പഠനത്തിനൊപ്പം പാട്ടിലും മിടുക്കിയായിരുന്നു വടക്കഞ്ചേരിയിൽ വാഹനാപകടത്തിൽ മരിച്ച എൽന ജോസ്. പള്ളി ഗായക സംഘത്തിലും എൽന സജീവമായിരുന്നു. കച്ചവടക്കാരനായ ജോസിൻ്റെ 'മൂന്ന് മക്കളിൽ രണ്ടാമത്തെ കുട്ടിയാണ് പത്താം ക്ലാസുകാരിയായ എൽന.
കലാരംഗത്തടക്കം നാട്ടുകാർക്ക് പ്രിയങ്കരിയായ പെൺകുട്ടിയുടെ വിയോഗം വിശ്വസിക്കാനാവുന്നില്ല ഇപ്പോഴും നാട്ടുകാർക്ക്. അപകട വിവരം അറിഞ്ഞയുടൻ എൽനയുടെ അച്ഛൻ അപകട സ്ഥലത്തേക്ക് പോയി.
അമ്മയും സഹോദരങ്ങളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വിവരമറിഞ്ഞ് തടിച്ചുകൂടിയ ആളുകൾക്ക് മുന്നിലേക്ക് ജീവനറ്റ നിലയിൽ തിരിച്ചെത്തിയ കുഞ്ഞുങ്ങളെ ഓർത്ത് നാട് കരയുകയാണ്. എൽനയുടെ വിദേശത്തുള്ള സഹോദരൻ മടങ്ങിവരുന്നതിനായി കാത്തിരിക്കുകയാണ്. ഇദ്ദേഹം തിരിച്ചെത്തിയ ശേഷം നാളെയാണ് എൽനയുടെ സംസ്കാര ചടങ്ങുകൾ തീരുമാനിച്ചിരിക്കുന്നത്.
ഇന്നലെ വൈകീട്ട് ഏഴുമണിക്ക് ആഘോഷപൂർവ്വം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് ആരംഭിച്ച വിനോദയാത്ര ഒടുവിൽ തീരാനോവായി മാറുകയായിരുന്നു.
വിദ്യാർത്ഥികളും അധ്യാപകരുമടക്കം ആഘോഷത്തിമിർപ്പിലായിരിക്കെയാണ് 11:30ഓടെ വടക്കഞ്ചേരി അഞ്ചു മൂർത്തി മംഗലത്ത് വച്ച് കെഎസ്ആർടിസി ബസ്സിന് പുറകിൽ അതിവേഗത്തിൽ ടൂറിസ്റ്റ് ബസ് ഇടിച്ചു കയറിയത്.
ഇടിയുടെ ആഘാതത്തിൽ റോഡിനു സമീപത്തെ ചതുപ്പിലേക്ക് മറിഞ്ഞ ബസിൽനിന്ന് ഏറെ പ്രയാസപ്പെട്ടാണ് രക്ഷാപ്രവർത്തകർ കുട്ടികളെ അടക്കം പുറത്തേക്ക് എത്തിച്ചത്. 42 വിദ്യാർത്ഥികളും 5 അധ്യാപകരും 2 ബസ്സ് ജീവനക്കാരുമാണ് ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത്.
പരിക്കേറ്റ 50 ഓളം പേരെ തൃശൂർ മെഡിക്കൽ കോളേജ്, ആലത്തൂർ താലൂക്ക് ആശുപത്രി,നെന്മാറ അവിറ്റീസ് ആശുപത്രി, പാലക്കാട് ജില്ലാശുപത്രി എന്നിവിടങ്ങളിലാണ് പ്രവേശിപ്പിച്ചത്.
Good at singing along with studies; A country can't believe the death of Elna