കൊല്ലം: ആശുപത്രിയിലേക്കുളള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ യുവതിക്ക് സുഖപ്രസവം. യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. കൊട്ടാരക്കര വാക്കനാട് സ്വദേശിനിയായ 25 കാരിയാണ് ആംബുലൻസിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്.

ശനിയാഴ്ച രാവിലെ ഒൻപതരയോടെയാണ് കുണ്ടറ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിന് ചികിത്സ തേടിയ യുവതിയെ അടിയന്തിര വിദഗ്ധ ചികിത്സയ്ക്കായി ഡോക്ടർ കൊല്ലം വിക്ടോറിയ ആശുപത്രിയിലേക്ക് റഫർ ചെയ്യുന്നത്.
ഇതിനായി ഡോക്ടർ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം ഉടൻ കുണ്ടറ താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിനു കൈമാറി. ആബുലൻസ് പൈലറ്റ് ആദർശ് ബി, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ദിലീപ് കെ മോഹനൻ എന്നിവർ ആശുപത്രിയിൽ എത്തി യുവതിയുമായി കൊല്ലം വിക്ടോറിയ ആശുപത്രിയിലേക്ക് യാത്രതിരിച്ചു.
ആംബുലൻസ് കടപ്പാക്കട എത്തുമ്പോഴേക്കും യുവതിയുടെ ആരോഗ്യനില വഷളാവുകയും തുടർന്ന് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ദിലീപ് നടത്തിയ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ട് പോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ലെന്ന് മനസിലാക്കി ആംബുലൻസിൽ ഇതിനു വേണ്ട സജ്ജീകരണങ്ങൾ ഒരുക്കി.
10 മണിയോടെ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ദിലീപിന്റെ പരിചരണത്തിൽ യുവതി ആംബുലൻസിൽ കുഞ്ഞിന് ജന്മം നൽകി. ഉടൻ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ദിലീപ് ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് ഇരുവരെയും ആംബുലൻസ് പൈലറ്റ് ആദർശ് കൊല്ലം വിക്ടോറിയ ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
On the way to the hospital, the woman gave birth inside the ambulance
