Jun 6, 2023 01:52 PM

തിരുവനന്തപുരം : (www.truevisionnews.com) സംസ്ഥാനത്ത് മൂന്ന് വർഷ ബിരുദ കോഴ്സുകൾ ഈ വര്‍ഷം കൂടി മാത്രം. അടുത്ത കൊല്ലം മുതൽ നാല് വർഷ ബിരുദ കോഴ്‌സുകളായിരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അറിയിച്ചു.

മൂന്ന് വർഷം കഴിയുമ്പോൾ വിദ്യാർത്ഥികൾക്ക് എക്സിറ്റ് ഓപ്ഷൻ ഉണ്ടാകും. മൂന്നാം വര്‍ഷം പൂർത്തിയാകുമ്പോൾ, ബിരുദ സർട്ടിഫിക്കറ്റ് നൽകും. താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് നാലാം വർഷ ബിരുദ കോഴ്സ് തുടരാം. അവർക്ക് ഓണേഴ്‌സ് ബിരുദം നൽകും.

ഈ വര്‍ഷം കോളജുകളെ ഇതിനായി നിര്‍ബന്ധിക്കില്ല. നാലാം വർഷം ഗവേഷണത്തിന് പ്രാധാന്യം നല്‍കും. എക്സിറ്റ് സർട്ടിഫിക്കറ്റ് മൂന്നാം വർഷത്തിൽ മാത്രമേ നൽകൂ. ഇടയ്ക്ക് പഠനം നിർത്തിയ കുട്ടികൾക്ക് റീ എൻട്രിക്കുള്ള സംവിധാനം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.

സാധ്യമായ കോളജുകളിൽ തുടങ്ങാമെന്ന് സർവകലാശാലകൾ അറിയിച്ചിട്ടുണ്ട്. നാല് വർഷ ബിരുദ കോഴിസിന്‍റെ കരിക്കുലം തയാറാക്കി സർവകലാശാലകൾക്ക് നൽകിയിട്ടുണ്ട്.അടുത്ത വര്‍ഷം മുതൽ എല്ലാ സര്‍വകലാശാലകളിലും നാല് വർഷ ബിരുദ കോഴ്സ് ആയിരിക്കും. ഈ വര്‍ഷം പരീക്ഷണാടിസ്ഥാനത്തിൽ നാല് വർഷ ബിരുദ കോഴ്സ് നടത്താമെന്ന് മന്ത്രി വ്യക്തമാക്കി.

അതേസമയം സര്‍വകലാശാലകളിലെ സ്ഥിരം വിസി നിയമനത്തിലെ അനിശിതാവസ്ഥ നീങ്ങണമെങ്കിൽ ഓർഡിനൻസിൽ ഗവർണർ ഒപ്പ് വയ്ക്കണം. അപാകതകൾ ഉണ്ടെങ്കിൽ ഓർഡിനൻസ് തിരിച്ചയക്കണം, അതും ഉണ്ടായിട്ടില്ല.

നിലവിൽ വിസി ചുമതല വഹിക്കുന്നവർ യോഗ്യരാണ്. താത്കാലിക ചുമതലയെങ്കിലും അവർ കാര്യങ്ങൾ ചെയ്യുന്നുണ്ട്. ബില്ലിൽ ഗവർണർ ഒപ്പ് വയ്ക്കുമെന്നാണ് പ്രതീക്ഷ. മുഖ്യമന്ത്രി ഗവർണറോട് സംസാരിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

Four-year degree courses in the state from next year - Minister R Bindu

Next TV

Top Stories