കോഴിക്കോട് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുവാൻ ശ്രമിച്ചെന്ന പരാതിയില്‍ അറസ്റ്റ് ചെയ്ത പ്രതിയുടെ വീട് തീവെച്ച് നശിപ്പിച്ചു. പയ്യോളി കടപ്പുറം താരേമ്മല്‍ മജീദി (44) നെതിരെയാണ് പയ്യോളി പൊലീസ് പോക്സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.
ഹർത്താൽ ദിനമായിരുന്ന വെള്ളിയാഴ്ച വൈകീട്ടായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് തനിച്ച് താമസിക്കുന്ന പ്രതിയെ വീട്ടില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.
ശേഷം അര്‍ദ്ധരാത്രി കഴിഞ്ഞാണ് പ്രതിയുടെ വീടിന് അഞ്ജാതർ തീയിട്ടത്. ഓടുകള്‍ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടുണര്‍ന്ന അയല്‍വാസികളാണ് ആദ്യം സ്ഥലത്തെത്തി തീയണക്കാന്‍ ശ്രമിച്ചത്. പിന്നീട് പൊലീസും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി തീ പൂര്‍ണ്ണമായും നിയന്ത്രണ വിധേയമാക്കി.
രണ്ടര സെന്റിലെ ഓട് മേഞ്ഞ വീടിനാണ് തീയിട്ടത്. വീടിന്റെ ഒരു ഭാഗം മേല്‍ക്കൂര ഉള്‍പ്പെടെ അഗ്നിക്കിരയായി. അലമാരയിലെ വസ്ത്രങ്ങളും മറ്റ് സാധന സാമഗ്രികളും പൂര്‍ണ്ണമായും കത്തിയമര്‍ന്നു.
പയ്യോളി ഇന്‍സ്പെക്ടര്‍ കെ.സി. സുഭാഷ് ബാബു, എസ്. ഐ. ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു. വീട് കത്തിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയും വീട്ടുടമയുമായ മജീദിനെ ശനിയാഴ്ച രാവിലെ കത്തിയമർന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
Complaint of trying to molest a minor girl; The accused's house was destroyed by fire