(truevisionnews.com) അപ്പയ്ക്കൊപ്പം ഏറ്റവുമധികം സമയം ചെലവഴിച്ചതു കാറിലുളള യാത്രകളിലാണ്. ഇപ്പോൾ അപ്പയ്ക്കൊപ്പം ഒടുവിലത്തെ യാത്ര മണിക്കൂറുകൾ നീളുന്നു . വഴിനീളെ കാത്തുനിൽക്കുന്ന ജനങ്ങളുടെ സ്നേഹം കണ്ണു നിറയ്ക്കുന്നു. ജീവിച്ചിരിക്കുമ്പോൾ അപ്പയ്ക്ക് ഒരുപാടു ബഹുമതികൾ കിട്ടിയിട്ടുണ്ട്. ഇന്നു കേരളം നൽകുന്ന ഈ യാത്രാമൊഴി അതിലെല്ലാം വലിയ ബഹുമതിയാകുന്നു.
ഈ യാത്ര അപ്പ നടത്താറുള്ള സാധാരണയാത്ര പോലെ തോന്നുന്നു. വാഹനത്തിൽ അപ്പയ്ക്കൊപ്പം ധാരാളംപേർ. പുറത്തും അപ്പയെക്കാത്ത് ആയിരങ്ങൾ. പ്രായഭേദമില്ലാതെ എല്ലാവരും മണിക്കൂറുകൾ കാത്തുനിൽക്കുന്നു.
ഇന്നലെ തിരുവനന്തപുരം ദർബാർ ഹാളിൽ അപ്പയെ കിടത്തിയപ്പോൾ മനസ്സിൽ തെളിഞ്ഞത് പഴയ ഒരു അപകടമാണ്. അന്ന് അപ്പ ധനമന്ത്രിയാണ്. ബജറ്റ് അവതരിപ്പിക്കാൻ പോകുകയാണ്. അപ്പോഴാണ് ദർബാർ ഹാളിനു സമീപം റോഡ് മുറിച്ചു കടക്കുമ്പോൾ ഒരു സ്കൂട്ടർ എന്നെ ഇടിച്ചത്. അപ്പ ആ അപകടം നേരിൽക്കണ്ടു. ഉടൻ തന്നെ എന്നെ അപ്പയുടെ വണ്ടിയിൽ കയറ്റി. കാലിന് ചെറിയ പ്രശ്നം മാത്രമേയുള്ളു എന്ന് ഞാൻ പറഞ്ഞു.
ഉറപ്പാണോ എന്ന് വീണ്ടും ചോദിച്ചു. ഡ്രൈവറോട് തന്നെ സെക്രട്ടേറിയറ്റിൽ ഇറക്കിയിട്ട് മകളെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകണമെന്നും പറഞ്ഞു. അന്നു സെക്രട്ടേറിയറ്റിന്റെ ഗേറ്റിനു സമീപം ഇറങ്ങിയ അപ്പ നടന്നുപോയാണ് ബജറ്റ് അവതരിപ്പിച്ചത്.
അപ്പ എംസി റോഡിനു പകരം ഹൈവേ വഴി പോകുമ്പോൾ പലപ്പോഴും കേശവദാസപുരത്ത് എന്നെ ഇറക്കിവിടാറുണ്ട്. അതുവരെ അപ്പയുടെ കൂടെ ഇരുന്നിട്ട് നാലാഞ്ചിറ ഇവാനിയോസ് കോളജിലേക്ക് പോകാനായി പെട്ടെന്ന് ഇറങ്ങി ഒറ്റയ്ക്കു നടന്നുപോകുമ്പോൾ ഒരു നഷ്ടബോധം തോന്നിയിട്ടുണ്ട്.
ക്ലാസ് റൂമിന്റെ ജനലിന്റെ അരികിൽ നിന്ന് കുട്ടികൾ അപ്പയെ കാണാൻ ശ്രമിക്കുകയാണ്. തിങ്ങിഞെരുങ്ങിയാണ് അവരുടെ നിൽപ്. അതു കണ്ടപ്പോൾ ശരിക്കും അപ്പയുടെ കാർ ആണ് ഓർമവന്നത്. പലപ്പോഴും പുതുപ്പള്ളിയിൽനിന്ന് ഇറങ്ങുമ്പോൾ കാറിൽ പത്തും പന്ത്രണ്ടും പേർ ഉണ്ടാകും. അവർക്കിടയിൽ ഞെരുങ്ങിയിരുന്നു പോകാൻ അപ്പയ്ക്ക് ഒരു പ്രശ്നവുമില്ലായിരുന്നു.
പണ്ടു ഞങ്ങൾ ഒരുമിച്ചുപോകുമ്പോൾ കൊട്ടാരക്കര പോറ്റി ഹോട്ടലിൽ ഞങ്ങളെ അപ്പ കയറ്റുമായിരുന്നു. ഇന്ന് ആ ഹോട്ടൽ ഉണ്ടെന്ന് തോന്നുന്നില്ല. ഇങ്ങനെ എത്രയെത്ര ഓർമകൾ. ഒരിക്കൽ എന്തോ കാരണം കൊണ്ട് അപ്പയുടെ ഒപ്പം പോകാൻ അൽപം വൈകിയാണ് ഇറങ്ങിയത്. അപ്പോൾ അപ്പ പറഞ്ഞ കാര്യമുണ്ട്. ഞാൻ ഒരു സ്ഥലത്ത് ഒരു മിനിറ്റ് വൈകിയാണ് ചെല്ലുന്നത് എന്ന് കരുതുക.
അവിടെ നൂറു പേർ ഉണ്ടെങ്കിൽ അവരുടെ നൂറുമിനിറ്റാണ് ഞാൻ കാരണം നഷ്ടമാകുന്നത്. അപ്പോൾ അരമണിക്കൂർ വൈകിയാൽ എത്ര സമയമാണ് അവരുടെ നഷ്ടമാകുക എന്ന് ആലോചിച്ചേ എന്നാണ് അപ്പ പറഞ്ഞത്.അങ്ങനെ കുറച്ചു കാര്യങ്ങളും ഉപദേശങ്ങളുമേ അപ്പ തന്നിട്ടുള്ളൂ. അതെല്ലാം മനസ്സിൽ സൂക്ഷിച്ചുവച്ചിട്ടുണ്ട്.
#love #people #waiting #along #way #fills #eyes #AchuOommen
![](https://tvn.zdn.im/img/truevisionnews.com/0/assets/images/truevision-whatsapp.jpeg)