃസ്ഥാപിച്ചതിന് പിന്നാലെയാണ് ചിത്രങ്ങൾ പുറത്ത് വന്നത്. കേസിൽ സി.ബി.ഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
#BJP #BJPoffice #burnt #Manipur
