താമരശ്ശേരി (കോഴിക്കോട്) : ( www.truevisionnews.com ) താമരശ്ശേരി കോരങ്ങാട് തെങ്ങിൻതോപ്പിൽ കൂട്ടിയിട്ട ഇരുപത്തിയഞ്ചോളം തേങ്ങ മോഷ്ടിക്കാൻ ശ്രമിച്ച യുവാക്കൾക്ക് കിട്ടിയത് എട്ടിൻ്റെ പണി. യന്ത്രത്തകരാറിനെത്തുടർന്ന് സ്കൂട്ടർ പണിമുടക്കിയതോടെ തേങ്ങ മോഷ്ടിക്കാൻ ശ്രമിച്ച യുവാക്കൾ നാട്ടുകാരുടെ പിടിയിലാവുകയായിരുന്നു.
ചുങ്കം അമ്പായത്തോട് സ്വദേശികളായ യുവാക്കളെയാണ് നാട്ടുകാർ പിടിക്കുടിയത്. യുവാക്കൾ മദ്യലഹരിയിലായിരുവെന്നാണ് നാട്ടുകാർ പറയുന്നത്. ഇരുവരെയും നാട്ടുകാർ ചേർന്ന് കൈകാര്യം ചെയ്തതിന് ശേഷം പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. താമരശ്ശേരി കോരങ്ങാട് വ്യാഴാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം.
.gif)

തെങ്ങിൻതോപ്പിൽ കൂട്ടിയിട്ട ഇരുപത്തിയഞ്ചോളം തേങ്ങ അവിടെത്തന്നെയുണ്ടായിരുന്ന രണ്ടു ചാക്കുകളിൽ നിറച്ച് കടന്നുകളയുന്നതിൻ്റെ ഇടയിലാണ് ഇവർ നാട്ടുകാരുടെ പിടിയിലാവുന്നത്. കോരങ്ങാട് കൊടോളി സലാമിന്റെ ആനപ്പാറപൊയിലിലെ തെങ്ങിൻതോപ്പിൽ കൂട്ടിയിട്ടിരുന്ന തേങ്ങയാണ് ഇവർ മോഷ്ടിച്ചത്. തെങ്ങിൽ കയറാൻ ഉപയോഗിക്കുന്ന തളപ്പ്, ഉൾപ്പെടെയുള്ള സാമഗ്രികളുമായാണ് യുവാക്കൾ സ്കൂട്ടറിൽ രാവിലെ സലാമിന്റെ പറമ്പിലെത്തിയത്.
വളം കൊണ്ടുവരാൻ സലാം വീട്ടുപറമ്പിൽതന്നെ വെച്ചിരുന്ന രണ്ട് ചാക്കുകളിലേക്ക് അവിടെ കൂട്ടിയിട്ടിരുന്ന തേങ്ങ എടുത്തിടുകയായിരുന്നു. സമീപത്ത് മരണംനടന്ന ഒരു വീട്ടിൽ പോയി മടങ്ങിയെത്തുമ്പോഴാണ് റോഡിൽ നിർത്തിയിട്ട സ്കൂട്ടറിലേക്ക് തന്റെ പറമ്പിൽനിന്നുള്ള തേങ്ങ നിറച്ച രണ്ടാമത്തെ ചാക്ക് രണ്ടുപേർ ചേർന്ന് കയറ്റുന്നത് സലാം കാണുന്നത്. ഉടനെ ബഹളംവെച്ച് തന്റെ ബൈക്കുമെടുത്ത് അദ്ദേഹം യുവാക്കളെ പിന്തുടർന്നു.
എന്നാൽ സ്കൂട്ടർ പണി മുടക്കിയതോടെ നാട്ടുകാർ ചുറ്റുംകൂടുകയായിരുന്നു. തുടർന്ന് താമരശ്ശേരി പൊലീസിൽ വിവരമറിയിക്കുകയും എസ്‌ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന് ഇരുവരെയും കൈമാറുകയുമായിരുന്നു. മദ്യലഹരിയിലായിരുന്ന യുവാക്കളെ നാട്ടുകാർ നല്ലപോലെ പെരുമാറിയതിനാലും രേഖാമൂലം പരാതിലഭിക്കാത്തതിനാലും ഇരുവരെയും പിന്നീട് താക്കീത് നൽകിയശേഷം പൊലീസ് വിട്ടയച്ചു.
പ്രദേശത്തെ ഒട്ടേറെ സ്ഥലങ്ങളിൽനിന്ന് തേങ്ങയും അടയ്ക്കയും ഉൾപ്പെടെയുള്ള കാർഷികവിളകൾ സമീപകാലത്ത് മോഷണംപോയിരുന്നു. പത്തുദിവസംമുൻപ് മൂന്നാംതോട് ഭാഗത്തുനിന്ന് ഒരു തെങ്ങിൻതോപ്പിൽ കൂട്ടിയിട്ട ചാക്കുകണക്കിന് തേങ്ങയാണ് മോഷ്ടാക്കൾ പൊതിച്ചശേഷം കടത്തിക്കൊണ്ടുപോയത്.
scooter stalled while stealing coconuts Locals catch two youths Kozhikode Thamarassery
