കൊല്ലം : (www.truevisionnews.com) നിയന്ത്രണംവിട്ട റോഡ് റോളറിന്റെ മുൻചക്രത്തിനടിയില്‍ കുടുങ്ങി സൈക്കിളില്‍ വരികയായിരുന്ന പതിനഞ്ചുകാരന് ഗുരുതരപരിക്കേറ്റു. ശനിയാഴ്ച രാവിലെ ഒമ്ബതിന് കൊട്ടിയം ഡീസന്റ് മുക്ക്- പുതുച്ചിറ റോഡില്‍ വെട്ടിലത്താഴത്തെ ഇറക്കത്തിലായിരുന്നു അപകടം.

വെട്ടിലത്താഴം ജ്യോതിസില്‍ ജയകുമാറിന്റെയും ശ്രീദേവിയുടെയും മകൻ ജയദേവാണ് അപകടത്തില്‍പ്പെട്ടത്. ആദ്യം കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയദേവിനെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
രാധാലയത്തില്‍ സുനില്‍കുമാറിന്റെ വീടിന്റെ മുൻവശത്തെ ചുറ്റുമതിലും ഗേറ്റും വൈദ്യുതിത്തൂണും തകര്‍ത്ത ശേഷമാണ് റോളര് സൈക്കിളിലേക്ക് ഇടിച്ചുകയറി നിന്നത്.
റോളറിന്റെ മുൻവശത്തെ ചക്രത്തിനടിയില്‍ കുടുങ്ങിപ്പോയ ജയദേവിനെ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് ക്രെയിനിന്റെയും മണ്ണുമാന്തിയന്ത്രത്തിന്റെയും സഹായത്തോടെ അരമണിക്കൂറിലധികം സമയമെടുത്താണ് പുറത്തെടുത്തത്.
നിയന്ത്രംവിട്ട റോഡ് റോളറില്‍നിന്ന് ചാടിയ ഡ്രൈവറുടെ സഹായി പേരൂര്‍ സ്വദേശി ശിവന്റെ ശരീരത്തേക്ക് മതിലിടിഞ്ഞു വീണ് പരിക്കേറ്റു. റോഡ് റോളറിന്റെ ഡ്രൈവര് മൈലക്കാട് സ്വദേശി സന്തോഷ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ഓയൂര്‍ സ്വദേശിയായ കരാറുകാരന്റെ ഉടമസ്ഥതയിലുള്ള റോഡ് റോളര്‍ പുതുച്ചിറയിലെ സ്വകാര്യ സ്കൂളിലെ ജോലികള്‍ക്കു ശേഷം മടങ്ങവെയായിരുന്നു അപകടം. വീട്ടില്‍നിന്ന് വെട്ടിലത്താഴത്തേക്ക് അരിയും ഗോതമ്പും പൊടിപ്പിക്കാൻ പോകുകയായിരുന്നു ജയദേവ്.
റോളര്‍ വരുന്നതു കണ്ട് സൈക്കിളില്‍നിന്ന് ഇറങ്ങി മാറാൻ ശ്രമിച്ചെങ്കിലും അടിയില്‍പ്പെടുകയായിരുന്നു. ജയദേവിന്റെ കാലിന് ഉള്‍പ്പെടെ ഗുരുതര പരിക്കുണ്ട്. വൈദ്യുതി തൂണില്‍ ഇടിച്ചില്ലായിരുന്നെങ്കില്‍ വലിയ ദുരന്തം ഉണ്ടാകുമായിരുന്നുവെന്ന് നാട്ടുകാര് പറഞ്ഞു.
അതിനിടെ പൊലീസിന്റെ അനുവാദമില്ലാതെ റോഡ് റോളര്‍ എടുത്തുകൊണ്ടു പോകാനുള്ള ഡ്രൈവറുടെ ശ്രമം നാട്ടുകാര്‍ തടഞ്ഞു. എന്നാല്‍, ഗതാഗത തടസ്സമില്ലാത്ത സ്ഥലത്തേക്ക് റോളര്‍ മാറ്റിയിടാനാണ് ശ്രമിച്ചതെന്ന് ഡ്രൈവര്‍ പറഞ്ഞു. കൊട്ടിയം പൊലീസ് കേസെടുത്തു.
A 15-year-old boy was seriously injured when he got stuck under the front wheel of a road roller
