(truevisionnews.com) നിപ ബാധിച്ച് മരിച്ച മരുതോങ്കര കള്ളാടിലെ എടവലത്ത് മുഹമ്മദലിക്ക് വൈറസ് ബാധയുണ്ടായത് സ്വന്തം തോട്ടത്തില്‍നിന്നാണോയെന്ന് സംശയം.

കോഴിക്കോട് മെഡിക്കല്‍ കോളേജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെ വിദഗ്ധസംഘം ഉറവിടം കണ്ടെത്തുന്നതിന്റെ ഭാഗമായി ബുധനാഴ്ച മുഹമ്മദിന്റെ വീട്, തറവാടുവീട്, പുഴയോരത്തെ തോട്ടം എന്നിവ സന്ദര്‍ശിച്ചു. തോട്ടത്തില്‍ ഉള്‍പ്പെടെ വവ്വാല്‍സാന്നിധ്യം കൂടിയതോതില്‍ ഉള്ളതായി കണ്ടെത്തി.
വാഴയും ഈന്തിന്റെ മരങ്ങളുമുണ്ട്. വീട്ടിലും തറവാട്ടുവീട്ടുവളപ്പിലുമെല്ലാം സപ്പോട്ട, ആപ്പിള്‍ചാമ്പ, റമ്പൂട്ടാന്‍, പപ്പായ തുടങ്ങിയ പഴവര്‍ഗങ്ങളുണ്ട്.
വവ്വാല്‍ കടിച്ച അടയ്ക്ക, വാഴക്കൂമ്പ്, പപ്പായ, ആപ്പിള്‍ചാമ്പ എന്നിവ സംഘം ശേഖരിച്ചിട്ടുണ്ട്. വൈറസ് സാന്നിധ്യമുണ്ടോ എന്ന് കണ്ടെത്താന്‍ ഇവ പരിശോധനയ്ക്ക് അയക്കും.
കാവിലുമ്പാറ പഞ്ചായത്തിലും മുഹമ്മദലിക്ക് സ്ഥലമുണ്ട്. ഇവിടെ കഴിഞ്ഞ 20-ന് പോയിരുന്നതായി വിവരമുണ്ട്. വീടിനുസമീപത്തെ പുഴയോരത്തെ പറമ്പില്‍ ഇടയ്‌ക്കൊക്കെ പോകാറുണ്ട്.
രോഗലക്ഷണം കാണിക്കുന്നതിന്റെ ദിവസങ്ങള്‍ക്കുമുമ്പ് ഇവിടെനിന്ന് ഒരു കദളിവാഴക്കുല വെട്ടിയിരുന്ന വിവരവും ആരോഗ്യവകുപ്പിന് ലഭിച്ചിട്ടുണ്ട്.
ഇതെല്ലാം കൃത്യമായി പരിശോധിച്ചുവരുകയാണ് സംഘം. കള്ളാട് കോഴിക്കോട് മെഡിക്കല്‍ കോളേജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ടോം വില്‍സന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. സമീപത്തെ വീടുകളില്‍ക്കയറിയും വിവരങ്ങള്‍ ശേഖരിച്ചു.
കള്ളാടിലെ അമാന ആശുപത്രിയും തൊട്ടില്‍പ്പാലത്തെ റെഹ്‌മ ആശുപത്രിയും സംഘം സന്ദര്‍ശിച്ചു. ഡോ. ബി. അമൃത, ഡോ. ഹാവിയോ, മെഡിക്കല്‍ കോളേജ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ് കാര്യാട്ട്, ഡി.എം.ഒ. ഓഫീസ് ടെക്നിക്കല്‍ അസിസ്റ്റന്റ് ടി.എ. ടോമി തോമസ് എന്നിവരും സംഘത്തിലുണ്ടായി.
മംഗലാടിലും പരിശോധന
ആയഞ്ചേരി പഞ്ചായത്തിലെ മംഗലാടില്‍ മമ്പളികുനി ഹാരിസ് നിപ ബാധിച്ച് മരിച്ച സാഹചര്യത്തില്‍ ഈ പ്രദേശവും പ്രഭവകേന്ദ്രമാണോ എന്ന് ആരോഗ്യവകുപ്പ് പരിശോധിക്കുന്നു. ഇതിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെ വിദഗ്ധസംഘം ഹാരിസിന്റെ വീടും പരിസരവും പരിശോധിക്കുകയും വവ്വാല്‍ കടിച്ച അടയ്ക്കകള്‍ പരിശോധനയ്ക്കായി ശേഖരിക്കുകയും ചെയ്തു. നിപ വൈറസ് സാന്നിധ്യമുണ്ടോ എന്ന് ഈ പരിശോധനയില്‍ വ്യക്തമാകും.
നിപ ബാധിച്ച് മരിച്ച കള്ളാടിലെ എടവലത്ത് മുഹമ്മദലി ഇഖ്‌റ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ ഹാരിസുമായി സമ്പര്‍ക്കം ഉണ്ടായിരുന്നെന്നും അങ്ങനെയാണ് ഹാരിസ് രോഗബാധിതനായതെന്നുമാണ് കഴിഞ്ഞദിവസം ആരോഗ്യവകുപ്പ് കണ്ടെത്തിയത്. അത്യാഹിതവിഭാഗത്തില്‍ ഇവര്‍ രണ്ടുമിനിറ്റ് ഒന്നിച്ചുണ്ടായിരുന്നെന്ന കണ്ടെത്തലാണ് പ്രധാനം.
സെപ്റ്റംബര്‍ 29-ന് പുലര്‍ച്ചെ 2.30 മുതല്‍ 4.15 വരെയാണ് മുഹമ്മദലി അത്യാഹിത വിഭാഗത്തിലുണ്ടായിരുന്നത്. മുഹമ്മദലി രോഗം ഗുരുതരമായതിനെ തുടര്‍ന്ന് തൊട്ടില്‍പ്പാലം റെഹ്‌മ ആശുപത്രിയില്‍ നിന്ന് സ്വന്തം വാഹനത്തില്‍ ഇഖ്‌റയിലെത്തുകയായിരുന്നു. ഉടന്‍ തന്നെ എമര്‍ജന്‍സി വിഭാഗത്തിലേക്ക് മാറ്റി. ഈ സമയത്ത് രോഗിയായ ബന്ധുവിനോടൊപ്പമാണ് ഹാരിസ് എമര്‍ജന്‍സി വിഭാഗത്തിലെത്തിയത്..
എന്നാല്‍, ഇതല്ലാതെ രോഗം പകരുന്നവിധത്തില്‍ വളരെയടുത്ത് ഇവര്‍ ബന്ധപ്പെട്ടതിന് സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായ തെളിവൊന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് മറ്റൊരു പ്രഭവകേന്ദ്രം കൂടിയുണ്ടോ എന്ന് പരിശോധിക്കുന്നത്.
കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസര്‍മാരായ ഡോ. വി. ബിന്ദു, ഡോ. ആര്‍.എസ്. രജസി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഹാരിസിന്റെ വീട്ടിലെത്തിയത്.
ഹാരിസിന്റെ ഭാര്യ, ക്വാറന്റീനില്‍ കഴിയുന്ന അസ്മയുമായി ജനലഴികളിലൂടെ സംഘം സംസാരിച്ചു. രോഗലക്ഷണം കാണിക്കുന്നതിനുമുമ്പ് ഹാരിസ് എവിടെയൊക്കെ പോയി എന്ന് മനസ്സിലാക്കാനായിരുന്നു ഇത്.
പറമ്പില്‍നിന്നും പെറുക്കിക്കൂട്ടിയിട്ട കുറെ അടയ്ക്ക ഇവിടെ കണ്ടെത്തി. ഇതില്‍നിന്ന് രണ്ട് അടയ്ക്ക പരിശോധനയ്ക്ക് എടുത്തു. പറമ്പിലും വഴിയിലും വീണ അടയ്ക്കയും ശേഖരിച്ചിട്ടുണ്ട്.
സമീപത്തെ ബന്ധുവീട്ടില്‍ ക്വാറന്റീനില്‍ കഴിയുന്നവരില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചു. പ്രദേശത്ത് വവ്വാല്‍ ശല്യം ഉള്ളതായാണ് സംഘത്തിന്റെ കണ്ടെത്തല്‍. പറമ്പിലും വഴിയോരത്തുമെല്ലാം വവ്വാല്‍ കടിച്ചൂറ്റിയ അടയ്ക്കകള്‍ കാണാനുണ്ട്.
ഡോ. കെ.വി. അമൃത, ഡോ. സാജില്‍ എന്നിവരും സംഘത്തിലുണ്ടായി. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ വെള്ളിലോട്ട് അഷ്റഫ്, വാര്‍ഡംഗം എ. സുരേന്ദ്രന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി. സജീവന്‍, ജെ.എച്ച്.ഐ. പി. സജീവ് എന്നിവരും സ്ഥലത്തെത്തി.
#Haris #Muhammadali #together #hospital #two #minutes #Did #Muhammadali #get #virus #from #garden?
