കോഴിക്കോട് : റഷ്യൻ യുവതി പരിക്കേറ്റ് ആശുപത്രിയിലായ സംഭവത്തിൽ വഴിത്തിരിവ്. ആത്മഹത്യാ ശ്രമം നടത്തിയതാണെന്ന് യുവതി പൊലീസിന് മൊഴി നൽകി. സുഹൃത്തിൽ നിന്ന് മാനസിക ശാരീരിക ഉപദ്രവം ഉണ്ടായെന്ന് മൊഴിയിൽ വ്യക്തമാക്കി. ലഹരി ബലമായി നൽകി പീഡിപ്പിച്ചെന്നും റഷ്യൻ യുവതിയുടെ വെളിപ്പെടുത്തൽ.

നടത്തിയത് ആത്മഹത്യശ്രമം എന്ന് യുവതി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട് ആദ്യം ഖത്തറിൽ എത്തി. അതിനുശേഷം നേപ്പാളിലും പിന്നീട് ഇന്ത്യയിലും എത്തി. ഇന്നലെയാണ് റഷ്യൻ യുവതിയെ പരിക്കേറ്റ നിലയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൂരാചുണ്ട് പൊലീസാണ് കഴിഞ്ഞ ദിവസം രാത്രി ഇവരെ മെഡിക്കൽ കോളേജിലെത്തിച്ചത്. ആൺസുഹൃത്തിൻ്റെ ഉപദ്രവത്തെ തുടർന്ന് കെട്ടിടത്തിൽ നിന്ന് ചാടിയതെന്നാണ് ലഭിച്ച പ്രാഥമിക വിവരം.
സംഭവത്തിൽ വനിത കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷൻ ഓഫീസറോട് വനിത കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടി. തുടർന്ന് കൂരാച്ചുണ്ട് സ്വദേശിയായ ആൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ദ്വിഭാഷിയുടെ സഹായത്തോടെയാണ് പൊലീസ് മൊഴിയെടുത്തത്.
A turning point in the Kozhikode incident where a Russian woman was injured and hospitalized; The woman's statement that it was a suicide attempt
