കാസർഗോഡ് : കാസർഗോഡ് ഭക്ഷ്യ വിഷബാധയെ തുടർന്ന് പതിനാറുകാരി മരിച്ച സംഭവത്തിൽ നടപടി കടുപ്പിച്ച് അധികൃതർ. ഐഡിയൽ കൂൾബാറിലേക്ക് ചിക്കൻ എത്തിച്ചു നൽകിയ ബദരിയ ചിക്കൻ സെന്റർ അധികൃതർ പൂട്ടിച്ചു.
ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റേതാണ് നടപടി. ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തിൽ അനധികൃത ഇറച്ചിക്കടകൾക്കെതിരെ കർശന നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അധികൃതർ.
കോഴിയിറച്ചിയിൽ അണുബാധയുണ്ടാകുന്നത് ഇറച്ചിക്കടകളിൽ നിന്നാണെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇറച്ചിക്കടകളിൽ നിന്ന് ബാക്ടീരിയ ബാധയുണ്ടാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മരക്കുറ്റികളിൽ ഇറച്ചിവെട്ടുന്നത് നിരോധിച്ചിട്ടും നിർലോഭം തുടരുന്നുണ്ടെന്നും ആരോപണമുണ്ട്.
കാസർഗോഡ് ചെറുവത്തൂരിൽ ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് 16 കാരി മരിച്ചതിന് പിന്നാലെയാണ് അധികൃതർ നടപടി കടുപ്പിക്കുന്നത്. കാസർഗോഡ് ചെറുവത്തൂരിലെ നാരായണൻ- പ്രസന്ന ദമ്പതികളുടെ മകൾ 16 വയസുകാരി ദേവനന്ദ മരിച്ചത് ഇന്നലെയാണ്.
കഴിഞ്ഞ വെള്ളിയാഴ്ച ചെറുവത്തൂർ ഐഡിയൽ ഫുഡ് പോയിന്റിൽ നിന്ന് ഷവർമ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ദേവനന്ദ ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്.
15 പേർ ചികിത്സയിൽ തുടരുകയാണ്. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഇവർ കാഞ്ഞങ്ങാട് സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
Kasaragod food poisoning; Authorities stepped up action