ജമ്മു കാശ്മീര്‍ : ടി-20 ലോകകപ്പിൽ പാകിസ്താനോട് ഇന്ത്യ പരാജയപ്പെട്ടതിനു പിന്നാലെ കശ്മീരി വിദ്യാർത്ഥികൾക്കെതിരെ ആക്രമണമെന്ന് പരാതി. പഞ്ചാബ് സങ്ക്‌രൂരിലെ ഒരു എഞ്ചിനീയറിംഗ് കോളജിലെ വിദ്യാർത്ഥികളാണ് തങ്ങൾ ആക്രമിക്കപ്പെട്ടു എന്ന പരാതിയുമായി രംഗത്തെത്തിയത്.
പാകിസ്താനോട് ഇന്ത്യ പരാജയപ്പെട്ടതിനു പിന്നാലെ കോളജിലെ ഉത്തർപ്രദേശ്, ബിഹാർ സ്വദേശികളായ ചില വിദ്യാർത്ഥികൾ മുറിയിലേക്കെത്തി ആക്രമിക്കുകയായിരുന്നു എന്നാണ് ഇവരുടെ പരാതി. “ഞങ്ങൾ മത്സരം കാണുകയായിരുന്നു. യുപിക്കാർ മുറിയിലേക്ക് അതിക്രമിച്ചുകയറി. ഞങ്ങൾ ഇവിടെ വന്നത് പഠിക്കാനാണ്. ഞങ്ങളും ഇന്ത്യക്കാരാണ്. ഞങ്ങളോട് അവർ എന്താണ് ചെയ്തതെന്ന് നിങ്ങൾക്ക് കാണാം. ഞങ്ങൾ ഇന്ത്യക്കാരല്ലേ? മോദി എന്ത് പറയുന്നു?”- വിദ്യാർത്ഥികൾ പറയുന്നു.
ആക്രമണത്തിൽ ചുരുങ്ങിയത് 6 വിദ്യാർത്ഥികൾക്കെങ്കിലും പരുക്ക് പറ്റിയെന്നാണ് റിപ്പോർട്ട്. ആക്രമിച്ചവരും ആക്രമിക്കപ്പെട്ടവരും ഇന്ന് രാവിലെ പൊലീസിനും കോളജ് അധികൃതർക്കും മുന്നിൽ വച്ച് പരസ്പരം ക്ഷമ ചോദിച്ചു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഹോസ്റ്റർ മുറികളിലെ തകർന്ന കസേരകളുടെയും കട്ടിലുകളുടെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തങ്ങൾക്ക് പരുക്കേറ്റ ചിത്രങ്ങൾ വിദ്യാർത്ഥികളും പങ്കുവച്ചു.
മത്സരത്തിൽ ഇന്ത്യയെ10 വിക്കറ്റിനാണ് പാകിസ്താൻ തോല്പിച്ചത്. ടോസ് നേടി ബാറ്റിങ്ങിലും ബൗളിങ്ങിലും സർവാധിപത്യം പാകിസ്താനായിരുന്നു. ഇന്ത്യ നേടിയ 152 റൺസ് വിജയ ലക്ഷ്യം ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെയാണ് പാകിസ്താൻ മറികടന്നത്. പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമും വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ മുഹമ്മദ് റിസ്‌വാനുമാണ് പാക് വിജയം അനായാസമാക്കിയത്. ഇരുവരും ഫിഫ്റ്റിയടിച്ചു. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ ലോകകപ്പിൽ പാകിസ്താനോട് പരാജയപ്പെട്ടത്.
പാകിസ്താന് വേണ്ടി ബൗളിങ്ങിൽ ഷഹീൻ അഫ്രിദി 3 വിക്കറ്റ് നേടി തിളങ്ങി. ഷഹീൻ അഫ്രീദി തന്നെയാണ് കളിയിലെ താരവും. 12.5 ഓവറിൽ സ്കോർ നൂറിലേക്ക് എത്തിക്കുവാൻ പാകിസ്താന് സാധിച്ചപ്പോൾ അവസാന ഏഴോവറിൽ വെറും 51 റൺസ് മാത്രമായിരുന്നു ടീം നേടേണ്ടിയിരുന്നത്. ഇന്ത്യൻ ബൗളർമാർക്ക് പാക്കിസ്ഥാൻ ഓപ്പണർമാരെ പിടിച്ചുകെട്ടാൻ സാധിക്കാതെ പോയപ്പോൾ 17.5 ഓവറിൽ പാകിസ്താൻ 10 വിക്കറ്റ് ജയം നേടി. സ്കോർ ഇന്ത്യ: 20 ഓവർ 151/7, പാകിസ്താൻ 17.5 ഓവർ 152/0.
India's defeat in T20 World Cup; Complaint of assault on Kashmiri students.