തൃശ്ശൂർ : ( www.truevisionnews.com) സംസ്ഥാനത്ത് ഒരു ജില്ലയിലും പൂർണ്ണമായ വിദ്യാഭ്യാസ അവധി ഇന്ന് പ്രഖ്യാപിച്ചിട്ടില്ല. ഇന്ന് ശനിയാഴ്ച ആയതിനാൽ തന്നെ ഭൂരിപക്ഷം സ്‌കൂളുകളിലും ക്‌ളാസുകൾ ഇല്ല. എന്നാൽ തൃശൂരിൽ തൃശൂർ വിദ്യാഭ്യാസ ജില്ലാ ഓഫീസിൻ്റെ കീഴിലുള്ള സ്‌കൂളുകൾക്ക് മാത്രം ജില്ലാ വിദ്യാഭ്യാസ ഓഫീസർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ അവധി പ്രഖ്യാപനം രാത്രിയിൽ ഏറെ ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു. തൃശൂർ ജില്ലയിൽ മുഴുവൻ അവധി ആണെന്ന തെറ്റായ വിവരം പ്രചരിച്ചതോടെ ജില്ല കലക്റ്റർ തന്നെ വിശദീകരണവുമായി രംഗത്തുവന്നു.
.gif)

തൃശൂർ വിദ്യാഭ്യാസ ജില്ലയിലെ പൊതുവിദ്യാലയങ്ങൾക്ക് മാത്രമാണ് അവധിയെന്നും ജില്ലയിലെ സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾക്ക് അവധി ബാധകമല്ലെന്നും കളക്ടർ അറിയിച്ചു. തൃശൂർ ജില്ലയിലെ മറ്റു രണ്ടു വിദ്യാഭ്യാസ ജില്ലകളായ ചാവക്കാടും ഇരിങ്ങാലക്കുടയിലും ശനിയാഴ്ച ദിവസം ആയതിനാൽ സാധാരണ പോലെ പൊതുവിദ്യാലയങ്ങൾക്ക് അവധിയാണ്.
അതേസമയം സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും. അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റെല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറിൽ പരമാവധി 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മലയോര മേഖലകളിൽ മഴ ശക്തമാകാനുളള സാധ്യത കണക്കിലെടുത്ത് പ്രത്യേക ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിലെ സ്പിൽവേ ഷട്ടറുകൾ ഇന്ന് തുറന്നേക്കും. ജലനിരപ്പ് 136 അടിക്ക് മുകളിലെത്തിയാൽ സ്പിൽവേ ഷട്ടറുകൾ തുറന്ന് തമിഴ്നാട് പെരിയാർ നദിയിലേക്ക് വെള്ളമൊഴുക്കും.
Collector declares holiday for educational institutions Thrissur district due continued heavy rains
