കോട്ടയം : (www.truevisionnews.com) വിദ്യാർത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ അമൽ ജ്യോതി കോളജിൻ്റെ കവാടങ്ങൾ അടച്ചു.

വിദ്യാർത്ഥികളെ അകത്തേക്കും പുറത്തേക്കും വിടുന്നില്ല. കോളജിന് മുന്നിൽ വൻ പൊലീസ് സന്നാഹമാണ്. കോളജിലേക്ക് ഇന്ന് മൂന്ന് പ്രതിഷേധ മാർച്ചുകളാണ് ഉള്ളത്. കെഎസ്യു, എബിവിപി എംഎസ്എഫ് സംഘടനകൾ ഇന്ന് മാർച്ച് നടത്തും.
വിദ്യാർത്ഥികളും പൊലീസുമായി സംഘർഷമുണ്ടായി. മതിൽ ചാടി അകത്തുകടക്കാൻ വിദ്യാർത്ഥികൾ ശ്രമിച്ചു. ഇതിനിടെ വിദ്യാർത്ഥി സമരം മൂലം അന്വേഷണം നടത്താൻ ആവുന്നില്ലെന്ന് പൊലീസ് പറയുന്നു. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മൊഴി പോലും രേഖപ്പെടുത്തിയില്ല.
ചർച്ചയ്ക്ക് എത്തിയ വിദ്യാർത്ഥികളെ മടക്കി അയച്ചു. സമയം ആകുമ്പോൾ അങ്ങോട്ട് അറിയിക്കുമെന്ന് മാനേജ്മെന്റ് പ്രതിനിധികൾ വിദ്യാർത്ഥികളെ അറിയിച്ചു. വിദ്യാർത്ഥികളെ ഓഫീസിൽ നിന്ന് ഇറക്കി വിട്ടു എന്നാണ് വിവരം.
ഹോസ്റ്റലുകൾ ഒഴിയണമെന്ന് പ്രിൻസിപ്പൽ നിർദ്ദേശം നൽകിയെങ്കിലും ഹോസ്റ്റൽ ഒഴിയില്ലെന്നായിരുന്നു വിദ്യാർത്ഥികളുടെ നിലപാട്. ഹോസ്റ്റലുകളിലും വിദ്യാർത്ഥി സമരം നടന്നിരുന്നു. ശ്രദ്ധയുടെ നീതിക്കായി ഏതറ്റം വരെയും പോരാടുമെന്ന് വിദ്യാർത്ഥികൾ അറിയിച്ചു. ഇതോടെയാണ് കോളജ് അടച്ചിടാൻ മാനേജ്മെൻ്റ് തീരുമാനിച്ചത്.
ഇന്നലെ വിദ്യാർത്ഥികളുമായി മാനേജ്മെന്റ് നടത്തിയ ചർച്ച ഫലം കണ്ടില്ല. വിദ്യാർത്ഥികൾ പ്രഖ്യാപിച്ച സമരം അവസാനിപ്പിക്കണം എന്ന മാനേജ്മെന്റ് ആവശ്യം വിദ്യാർത്ഥികൾ അംഗീകരിച്ചില്ല. ഇതോടെ ഇന്ന് വീണ്ടും വിദ്യാർത്ഥി പ്രതിനിധികളെ ചർച്ചക്ക് വിളിച്ചിരുന്നു.
ഇതിനിടയിലാണ് മാനേജ്മെൻ്റിൻ്റെ പുതിയ നീക്കം. ശ്രദ്ധയെ മാനസികമായി പീഡിപ്പിച്ച ഹോസ്റ്റൽ വാർഡനും ഫുഡ് ടെക്നോളജി ഡിപ്പാർട്മെന്റ് മേധാവിക്കുമെതിരെ നടപടിയെടുത്ത് ചുമതലകളിൽ നിന്ന് മാറ്റി നിർത്തണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.
പൊലീസ് നടപടി വൈകുന്നതിലും വിദ്യാർത്ഥികൾക്ക് അമർഷമുണ്ട്. കുഴഞ്ഞു വീണെന്ന് പറഞ്ഞാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത് ദൃക്‌സാക്ഷി ട്വൻ്റിഫോറിനോട് പ്രതികരിച്ചിരുന്നു. കോളജ് അധികൃതർ ഡോക്ടർമാരെ തെറ്റിദ്ധരിപ്പിച്ചു. ആശുപത്രിയിൽ എത്തിച്ചും കുട്ടിയുടെ മുഖത്ത് സിസ്റ്റർമാർ തട്ടി നോക്കി.
കൂടെയുണ്ടായിരുന്ന സ്ത്രീ കുട്ടിയെ എങ്ങെനെയെങ്കിലും രക്ഷിക്കണം എന്ന് പറഞ്ഞു. ആദ്യം പ്രഥമ ശുശ്രൂഷയാണ് നൽകിയത്. പിന്നീട്, സിസ്റ്റർമാർ റൂമിലൂടെ വേഗത്തിൽ പോകുന്നതാണ് കണ്ടത്.
പിന്നീട്, ഞങ്ങളെ ആ റൂമിൽ നിന്നും പുറത്തേക്ക് ഇറക്കി. കുറച്ചു കഴിഞ്ഞ് കുട്ടി തൂങ്ങിമരിച്ചതെന്ന് സിസ്റ്റർമാർ പരസ്പരം ആംഗ്യം കാണിച്ചു. തുടർന്ന്, മൃതഹേഹം മോർച്ചറിയിലേക്ക് കൊണ്ട് പോയെന്ന് ദൃക്‌സാക്ഷി വ്യക്തമാക്കി.
Death of the student; The gates of Amal Jyoti College were closed and the students who came for the discussion were sent back
