കോഴിക്കോട്: കോഴിക്കോട് കക്കയം ഡാം തുറന്നു. ഡാമിലെ ജലനിരപ്പ് റെഡ് അലർട്ട് അളവിനും മുകളിൽ എത്തിയതിനാലാണ് ഒരു ഷട്ടർ തുറന്നത്. സെക്കന്‍ഡില്‍ എട്ട് ക്യുബിക് മീറ്റര്‍ നിരക്കിലാണ് വെള്ളം ഒഴുക്കിവിടുന്നത്. കുറ്റിയാടി പുഴയിൽ 5 സെൻ്റീമീറ്റർ വെള്ളം ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
പുഴക്ക് ഇരു കരങ്ങളിലുള്ളവർ ജാഗ്രത പുലർത്തണമെന്നാണ് ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മഴ ശമിച്ചിട്ടും വൃഷ്ടി പ്രദേശങ്ങളിൽ നിന്നുള്ള നീരൊഴുക്ക് കുറയാത്തതിനാൽ സംസ്ഥാനത്ത് കൂടുതൽ അണക്കെട്ടുകൾ തുറക്കുന്നത് തുടരുകയാണ്.
കക്കയം ഡാമും ഇടമലയാര്‍ ഡാമിന്‍റെ നാല് ഷട്ടറുകളും തുറന്നത്തോടെ സംസ്ഥാനത്ത് ആകെ തുറന്ന അണക്കെട്ടുകളുടെ എണ്ണം 33 ആയി. നിരവധി അണക്കെട്ടുകൾ ഉള്ള പെരിയാറിൽ തീരങ്ങളിൽ അതീവ ജാഗ്രത പുലർത്തുകയാണ്.
ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകളിൽ നിന്ന് കൂടുതൽ ജലം ഇന്ന് പുറത്തേയ്ക്ക് ഒഴുക്കി. പാലക്കാട്, തൃശൂർ, വയനാട്, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലെ പുഴയോരങ്ങളിൽ അതീവ ജാഗ്രത തുടരുകയാണ്.
ഇടമലയാര്‍ ഡാമില്‍ നിന്ന് പുറത്തേക്കൊഴുക്കുന്ന ജലത്തിന്‍റെ അളവ് 350 ക്യുമെക്സ് വരെയാക്കി വര്‍ധിപ്പിക്കുന്നതിനാണ് ജില്ലാ കളക്ടര്‍ അനുമതി നല്‍കിയത്. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഇത്തരത്തില്‍ വെള്ളം ഒഴുക്കിവിടുന്നതിന് കെഎസ്ഇബിക്ക് അനുമതി നല്‍കിയിരിക്കുന്നത്.
ഇടമലയാര്‍ ഡാം തുറന്ന ശേഷവും പെരിയാറിലെ നീരൊഴുക്കില്‍ സാരമായ മാറ്റം ദൃശ്യമായിട്ടില്ല. ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നു വിടുന്നതിന്‍റെ ഫലമായി ജലനിരപ്പിലുള്ള വ്യത്യാസം വൈകിട്ടോടുകൂടി മാത്രമേ പ്രതിഫലിക്കുകയുള്ളൂ എന്നാണ് വിലയിരുത്തല്‍.
ചെറുതോണി അണക്കെട്ടില്‍ നിന്നുള്ള കൂടുതല്‍ വെള്ളവും വൈകിട്ടോടെ ജില്ലയില്‍ ഒഴുകിയെത്തും. ഉച്ചയ്ക്ക് 12 മുതല്‍ 1600 ക്യൂമെക്സിനും 1700 ക്യൂമെക്സിനുമിടയില്‍ വെള്ളമാണ് ഭൂതത്താന്‍കെട്ടില്‍ നിന്ന് പുറത്തേക്കൊഴുകുന്നത്. പെരിയാറിന്‍റെ തീരത്തുള്ളവര്‍ അതീവ ജാഗ്രത തുടരണമെന്നാണ് നിര്‍ദ്ദേശം.
നാല് വയസുകാരനെ മടലുകൊണ്ട് മർദ്ദിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ
തൃശ്ശൂർ : കുന്നംകുളത്ത് നാല് വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച കേസില്‍ രണ്ടാനച്ഛൻ അറസ്റ്റിൽ. കുന്നംകുളം സ്വദേശി പ്രസാദാണ് അറസ്റ്റിലായത്. ഇയാളെ ചോദ്യം ചെയ്ത് വരുകയാണെന്ന് പൊലീസ് അറിയിച്ചു.
രാത്രി കുട്ടി കരയുന്നതിനാൽ ഉറങ്ങാൻ കഴിയുന്നില്ലെന്ന് പറഞ്ഞായിരുന്നു ഇയാള്‍ മടലുകൊണ്ട് കുട്ടിയെ മർദ്ദിച്ചത്. മുഖത്തും ശരീരത്തിലും അടിയേറ്റ കുട്ടി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കുന്നംകുളം തുവാനൂരിൽ ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. രാത്രി ഉറങ്ങുന്ന സമയത്ത് കുഞ്ഞ് കരയുന്നെന്ന് പറഞ്ഞാണ് രണ്ടാനച്ഛൻ പ്രസാദ് കുട്ടിയെ മർദ്ദിച്ചത്. തെങ്ങിന്‍റെ മടല് കൊണ്ടാണ് പ്രതി കുട്ടിയുടെ മുഖത്തും ശരീരത്തും അടിച്ചത്. എടുത്ത് എറിയുകയും, കുട്ടിയുടെ ജനനേന്ദ്രിയത്തിൽ പരിക്കേൽപ്പിക്കുകയും ചെയ്തു.
മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറത്ത് അറിയുന്നത്. ഡോക്ടറുടെ നിർദേശത്തിൽ കുട്ടിയെ വിദഗ്ധ ചികിത്സക്ക് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കുട്ടിയുടെ ശരീരത്തിൽ പഴക്കമുള്ള മുറിവുകൾ ഉള്ളതായി ഡോക്ടർമാർ പറഞ്ഞു. മുമ്പും പ്രസാദ് കുട്ടിയെ മർദ്ദിച്ചിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിൽ കേസെടുക്കാൻ സിഡബ്യൂസി പൊലീസിന് നിർദേശം നൽകിയിരുന്നു. കുട്ടി രാത്രി കരയുന്നുവെന്നും ഇത് കാരണം ഉറങ്ങാൻ കഴിയുന്നില്ലെന്നും പറഞ്ഞാണ് പ്രസാദ് അടിച്ചതെന്നാണ് കുട്ടിയുടെ അമ്മയുടെ മൊഴി.
സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയ പൊലീസ് തുവാനൂരിൽ നിന്ന് പ്രസാദിനെ അറസ്റ്റ് ചെയ്തു. കുന്നംകുളം തൃശ്ശൂർ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ കണ്ടക്ടറാണ് ഇരുപത്തിയൊമ്പതുകാരനായ പ്രസാദ്. രണ്ട് മാസം മുമ്പാണ് കുഞ്ഞിന്‍റെ അമ്മയെ ഇയാൾ വിവാഹം കഴിച്ചതെന്ന് പൊലീസ് പറഞ്ഞു.
Water level above red alert; Kozhikode Kakkayam Dam opened