കോഴിക്കോട് : (www.truevisionnews.com ) തലശ്ശേരി-തൊട്ടിൽപ്പാലം റൂട്ടിലെ സ്വകര്യ ബസ്കണ്ടക്ടറെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് (ബുധൻ) മുതൽ അനിശ്ചിതകാല ബസ് സർവീസ് നിർത്തിവെക്കുമെന്ന് ജീവനക്കാർ . മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്ത് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു റിമാൻഡ് ചെയ്യുന്നതുവരെ തൊട്ടിൽപ്പാലം- കുറ്റ്യാടി-നാദാപുരം-പെരിങ്ങത്തൂർ-തലശ്ശേരി-കല്ലിക്കണ്ടി-കടവത്തൂർ-തലശ്ശേരി റൂട്ടിലെ മുഴുവൻ ബന്ധുകളും അനിശ്ചിതകാലത്തേക്ക് സർവീസ് നിർത്തിവെക്കും.
പെരിങ്ങത്തൂരിൽ വെച്ച് ഓടിക്കൊണ്ടിരുന്ന ബസിൽ കണ്ടക്ടർക്ക് ക്രൂര മർദനമേറ്റ സംഭവത്തിലാണ് പ്രതിഷേധമായി സമരത്തിന് ആഹ്വാനം ചെയ്തത്. പ്രതികൾക്കെതിരെ വധശ്രമമുൾപ്പടെ ഒമ്പത് വകുപ്പുകൾ ചുമത്തി ചൊക്ലി പൊലീസ് കേസെടുത്തിട്ടുണ്ട് . തലശേരി - തൊട്ടിൽപ്പാലം റൂട്ടിൽ സർവീസ് നടത്തുന്ന ജഗന്നാഥ് ബസിലെ കണ്ടക്ടർ വിഷ്ണുവിനാണ് മർദ്ദനമേറ്റത്.
.gif)

ഭാരതീയ ന്യായ സംഹിത പ്രകാരം 182 (2), 191 (2), 191 (3), 126 (2), 115 (2), 118 (1), 296 (b), 110, 190 വകുപ്പുകൾ ചുമത്തിയാണ് കേസ്. സവാദ് ഒന്നാം പ്രതിയായും, വിശ്വജിത്ത് രണ്ടാം പ്രതിയായും ആണ് കേസ്. തിരിച്ചറിയാത്ത 5 പ്രതികൾക്കെതിരെയും കേസുണ്ട്. പ്രതികൾക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്നും, ഉടൻ പിടികൂടുമെന്ന ചൊക്ലി സി.ഐയുടെ ഉറപ്പിനെ തുടർന്ന് യൂണിയൻ സമരത്തിൽ നിന്ന് പിന്മാറി.
അതേ സമയം തൊഴിലാളികളിൽ ഒരു വിഭാഗം സമരത്തിൽ ഉറച്ച് നിൽക്കുകയാണെന്ന വിവരവുമുണ്ട്. തൊഴിലാളികളുടെ വാട്സപ്പ് ഗ്രൂപ്പുകളിൽ ഇത്തരം സന്ദേശങ്ങൾ പ്രചരിക്കുന്നുമുണ്ട്.
ബസിൽ കയറിയ വിദ്യാർത്ഥിനിക്ക് പാസില്ലാത്തതിനാൽ ഫുൾ ചാർജ് ഈടാക്കിയതിനാണ് കണ്ടക്ടറെ മർദിച്ചതെന്നാണ് ബസ് ജീവനക്കാർ പറയുന്നത്. വിദ്യാർഥിനിയെ ഇറക്കിവിട്ടെന്നു തള്ളിയിട്ടെന്നും ആരോപിച്ച് ഭർത്താവടക്കമുള്ള ബന്ധുക്കൾ മർദിക്കുന്നത് ബസിലെ സിസി ടി വി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.
എന്നാൽ ഇത്തരത്തിൽ പരാതി ഉയർന്നപ്പോൾ തന്നെ ബസിലെ ദൃശ്യങ്ങളടക്കം കാണിച്ച് സത്യാവസ്ഥ ബന്ധുക്കളെ അറിയിച്ചിരുന്നതായും അടുത്ത തവണ ഫുൾ ചാർജ് ഈടാക്കുമെന്ന് പറയുക മാത്രമാണ് ചെയ്തതെന്നും വിഷ്ണു വ്യക്തമാക്കി. അതേ സമയം കണ്ടക്ടർ അസഭ്യവർഷം നടത്തിയെന്നും, തള്ളിയിട്ടെന്നും കാണിച്ച് വിദ്യാർത്ഥിനി നാദാപുരം പൊലീസിൽ പരാതി നൽകിയിട്ടുമുണ്ട്.
Indefinite bus strike announced on Thottilpalam-Thalassery route
