കുഞ്ഞിന് പ്രത്യേക ടിക്കറ്റ് എടുക്കണമെന്ന് നിർദ്ദേശിച്ചതിനെ തുടർന്ന് വിമാനത്താവളത്തിലെ ചെക്ക് ഇൻ കൗണ്ടറിൽ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച ദമ്പതികൾ പിടിയിൽ.

ഇസ്രയേലിലെ ടെൽ അവീവിലുള്ള ബെൻ ഗുറിയോൺ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ബെൽജിയത്തിലെ ബ്രസൽസിലേക്ക് ടിക്കറ്റെടുത്ത ദമ്പതികളാണ് കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളയാൻ ശ്രമിച്ചതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.
അയർലൻഡ് ആസ്ഥാനമാക്കിയുള്ള ലോ കോസ്റ്റ് വിമാനക്കമ്പനി റ്യാനയർ എയർലൈൻസിലാണ് ദമ്പതികൾ ടിക്കറ്റ് ബുക്ക് ചെയ്തത്. കൈക്കുഞ്ഞുണ്ടെങ്കിൽ ഓൺലൈനായി ടിക്കറ്റെടുക്കുമ്പോൾ തന്നെ 27 ഡോളർ ഫീസ് നൽകിയാൽ കുഞ്ഞിന് പ്രത്യേകം ടിക്കറ്റെടുക്കേണ്ടതില്ലെന്നാണ് റ്യാനയർ എയർലൈൻസിൻ്റെ നിയമം.
അങ്ങനെയെങ്കിൽ പുതിയ ടിക്കറ്റെടുക്കാതെ കുഞ്ഞിനെ ഒപ്പം ഇരുത്താം. എന്നാൽ, ഈ ഫീസ് നൽകിയില്ലെങ്കിൽ കുഞ്ഞിന് പ്രത്യേകം ടിക്കറ്റെടുക്കേണ്ടിവരും. ദമ്പതികൾ ഈ ഫീസ് നൽകിയില്ല.
തുടർന്ന് ചെക്ക് ഇൻ കൗണ്ടറിലെ ജീവനക്കാർ കുഞ്ഞിന് പ്രത്യേകം ടിക്കറ്റെടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിന് ദമ്പതികൾ വിസമ്മതിച്ചെങ്കിലും ജീവനക്കാർ വഴങ്ങിയില്ല. തുടർന്നാണ് കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളയാൻ ഇവർ ശ്രമിച്ചത്.
Couple arrested for abandoning baby at airport
