തിരുവനന്തപുരം: (truevisionnews.com) കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിനെതിരെ ഗവർണറെ എതിർപ്പ് അറിയിച്ച് മുഖ്യമന്ത്രി. ഗവർണർക്ക് രേഖാമൂലം കത്ത് നൽകിയാണ് എതിർപ്പ് അറിയിച്ചത്. ഇത്തരം ബിംബങ്ങൾ ഭരണഘടനാ വിരുദ്ധമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സർക്കാർ പരിപാടികളിൽ ഇത് പാടില്ലെന്നും മുഖ്യമന്ത്രിയുടെ കത്തിൽ ഓർമപ്പെടുത്തൽ.
വിദ്യാഭ്യാസ മന്ത്രിയുടെ ബഹിഷ്കരണതിനെതിരെ ഗവർണറും സർക്കാറിന് കത്ത് നൽകും. അതേസമയം, വിവാദമായ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം രാജ്ഭവന് പുറത്തെ വേദിയിലും എത്തി . അടിയന്തരാവസ്ഥയുടെ അൻപത് ആണ്ടുകൾ എന്ന പേരിൽ ശ്രീ പദ്മനാഭ സേവാസമിതി കേരള സർവകലാശാലയുടെ സെനറ്റ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ചിത്രം സ്ഥാപിച്ചത്. മതചിഹ്നമെന്ന് ആരോപിച്ച് രജിസ്ട്രാർ പരിപാടിക്ക് അനുമതി നിഷേധിച്ചെങ്കിലും പ്രതിഷേധം വകവെക്കാതെ ഗവർണർ പരിപാടിക്കെത്തി.
.gif)

വേദിക്ക് പുറത്ത് ഇടത്- കെഎസ്‌യു പ്രവർത്തകരും പ്രതിഷേധിച്ചത് സംഘർഷത്തിൽ കലാശിച്ചു. അകത്ത് പ്രതിഷേധം വകവെക്കാതെ പരിപാടി നടക്കുകയാണ് ഇപ്പോൾ. ഗവർണർ രാജേന്ദ്ര അർലേകർ പങ്കെടുക്കുന്ന ചടങ്ങിൽ ചട്ടവിരുദ്ധമായാണ് ചിത്രം സ്ഥാപിച്ചതെന്ന് ആരോപിച്ചാണ് സിപിഎം നേതാക്കളായ സിൻഡിക്കേറ്റ് അംഗങ്ങളും എസ്എഫ്ഐ, കെഎസ്‌യു പ്രവർത്തകരും പ്രതിഷേധവുമായി എത്തിയത്.
ബിജെപി അനുകൂലികൾ മറുവശത്തും സംഘടിച്ചു. സെനറ്റ് ഹാളിന് മുന്നിൽ എസ്എഫ്ഐ പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. സംഘർഷ സാഹചര്യം കണക്കിലെടുത്ത് പരിപാടിയിൽ പങ്കെടുക്കരുതെന്ന് രജിസ്ട്രാർ രാജ്‌ഭവനെ അറിയിച്ചു. എന്നാൽ പരിപാടിയിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കി ഗവർണർ വേദിയിലേക്ക് വരികയായിരുന്നു.
ചിത്രം മാറ്റണമെന്ന് പരിപാടിയിൽ പങ്കെടുക്കുന്ന സർവകലാശാല രജിസ്ട്രാറും പൊലീസും നിലപാടെടുത്തിരുന്നു. ഈ ആവശ്യം അംഗീകരിക്കില്ലെന്നാണ് സംഘാടകർ വ്യക്തമാക്കിയത്. സർവകലാശാലയിൽ പങ്കെടുക്കുന്ന പരിപാടിയിൽ മതചിഹ്നങ്ങൾ പാടില്ലെന്നാണ് ചട്ടമെന്നും പരിപാടി നടത്താൻ അനുവദിക്കില്ലെന്നുമാണ് ഇടത് പ്രവർത്തകരുടെ നിലപാട്.
ഇടത് പ്രവർത്തകരും സിൻഡിക്കേറ്റ് അംഗങ്ങളും അടക്കം സ്ഥലത്തെത്തി. സ്ഥലത്തുണ്ടായിരുന്ന ബിജെപി-ആർഎസ്എസ് അനുകൂലികൾ മറുവശത്തും സംഘടിച്ചു.
Government and Raj Bhavan set clash over Bharatamba controversy CM writes letter expressing opposition
