കോഴിക്കോട്: ( truevisionnews.in) നിപ നിയന്ത്രണങ്ങളെത്തുടർന്ന് പല മേഖലകളും കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. ജില്ലയിലെ എക്സിബിഷൻ മേഖല കോവിഡ് ദുരിതങ്ങൾക്ക് ശേഷം കരകയറി വരുന്ന മേഖല നിപയെ തുടർന്ന് വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. നടത്തിപ്പുകാരും ജീവനക്കാരും ആശങ്കയിലാണ്.

ജില്ലയിൽ കോഴിക്കോട് ബീച്ച് മറൈൻ ഗ്രൗണ്ടിൽ അക്വാ പെറ്റ് ഷോ, സൗത്ത് ബീച്ചിൽ എക്സിബിഷൻ, വടകര നാരായണ നഗറിൽ ഓണം ട്രേഡ് ഫെയർ ആന്റ് എക്സിബിഷൻ എന്നിവയാണ് നിലവിൽ പ്രധാനമായും നടന്നു വന്നിരുന്നത്. വിവിധ മേളകൾ വിവിധ പഞ്ചായത്തുകളിലായി ആരംഭിച്ചിരുന്നു. ഇതിനിടയിലൽ നിപയും നിയന്ത്രണങ്ങളും എത്തുന്നത്. ഇതോടെ 13 തിയ്യതി മുതൽ എക്സിബിഷനുകൾ നിർത്തി വെച്ചു.
ഗ്രൗണ്ട് വാടക ഒന്നിച്ച് നേരത്തെ അടച്ചതുകൊണ്ട് തന്നെ പരിപാടി നിലച്ച ദിവസങ്ങളിലെല്ലാം വലിയ നഷ്ടമാണ് ഉണ്ടാവുന്നതെന്ന് എക്സിബിഷൻ നടത്തിപ്പുകാർ പറയുന്നു. വടകരയിൽ 26 ദിവസത്തെ എക്സിബിഷൻ തീരുമാനിച്ചെങ്കിലും, ഇതിൽ 17 ദിവസമാണ് ആകെ നടന്നത്. ഇതിൽ നാലു ദിവസത്തോളം മാത്രമാണ് അത്യാവശ്യം ജനത്തിരക്കുണ്ടായിരുന്നത്. പല ദിവസങ്ങളിലും കാലാവസ്ഥ പ്രതികൂലമായതിനാൽ തിരിച്ചടി നേരിട്ടു.
2,60, 000 രൂപ വാടക ഇനത്തിൽ നൽകിയിട്ടുണ്ടെന്നും പരിപാടി മുടങ്ങിയ സാഹചര്യത്തിൽ എക്സിബിഷൻ നീട്ടാനാവശ്യപ്പെട്ട് നഗരസഭയെ സമീപിച്ചിട്ടുണ്ടെന്നും എക്സിബിഷൻ നടത്തിപ്പുകാർ വ്യക്തമാക്കി. പരിപാടി നിലച്ചെങ്കിലും ഗ്രൗണ്ടിൽ വെളിച്ചത്തിന് ജനറേറ്ററും പ്രവർത്തിപ്പിക്കണം. സ്ഥലത്ത് സെക്യൂരിറ്റി ജീവനക്കാർ, വിവിധ സംസ്ഥാനങ്ങളിൽ നിന്നും എത്തിയ അമ്യുസ്മെന്റ് പാർക്ക് ജീവനക്കാർ എന്നിവർക്ക് ചിലവിന് നൽകേണ്ടതുണ്ടെന്നും വടകരയിലെ എക്സിബിഷൻ നടത്തിപ്പുകാർ പറയുന്നു.
ഗ്രൗണ്ട് വാടക കുറച്ചു നൽകണമെന്നും സർക്കാറിന്റെ ഭാഗത്ത് നിന്ന് സഹായം ഉണ്ടാവണമെന്നും ഇവർ ആവശ്യപ്പെടുന്നു. അക്വാ പെറ്റ് ഷോയിൽ പക്ഷികൾക്കും മൃഗങ്ങൾക്കും ന്യുട്രിൻ പൗഡർ ഉൾപ്പെടെ നൽകേണ്ടതുകൊണ്ട് ദിവസം നാലായിരം രൂപയോളം ഇതിന് മാത്രമായി ചെലവ് വരുന്നുണ്ടെന്ന് നടത്തിപ്പുകാർ പറയുന്നു.
ഓരോ എക്സിബിഷൻ വഴിയും സർക്കാറിന് ജിഎസ്ടി ഇനത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഗ്രൗണ്ട് വാടകയായും ലൈസൻസ് ഫീ ഇനത്തിലും താത്ക്കാലിക കെട്ടിടങ്ങൾക്കുള്ള പെർമിറ്റുകളായും വരുമാനം ലഭിക്കുന്നു. അനുബന്ധമായി മറ്റ് മേഖലകളിലും വലിയ വരുമാന വർധനവുണ്ടാകുന്നു. എക്സിബിഷനുമായി ബന്ധപ്പെട്ട് നിരവധി പേർക്കാണ് ജോലി ലഭിക്കുന്നത്.
ഒരു സാധാരണ എക്സിബിഷനിൽ നൂറ് മുതൽ 130 ജീവനക്കാർ വരെയുണ്ടാവും. വലിയ എക്സിബിഷനുകളിൽ 200 ലധികം പേർ ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കും. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഇത്തരം പരിപാടികൾ വലിയ സഹായകരമാകുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങൾക്ക് വലിയ മുതൽ മുടക്കില്ലാതെയാണ് ജീവ കാരുണ്യ മേഖലയ്ക്ക് ധനസമാഹരണം നടത്താൻ ഇതിലൂടെ സാധിക്കുന്നത്. ഇക്കാര്യങ്ങൾ സർക്കാർ പരിഗണിച്ച് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കണമെന്നുമാണ് ആവശ്യം ഉയരുന്നത്.
#nipah #regulation #exhibition #sector #crisis #district
