കൽപ്പറ്റ: ആയിരങ്ങൾ പങ്കെടുത്ത യുഡിഎഫ് പ്രതിഷേധ മാർച്ചിന് മറുപടി നൽകാൻ ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് കൽപ്പറ്റയിൽ സിപിഐഎം ശക്തിപ്രകടനം നടത്തും. സമാധാനപരമായി പ്രതിഷേധിക്കാനാണ് പ്രവർത്തകരോട് എൽഡിഎഫ് ആഹ്വാനം ചെയ്തിരിക്കുന്നത്.
ബഹുജനങ്ങളെ അണിനിരത്തി യുഡിഎഫ് ആക്രമണങ്ങളെ ചെറുക്കുമെന്ന് ഇടതുമുന്നണി അറിയിച്ചിട്ടുണ്ട്. ശനിയാഴ്ച യുഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിന് കൽപ്പറ്റ ടൗണിൽ തന്നെ മറുപടി പറയാനാണ് സിപിഐഎമ്മിന്റെ ശ്രമം .
എസ്എഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റി യോഗവും ചൊവ്വാഴ്ച ചേരും. ജില്ലാ കമ്മിറ്റിയുടെ വിശദീകരണം കേട്ട ശേഷം സംസ്ഥാന സെന്റർ യോഗത്തിൽ നടപടി തീരുമാനിക്കും. രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച കേസിൽ അഞ്ച് എസ്എഫ്ഐ പ്രവർത്തകർ കൂടി അറസ്റ്റിലായി.
ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 30 ആയി. ഇതിൽ മൂന്ന് വനിതാ പ്രവർത്തകരും ഉൾപ്പെടുന്നു. അക്രമ സംഭവത്തിൽ 19 എസ് എഫ് ഐ പ്രവർത്തകരെ റിമാൻഡ് ചെയ്തു. മാനന്തവാടി ഡി വൈ എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതിഷേധങ്ങളിലെ സംഘർഷ സാധ്യത കണക്കിലെടുത്ത് കനത്ത പൊലീസ് സന്നാഹമാണ് ജില്ലയിൽ ഒരുക്കിയിട്ടുള്ളത്.
എസ്എഫ്ഐ പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിനെതിരെ ഇന്നലെ കൽപ്പറ്റയിൽ പ്രകടനമായെത്തിയ കോൺഗ്രസുകാർ ദേശാഭിമാനി ഓഫീസ് ആക്രമിച്ചിരുന്നു. ഓഫീസിന് നേരെ കല്ലെറിഞ്ഞശേഷം മുദ്രാവാക്യം വിളികളോടെ ഓഫീസിലേക്ക് ഇരച്ചുകയറാനും ശ്രമിച്ചു.
ഇന്നലെ വൈകിട്ട് 4.45 ഓടെയായിരുന്നു സംഭവം. രാഹുൽഗാന്ധിയുടെ ഓഫീസിലുണ്ടായ അനിഷ്ടസംഭവങ്ങളിൽ പ്രതിഷേധിച്ച് യുഡിഎഫ് നടത്തിയ റാലിക്കിടെ അമ്പതോളം വരുന്ന പ്രവർത്തകർ ദേശാഭിമാനി ഓഫീസിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. കല്ലും വടികളുമായെത്തിയ പ്രവർത്തകർ ജില്ലാ ബ്യൂറോ ഓഫീസിന് സമീപമെത്തി മുദ്രാവാക്യം മുഴക്കി കല്ലെറിഞ്ഞു.
വാടകയ്‌ക്ക് പ്രവർത്തിക്കുന്ന ഓഫീസിന്റെ താഴത്തെ നിലയിൽ താമസിക്കുന്ന കെട്ടിട ഉടമയായ സ്‌ത്രീയും കുട്ടികളും പുറത്തിറങ്ങി ഒച്ചവയ്‌ച്ചതോടെയാണ് പ്രവർത്തകർ പിന്തിരിഞ്ഞത്. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത്, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജഷീർ പള്ളിവയൽ എന്നിവരുടെ നേതൃത്വത്തിലാണ് കൽപ്പറ്റയിൽ പ്രകടനം നടന്നത്. ദേശീയപാതയിലെ റാലിക്കിടെ ഒരുസംഘം പ്രവർത്തകർ വഴിതിരിഞ്ഞ് കൽപ്പറ്റ പള്ളിത്താഴെ റോഡിലുള്ള ദേശാഭിമാനി ഓഫീസിലേക്ക് എത്തി കല്ലെറിയുകയായിരുന്നു.
CPI (M) demonstrates in Kalpetta today for the Reply to UDF protest march